മരണം മുൻകൂട്ടി പ്രവചിച്ച് എൻഡി തിവാരിയുടെ മകൻ; 7 മാസങ്ങൾക്ക് മുമ്പ് ദൃശ്യങ്ങൾ ചിത്രീകരിച്ചു, ഞെട്ടൽ
ദില്ലി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എൻഡി തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയുടെ കൊലപാതകക്കേസിൽ ഭാര്യ അപൂർവ്വ ശുക്ലയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. മരിക്കുന്നതിന് 7 മാസം മുൻപ് രോഹിത്ത് റെക്കോർഡ് ചെയ്ത വെച്ച ഒരു വീഡിയോ ആണ് കേസിൽ നിർണായകമായത്. കഴിഞ്ഞവർഷം സെപ്ററംബറിൽ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളാണ് ദില്ലി പോലീസിന്റെ അന്വേഷണത്തിൽ വഴിത്തിരിവായത്. തന്റെ ബൈപ്പാസ് സർജറിക്ക് മണിക്കൂറുകൾ മുമ്പാണ് രോഹിത്ത് ഈ വീഡിയോ ചിത്രീകരിച്ചത്. ഭാര്യ അപൂർവ് ശുക്ല തന്നെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വീഡിയോയിൽ രോഹിത് പറയുന്നുണ്ട്.
യദ്യൂരപ്പക്ക് നല്കിയത് 15 ദിവസം; കുമാരസ്വാമിക്ക് അര ദിവസം, ഗവര്ണ്ണര് ബിജെപി ഏജന്റായെന്ന് കെസി
കഴിഞ്ഞ ഏപ്രിൽ 16നാണ് ഡിഫൻസ് കോളനിയിൽ രോഹിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും കൊലപാതകമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമാവുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് രോഹിത്തിന്റെ ഭാര്യ അപൂർവയാണ് പ്രതിയെന്ന് വ്യക്തമായത്.
വീഡിയോ ദൃശ്യങ്ങൾ
എന്നെ കൊലപ്പെടുത്തുമെന്നും എല്ലാം സ്വന്തമാക്കുമെന്നും അവൾ എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്റെ ഭാര്യ അപൂർവ്വ ശുക്ല എന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയും എന്റെ സ്വത്തുക്കൾ തട്ടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സമീപഭാവിയിൽ എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇത് എന്റെ മരണമൊഴിയായി കണക്കാക്കണം. രോഹിത് തിവാരിയുടെ വീഡിയോയിലെ വാക്കുകളാണിത്. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ രോഹിത്തും ഭാര്യയുമായി വഴക്കുണ്ടായിരുന്നു. തുടർന്നാണ് രോഹിത്ത് ഈ വീഡിയോ ചിത്രീകരിച്ചത്.
മാപ്പ് പറഞ്ഞ് അപൂർവ്വ
സെപ്റ്റംബർ 18ന് ചിത്രീകരിച്ച മറ്റൊരു വീഡിയോയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തെറ്റുകൾ ക്ഷമിക്കണമെന്നാവശ്യപ്പെട്ട് അപൂർവ്വ ശുക്ല മാപ്പ് പറയുന്ന ദൃശ്യങ്ങളാണ് അതിലുള്ളത്. കൊലപാതക കേസിൽ അപൂർവ്വയ്ക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. 518 പേജുള്ള കുറ്റപത്രത്തിൽ അപൂർവ്വയ്ക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രോഹിത്തിന്റെ അമ്മ ഉൾപ്പെടെ 59 സാക്ഷികളാണ് കേസിലുള്ളത്.
ദാമ്പത്യ തകർച്ച
2017ൽ ഒരു മാട്രിമോണിയൽ സൈറ്റിലൂടെയാണ് രോഹിത് ശേഖർ തിവാരിയും അപൂർവയും പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിന് വഴിമാറുകയും ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. 2018 മെയ് 12നായിരുന്നു ഇവുടെ വിവാഹം. വിവാഹശേഷം ഇരുവരും തമ്മിൽ പ്രശനങ്ങൾ ഉടലെടുത്തു. രണ്ടുപേരും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നു. രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനും രോഹിത്തിന്റെ സ്വത്തുവകകൾ കൈക്കലാക്കാനും വേണ്ടിയായിരുന്നു അപൂർവ വിവാഹത്തിന് സമ്മതിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് നടക്കാതെ വന്നതോടെ അപൂർവ്വ രോഹിത്തിനോട് പകയായി. ഒരു കുടുംബ സുഹൃത്തിന്റെ മകന് തന്റെ സ്വത്തുക്കളുടെ പകുതി അവകാശം നൽകുമെന്ന് രോഹിത്തിന്റെ സഹോദരൻ സിദ്ധാർദ്ധ് വ്യക്തമാക്കിയതോടെ രോഹിത്തും ഇതാവർത്തിക്കുമോയെന്ന ഭയവും അപൂർവ്വയ്ക്കുണ്ടായിരുന്നു.
അവിഹിത ബന്ധം
22 കാരിയായ ഒരു യുവതിയുമായി രോഹിത്തിന് ബന്ധമുണ്ടെന്ന സംശയവും അപൂർവ്വയ്ക്കുണ്ടായിരുന്നു. ഇവരുടെ കുട്ടി രോഹിത്തിന്റേതാണെന്നായിരുന്നു അപൂർവ്വയുടെ സംശയം. കൊലപാതകം നടന്ന രാത്രി അപൂർവ്വ ഈ യുവതിയുമായുള്ള ബന്ധത്തെപ്പറ്റി രോഹിത്തിനോട് ചോദിച്ചു. എന്നാൽ രോഹിത്ത് ഇത് ചിരിച്ചു തള്ളുകയായിരുന്നു. എന്നാൽ അപൂർവ ദേഷ്യപ്പെടുകയും തലയിണ ഉപയോഗിച്ച് രോഹിത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മരണം ഉറപ്പിക്കാനായി കഴുത്ത് ഞെരിച്ചു. രോഹിത്ത് ഹൃദ്രോഗിയായിരുന്നതിനാൽ സ്വാഭാവിക മരണമായിരിക്കുമെന്ന് ആളുകൾ വിശ്വസിക്കുമെന്നായിരുന്നു അപൂർവ്വയുടെ ധാരണ.
വിവാഹ മോചനത്തിന് ശ്രമം
വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തതോടെ രോഹിത്ത് വിവാഹമോചനത്തിന് ശ്രമിച്ചിരുന്നതായാണ് സുഹൃത്തുക്കൾ പറയുന്നത്. അഭിഭാഷകനായ തന്റെ സുഹൃത്തിനോട് രോഹിത് ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. നിലവിൽ ജയിലിൽ കഴിയുന്ന അപൂർവ്വ ഇപ്പോൾ ഭാവി പ്രവചനം പഠിക്കുകയാണെന്നാണ് റിപ്പോർട്ട്. രോഹിത്തിനെ കൊന്നതിൽ കുറ്റബോധമില്ലെന്നും അത് തന്റെ വിധിയാണെന്നും അപൂർവ്വ പറഞ്ഞിരുന്നു.