സംഝോത എക്സ്പ്രസ്സിന് പിന്നാലെ ദില്ലി-ലാഹോർ ബസ് സർവീസും റദ്ദാക്കി; 16 വർഷങ്ങൾക്ക് ശേഷം
ദില്ലി: ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ സർവീസ് നടത്തുന്ന സംഝോത എക്സ്പ്രസിന്റെ സർവീസ് നിർത്തിവെച്ചതിന് പിന്നാലെ ദില്ലി- ലാഹോർ ബസ് സർവ്വീസ് റദ്ദാക്കിയതായി ദില്ലി ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചു. ലാഹോർ-ദില്ലി സൗഹൃദ ബസ് സർവീസ് നിർത്തിവയ്ക്കാൻ പാകിസ്താൻ നേരത്തെ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് തിങ്കളാഴ്ച മുതൽ സൗഹൃദ ബസ് സർവീസ് നിർത്തി വയ്ക്കുന്നതായി പാകിസ്താൻ മന്ത്രി അറിയിച്ചത്. ഇന്ത്യയിൽ നിന്നും രാവിലെ ആറ് മണിക്കാണ് ദില്ലി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ സർവീസ് നിർത്താനുള്ള പാകിസ്താന്റ തീരുമാനത്തെ തുടർന്ന് തിങ്കളാഴ്ച ബസ് ദില്ലിയിൽ നിന്നും പുറപ്പെട്ടില്ല. ബസ് സർവീസ് നിർത്താനുള്ള തീരുമാനം പാകിസ്താൻ ടൂറിസം കോർപ്പറേഷൻ കഴിഞ്ഞ ദിവസം ഡിറ്റിസിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് 2 യാത്രക്കാരുമായി ലാഹോറിലേക്കുള്ള അവസാന ബസ് ദില്ലിയിൽ നിന്നും പുറപ്പെട്ടത്. 19 യാത്രക്കാരുമായി ലാഹോറിൽ നിന്നുള്ള ബസ് ശനിയാഴ്ച വൈകിട്ടോടെ എത്തുകയും ചെയ്തിരുന്നു. 1999 ഫെബ്രുവരിയിലാണ് ദില്ലി -ലാഹോർ സൗഹൃദ ബസ് സർവീസ് ആരംഭിക്കുന്നത്. 2001ലെ പാർലമെന്റ് ആക്രമണത്തെ തുടർന്ന് നിർത്തിവെച്ച സർവീസ് 2003ൽ പുനരാരംഭിച്ചു,
പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യാ-പാക് ബന്ധം വഷളായതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലയി കുറവുണ്ടായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി വിഭജിക്കാൻ ഇന്ത്യ തീരുമാനിച്ചതോടെ ഇന്ത്യയുമായുള്ള നയതന്ത്രസഹകരണം വെട്ടിച്ചുരുക്കാൻ പാകിസ്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയുമായുള്ള വ്യാപാരബന്ധവും പാകിസ്താൻ അവസാനിപ്പിച്ചിരുന്നു.












Click it and Unblock the Notifications