നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യം, ദിലീപ് സുപ്രീം കോടതിയിൽ!!
ദില്ലി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടക്കുന്ന വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ ഫയൽ ചെയ്തിട്ടുള്ളത്. സെൻട്രൽ ഫോറൻസിക് ലാബിൽ അയച്ച ദൃശ്യങ്ങളുടെ പരിശോധനാഫലം വരുന്നത് വരെ വിചാരണ നിർത്തിവെക്കണമെന്ന് അപേക്ഷയിലെ ആവശ്യം. കേസിലെ നിർണായക തെളിവുകളായ ദൃശ്യങ്ങളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്.
അമിത് ഷാ കേരളത്തിലെത്തുമ്പോള്‍ എങ്ങനെ പ്രതിഷേധിക്കാം, ചര്‍ച്ചകള്‍ കനക്കുന്നു. വൈറലായി നിര്‍ദേശങ്ങള്‍
വിചാരണ നടപടികൾ പുരോഗമിക്കുന്നതിനാൽ ദിലീപിന്റെ അപേക്ഷ അടിയന്തരമായി പരിഗണിക്കാനാണ് ദിലീപിന് വേണ്ടി ഹാജയരായ അഭിഭാഷകൻ മുകുൾ റോത്തഗി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ദൃശ്യങ്ങളുടെ പരിശോധനാ ഫലം വരുന്നതിന് മുമ്പ് വിചാരണ നടപടികളുമായി മുന്നോട്ടുപോകുന്നത് അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണെന്നാണ് അഭിഭാഷകൻ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ വെള്ളിയാഴ്ച ദിലീപിന്റെ അപേക്ഷ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളിൽ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന് പരിശോധിപ്പിക്കാനാണ് നേരത്തെ ദിലീപിന് അനുമതി നൽകിയത്. സ്വതന്ത്ര ഏജൻസികളെക്കൊണ്ട് പരിശോധിപ്പിക്കാനുള്ള അനുമതിയാണ് ലഭിച്ചത്. സിഎഫ്എസ്എൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ റിപ്പോർട്ട് കേസിൽ വിചാരണ പൂർത്തിയാക്കുന്നത് വരെ കേസുമായി ബന്ധം ഇല്ലാത്തവർക്ക് കൈമാറരുതെന്ന് സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.