ദിഗ് വിജയ് സിങ് കസ്റ്റഡയില്‍; റിസോര്‍ട്ടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍, കുതിച്ചെത്തി ഡികെ ശിവകുമാര്‍
ബെംഗളൂരു: നിയമസഭാ സമ്മേളനം മാര്‍ച്ച് 26 ലേക്ക് മാറ്റിയെങ്കിലും മധ്യപ്രദേശില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുകയാണ്. എത്രയും പെട്ടെന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മറ്റ് 9 ബിജെപി എംഎല്‍എമാരും സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കുമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ട്. കേസില്‍ കക്ഷി ചേരാന്‍ വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. അതിനിടെ അതീവ നാടകീയമായ സംഭവങ്ങളാണ് വിമത എംഎല്‍എമാരെ പാര്‍പ്പിച്ച ബെംഗളൂരുവിലെ ഹോട്ടലിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെ അരങ്ങേറിയത്. കൂടുതള്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
ആരോപണം
വിമത എംഎല്‍എമാരെ ബെംഗളൂരിലെ റമദ റിസോര്‍ട്ടില്‍ ബിജെപി തടങ്കലില്‍ വെച്ചിരിക്കുകയാണാണെന്നാണ് കോണ്‍ഗ്രസ് നേരത്തെ മുതല്‍ ആരോപിക്കുന്നത്. എംഎല്‍എമാരുടെ ഫോണ്‍ പിടിച്ചു വെച്ചിരിക്കുകയാണെന്നും കുടുംബത്തെ പോലും ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ചര്‍ച്ചകള്‍ നടത്താന്‍ സാധിച്ചാല്‍ ഏതാനും വിമത എംഎല്‍എമാരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവന്ന് സര്‍ക്കാറിനെ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം.
നേരത്തെ
ഇതിനായി വിമതരെ ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് പലതവണയായി ശ്രമിച്ചു വരികയാണ്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് മന്ത്രിമാരടങ്ങുന്ന സംഘം നേരത്തെ റിസോര്‍ട്ടില്‍ എത്തി വിമതരുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവരെ അകത്ത് കയറ്റിവിടാന്‍ കര്‍ണാടക പൊലീസ് തയ്യാറായില്ല. ഒടുവില്‍ മന്ത്രിമാരെ ബലം പ്രയോഗിച്ചാണ് പോലീസ് ഹോട്ടലിന് മുന്നില്‍ നിന്നും മാറ്റിയത്.
നേരിട്ടെത്തി ദിഗ് വിജയ് സിങ്
ബുധനാഴ്ച കോടതിയില്‍ നിന്നും സുപ്രധാനമായ വിധിയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ അവസാന വട്ട ശ്രമമെന്ന നിലയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ് തന്നെ ഇന്ന് ബെഗംളൂരിവിലെ റിസോര്‍ട്ടില്‍ നേരിട്ടെത്തി. എന്നാല്‍ റിസോര്‍ട്ടിന് അകത്തേക്ക് കടക്കാന്‍ ദിഗ് വിജയ് സിങിനേയും സംഘത്തേയും കര്‍ണാടക പോലീസ് അനുവദിച്ചില്ല.
കുത്തിയിരിപ്പ് സമരം
ഇതോടെ ദിഗ് വിജയ് സിങ് ഹോട്ടലിന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. കര്‍ണാടക പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. എന്റെ എംഎല്‍എമാരെ ഇവിടെ പിടിച്ചുവച്ചിരിക്കുകയാണ് എന്നും അവരുടെ ഫോണ്‍ പിടിച്ചുപറിച്ചെന്നും ദിഗ് വിജയ് സിംഗ് ആരോപിച്ചു.
അറസ്റ്റ്
എഎല്‍എമാരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ദിഗ് വിജയ് സിങ് ഹോട്ടലിന് മുന്നില്‍ ധര്‍ണയിരുന്നതോടെ ഇദ്ദേഹത്തെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എംഎല്‍മാരെ കാണാന്‍ കര്‍ണാടക പോലീസ് അനുവദിക്കുന്നില്ലെന്ന വിവരം ദിഗ് വിജയ് സിങ് തന്നെയായിരുന്നു ഇന്ന് രാവിലെ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ആയുധങ്ങളൊന്നുമില്ല
'ഞങ്ങളുടെ എംഎല്‍എമാരെ കാണാനായി ബെംഗളൂരിവില്‍ എത്തിയതാണ് ഞാന്‍, എന്റെ പക്കല്‍ ആയുധങ്ങളൊന്നുമില്ല. ഞാനാരെയും ഭീഷണിപ്പെടുത്തിയിട്ടുമില്ല. അവരെ പരസ്യമായി കാണാനാണ് ശ്രമിച്ചത്, അല്ലാതെ രഹസ്യമായല്ല. പക്ഷേ, അവരെ തടങ്കലില്‍ വെക്കുകയാണ് ബിജെപിക്ക് വേണ്ടത്. അവര്‍ ജനാധിപത്യത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്'-ദിഗ് വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചു.
ഹര്‍ജികള്‍
അതേസമയം, കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കേന്ദ്ര, കര്‍ണാട സര്‍ക്കാര്‍റുകള്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന് ആരോപിച്ച് നിയമസഭാ കക്ഷിക്കു വേണ്ടി ചീഫ് വിപ്പ് ഗോവിന്ദ് സിങ്ങും ഹർജി നൽകിയിട്ടുണ്ട്. ബെംഗളൂരിവിലെ റിസോര്‍ട്ടില്‍ കഴിയുന്ന മനോജ് ചൗധരി എംഎൽഎയെ അവിടെ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ ബൽറാം ചൗധരിയും ഹർജി നൽകിയിട്ടുണ്ട്. ഇന്നലെ രണ്ട് ഹര്‍ജികളും കോടതി പരിഗണിച്ചെങ്കിലും ഹര്‍ജിക്കാറുടെ അഭിഭാഷകര്‍ ഹാജരായിരുന്നില്ല