' ലഹരി ഉപയോഗിച്ചാണ് സ്ത്രീകള്‍ തെരുവില്‍ പ്രതിഷേധിക്കുന്നത്'; സ്ത്രീകളെ അപമാനിച്ച് ബിജെപി നേതാവ്
കൊല്‍ക്കത്ത: സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബംഗള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. സ്ത്രീകള്‍ ലഹരി ഉപയോഗിച്ചതിന് ശേഷമാണ് തെരുവുകളില്‍ പ്രതിഷേധത്തിനിറങ്ങി പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുന്നതെന്നായിരുന്നു ദീലീപ് ഘോഷ് പറഞ്ഞത്. രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റി വിവാദത്തിൽ കൊൽക്കത്തയിലെ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഘോഷ്.
ടാഗോർ പാട്ടുകളുടെ വരികൾ വികലമായി ഉപയോഗിച്ച് വീഡിയോകൾ നിർമ്മിക്കുക, മയക്കുമരുന്ന് കഴിച്ചതിനുശേഷം തെരുവുകളില്‍ പ്രതിഷേധത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുക തുടങ്ങിയ നീചമായ പ്രവൃത്തികളിൽ ഒരു വിഭാഗം സ്ത്രീകൾ ഏർപ്പെടുന്നത് നിർഭാഗ്യകരമാണ് എന്നായിരുന്നു ഘോഷിന്റെ പരാമര്‍ശം.
ചില യുവതികൾ ആത്മാഭിമാനം, അന്തസ്സ്, സംസ്കാരം, ധാർമ്മികത എന്നിവയെക്കുറിച്ച് ചിന്തിക്കാതെ വീഡിയോയിൽ അശ്ലീല പ്രവർത്തികൾ ചെയ്യുകയാണ്, ഇത് ആശങ്കാജനകമാണ്. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, പക്ഷേ ഇത് സമൂഹത്തിന്റെ അപചയമാണ് കാണിക്കുന്നത്. കുറച്ച് ദിവസങ്ങളായി നടക്കുന്ന പ്രതിഷേധങ്ങളില്‍ മയക്കുമരുന്ന് ഉപയോഗിച്ച് സ്ത്രീകള്‍ അതിന്റെ മുന്‍ നിരയില്‍ തന്നെയിരുന്ന് ദിവസം മുഴുവൻ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുകയാണ്. ഈ സമൂഹം ഇത് എവിടേക്കാണ് പോകുന്നതെന്ന് നമ്മള് ആത്മപരിശോധന നടത്തണമെന്നും ദിലീപ് ഘോഷ് പറഞ്ഞു.
ഇത്തരത്തില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ ഇനിയും ഇത് തുടര്‍ന്നാല്‍ അവര്‍ തെരുവുകളില്‍ അക്രമത്തിന് ഇരയായേക്കും. സമൂഹത്തിന് സംഭവിച്ച് കൊണ്ടിരിക്കുന്ന അപചയത്തെ കുറിച്ച് കോളേജ്-സ്കൂള്‍ അധികൃതരും രക്ഷിതാക്കളും വിദ്യാഭ്യാസ മന്ത്രിയുമെല്ലാം കാര്യമായി ആലോചിക്കണമെന്നും ഘോഷ് പറഞ്ഞു. അതേസമയം ഘോഷിന്റെ പ്രസ്താവനയ്ക്കെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.
ഘോഷിനെതിരെ പശ്ചിമബംഗാള്‍ നഗരവികസന കാര്യ മന്ത്രിയും തൃണമൂല്‍ നേതാവുമായ ഫിര്‍ഹാദ് ഹക്കിം രംഗത്തെത്തി. ഷോഘിന്റെ പ്രസ്താവന അപരിഷ്കൃതവും സംസ്കാര്യശൂന്യവുമാണ്. വനിതാ ദിനത്തില്‍ ഘോഷ് സ്ത്രീകളെ അപമാനിച്ചിരിക്കുകയാണെന്നും ഹക്കിം പറഞ്ഞു. ഒറ്റപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി ബംഗാളിലെ മുഴുവന്‍ സ്ത്രീകളേയും ഘോഷ് മോശമായി ചിത്രീകരിച്ചെന്നും ഹക്കിം കുറ്റപ്പെടുത്തി.
നേരത്തേയും വിവാദ പ്രസ്താവനകള്‍ നടത്തിയ ബിജെപി നേതാവാണ് ദിലീപ് ഘോഷ്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവരെ പട്ടികളെ പോലെ വെടിവെച്ച് കൊല്ലണം എന്ന് ദിലീപ് ഘോഷ് പറഞ്ഞിരുന്നു. പൊതുമുതല്‍ നശിപ്പുക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രതിഷേധ സമരത്തിനിടയില്‍ ആരും മരണപ്പെടാത്തത് എന്താണെന്നും നേരത്തേ ദിലീപ് ഘോഷ് ചോദിച്ചിരുന്നു.
പൗരത്വ നിയമത്തിനെതിരെ തെരുവില്‍ ഇറങ്ങിയ ബുദ്ധിജീവികള്‍ പിശാചുക്കളും ഇത്തിള്കണിക്കളുമാണെന്നും ദിലീപ് ഘോഷ് പറഞ്ഞിരുന്നു. പശു തങ്ങളുടെ അമ്മയാണെന്നും അമ്മയോട് മോശമായി പെരുമാറുന്നവരോട് അതേരീതിയില്‍ പെരുമാറണമെന്നും ഇന്ത്യയുടെ പുണ്യമണ്ണില്‍ പശുവിനെ കൊല്ലുന്നതും ബീഫ് കഴിക്കുന്നതും കുറ്റകരമാണെന്നും ഒരിക്കല്‍ ദീലീപ് ഘോഷ് പറഞ്ഞിട്ടുണ്ട്.
എറണാകുളത്തും കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധ 3 വയസുള്ള കുട്ടിക്ക്
പക്ഷിപ്പനി; കോഴിക്കോട് 10,000 പക്ഷികളേയും കോഴികളേയും കൊന്നൊടുക്കും
സൗദിയും റഷ്യയും ഉടക്കി; എണ്ണവില കുത്തനെ കുറച്ച് സൗദിയുടെ തിരിച്ചടി, 29 വര്‍ഷത്തെ താഴ്ചയില്‍ എണ്ണ