മരുമകനെ കൊന്ന് ബാൽക്കണിയിൽ മണ്ണിട്ട് മൂടി ചെടി വളർത്തി; 3 വർഷത്തിന് ശേഷം ഐടി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ദില്ലി: മരുമകനെ കൊന്ന് ബാൽക്കണിയിൽ മണ്ണിട്ട് മൂടി ചെടിവെച്ച 37കാരൻ പിടിയിയിൽ ദില്ലിയിലെ ദാബ്രിയ്ക്കടുത്താണ് സംഭവം. ഒഡീഷയിലെ ഗജ്ഞം സ്വദേശിയായ വിജയ് കുമാർ മഹാറാണയാണ് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്നും അറസ്റ്റിലാകുന്നത്. കൊലപാതകം നടന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വിജയ് കുമാർ പിടിയിലാകുന്നത്.
തന്റെ കാമുകിയുമായി മരുമകന് അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇയാൾ കൊലപാതകം നടത്തുന്നത്. 2016ലാണ് സംഭവം നടന്നത്. മരുമകനായ ജയ്പ്രകാശിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വാടകവീട്ടിന്റെ ബാൽക്കണിയിൽ തന്നെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. സംഭവ ശേഷം വിജയ് കുമാർ വീടൊഴിഞ്ഞു പോയി. നിരവധിയാളുകൾ ഈ വീട്ടിൽ താമസത്തിനെത്തിയെങ്കിലും 2 വർഷങ്ങൾക്ക് ശേഷമാണ് ബാൽക്കണിയിലെ മൃതേദഹം മറവ് ചെയ്യുന്ന വിവരം പുറംലോകം അറിയുന്നത്. വിശദാംശങ്ങൾ ഇങ്ങനെ:
താമസം ദില്ലിയിലേക്ക്
2012ൽ വിജയ് കുമാർ മഹാറാണയുടെ കാമുകി ദില്ലിയിലേക്ക് താമസം മാറിയതിന് പിന്നാലെയാണ് ജയ് പ്രകാശുമൊപ്പം ദില്ലിയിൽ എത്തുന്നത്. 2015ൽ സഹോദരിയുടെ മകനായ ജയ് പ്രകാശും ദില്ലിയിലെത്തി വിജയ് കുമാറിനൊപ്പം താമസം തുടങ്ങി. നോയിഡയിലെ ഒരു ഐടി സ്ഥാപനത്തിലായിരുന്നു വിജയ് കുമാറിന് ജോലി. ജയ് പ്രകാശും ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കി വരികയായിരുന്നു.
കാമുകിയുമായി അടുപ്പം
ഇതിനിടയിൽവിജയ് കുമാറിന്റെ കാമുകിയുമായി ജയ് പ്രകാശ് സൗഹൃദത്തിലായി. ഇരുവരും തമ്മിലുള്ള അടുപ്പം വിജയ് കുമാറിനെ അസ്വസ്ഥനാക്കി. ഇതോടെ മരുമകനായ ജയ് പ്രകാശിനെ കൊല്ലാൻ വിജയ് കുമാർ തീരുമാനിക്കുകയായിരുന്നുവെന്ന് ദ്വാരക ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേന്ദ്രർ സിംഗ് സാഗർ വ്യക്തമാക്കി.
2016ൽ കൊലപാതകം
206 ഫെബ്രുവരി 6നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജയ്പ്രകാശ് ഉറങ്ങുന്ന സമയത്ത് സീലിംഗ് ഫാനിന്റെ മോട്ടോർ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേടു വന്നതിനാൽ അഴിച്ചുവെച്ചിരുന്ന സീലിംഗ് ഫാനിന്റെ മോട്ടോർ ഉപയോഗിച്ചായിരുന്നു ആക്രമണം.
ബാൽക്കണിയിൽ മറവു ചെയ്തു
ജയ് പ്രകാശിന്റെ മരണ ശേഷം മൃതദേഹം ബാൽക്കണിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. നേരത്തെ സജ്ജീകരിച്ചിരുന്ന മണ്ണിനടിയിൽ മറവു ചെയ്തു. സംശയം തോന്നാതിരിക്കാനായി മണ്ണിൽ ചെടിത്തൈകൾ നട്ടു പിടിപ്പിച്ചു.
കാണാനില്ലെന്ന് പരാതി
സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോൾ ജയ് പ്രകാശിനെ കാണാനില്ലെന്ന പരാതിയുമായി വിജയ് കുമാർ പോലീസിനെ സമീപിച്ചു. കൂട്ടുകാരുമായി പുറത്ത് പോയ ജയ് പ്രകാശ് പിന്നീട് തിരികെ എത്തിയില്ലെന്നായിരുന്നു പരാതിയിൽ പറഞ്ഞത്. സംഭവ ശേഷം രണ്ടു മാസങ്ങൾ കൂടി വിജയ് ഇതേ ഫ്ലാറ്റിൽ താമസം തുടർന്നു. പിന്നീട് ഇയാൾ മറ്റൊരു ഫ്ലാറ്റിലേക്ക് താമസം മാറി. 2017ൽ ഇയാൾ ഹൈദരാബാദിലേക്ക് പോയി.
അറ്റകുറ്റപ്പണിക്കിടെ
കഴിഞ്ഞ ഒക്ടോബറിലാണ് ജയപ്രകാശിന്റെ മരണ വിവരം പുറംലോകം അറിയുന്നത്. ഫ്ലാറ്റിന്റെ അറ്റകുറ്റപ്പണിക്കിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു, നീല നിറത്തിലുള്ള ജാക്കറ്റ്, ഷർട്ട്, ബെഡ്ഷീറ്റ്, പുതപ്പ്, കിടക്ക എന്നിവകൊണ്ട് മൂടിയ നിലയിലായിരുന്നു അസ്ഥികൂടം. ഫ്ലാറ്റുടമയിൽ നിന്നാണ് വിജയ് മുമ്പിവിടെ താമസിച്ചിരുന്ന വിവരം പോലീസിന് ലഭിച്ചത്. വിജയ് താമസം മാറിയതിന് ശേഷം രണ്ട് വാടകക്കാർ ഇവിടെ താമസിച്ചിരുന്നതായും പോലീസ് അറിയിച്ചു.
വിജയിയേക്കുറിച്ച് വിവരമില്ല
പോലീസ് അന്വേഷണത്തിൽ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ വിജയിയേക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് ബോധ്യമായി. മൊബൈൽ ഫോൺ നമ്പർ മാറ്റിയിരുന്നു. പണം പിൻവലിച്ച ശേഷം ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നത് നിർത്തിയെന്നും അന്വേഷണ സംഘത്തിന് ബോധ്യമായി. ഒരാഴ്ചയോളം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ ഇയാൾ താമസിക്കുന്ന സ്ഥലം പോലീസ് കണ്ടെത്തുകയായിരുന്നു. ഇയാളെ അന്വേഷണത്തിനായി ദില്ലിയിലേക്ക് കൊണ്ടുപോയി.
ആ രണ്ടു വർഷങ്ങളാണ് എന്റെ ജീവിതം മാറ്റി മറിച്ചത്; മനസ്സ് തുറന്ന് പ്രധാനമന്ത്രി