സോഷ്യൽ മീഡിയയിലെ ആക്ഷേപകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണം, നിർദ്ദേശം നൽകി ദില്ലി പോലീസ്
ദില്ലി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി ദില്ലി പൊലീസ്. 60 ഓളം അക്കൗണ്ടുകളില്‍ നിന്ന് ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക്, ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ദില്ലി പോലീസ് കത്തെഴുതി. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ അഭ്യൂഹങ്ങള്‍ തടയാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. സോഷ്യല്‍ മീഡിയ വഴി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്ന്-നാല് ദിവസമായി പൊലീസ് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. മാത്രമല്ല ആക്ഷേപകരമായ പ്രശ്‌നങ്ങള്‍ വഷളാക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങള്‍ ചില അക്കൗണ്ടുകള്‍ പങ്കു വെക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ ഉള്ളടക്കം നീക്കംചെയ്യാനും 60 അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കാനുമാണ് കത്തെഴുതിയിട്ടുള്ളത്.

അതേസമയം, പൊലീസിന് പുറമെ മറ്റ് ഏജന്‍സികളും സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം വ്യാഴാഴ്ച രൂക്ഷമായപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് നേതൃത്വം നല്‍കരുതെന്നും ഇത്തരം അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സേനയുടെ പിആര്‍ഒ മന്ദീപ് സിംഗ് രന്ധാവ അഭ്യര്‍ത്ഥിച്ചു. അഭ്യൂഹങ്ങൾ പ്രചരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഇന്നും ശക്തമായി തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സ്ഥലത്ത് ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനമായ ലഖ്‌നൗവില്‍ ഏർപ്പെടുത്തിയ ഇന്റര്‍നെറ്റ് നിയന്ത്രണം ശനിയാഴ്ച്ച വരെ തുടരും. പ്രയാഗ് രാജ്, പിലിബിത്ത് എന്നിവിടങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഖ്‌നൗവില്‍ ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ ഒരാള്‍ വെടിയേറ്റ് മരിച്ചിരുന്നു.












Click it and Unblock the Notifications