വിട്ടുകൊടുക്കാതെ കോണ്‍ഗ്രസ്; ഗുണ്ടുറാവുവും സംഘവും മുംബൈയില്‍, വിമതരെ അനുനയിപ്പിക്കാന്‍ അവസാന ശ്രമം
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ യെഡിയൂരപ്പക്ക് അനുമതി നല്‍കിയ ഗവര്‍ണ്ണറുടെ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസും ജെഡിഎസും നടത്തിയത്. നിയമസഭയില്‍ ഭൂരിപക്ഷമില്ലാത്ത കക്ഷിയെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഗവര്‍ണ്ണര്‍ ക്ഷണിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവിന്‍റെ പ്രതികരണം.
കോണ്‍ഗ്രസിന് വിമര്‍ശനം; ബിജെപിയെ പിന്തുണയ്ക്കണമെന്ന് ജെഡിഎസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടെന്ന് ദേവഗൗഡ
മൂന്ന് അംഗങ്ങള്‍ അയോഗ്യരാക്കപ്പെട്ടതോടെ നിയമസഭയിലെ അംഗബലം 222 ആണ്. കേവല ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. എന്നാല്‍ 105 പേരുടെ പിന്തുണ മാത്രമാണ് ബിജെപിക്ക് ഉള്ളത്. രാജ്ഭവന്‍ ഗവര്‍ണ്ണറുടെ ഓഫീസായി മാറിയിരിക്കുവാണെന്നും അദ്ദേഹം ആരോപിച്ചു. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന പ്രതികരണമാണ് ജെഡിഎസും നടത്തിയത്.
പുതിയ സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ വീഴുമെന്നും ജെഡിഎസ് നേതാക്കള്‍ പറഞ്ഞു. അതിനിടെ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ജെഡിഎസും കോണ്‍ഗ്രസും സജീവമാക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
വിശ്വാസം തെളിയിക്കുന്നതിന് മുമ്പ്
തിങ്കളാഴ്ച്ച നിയമസഭയില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ വിശ്വാസം തെളിയിക്കുന്നതിന് മുന്‍പായി മുംബൈയില്‍ കഴിയുന്ന വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് കോണ്‍ഗ്രസും ജനതാ ദളും. വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയിലുണ്ട്.
ചര്‍ച്ച നടത്താന്‍
വിമതരുമായി ഏതുവിധേനയെങ്കിലും ഒരു ചര്‍ച്ച നടത്താനുള്ള അവസരം ലഭിക്കുമോയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കുന്നത്. മുബൈയിലെ റിനൈന്‍സന്‍സ് ഹോട്ടലിലും പൂനൈയിലെ ലോണാവാലയിലുമാണ് വിമതര്‍ താമസിക്കുന്നത്. ഹോട്ടലുകള്‍ക്ക് മുന്നില്‍ മഹാരാഷ്ട്ര പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ കോണ്‍ഗ്രസ്-ദള്‍ നേതാക്കള്‍ക്ക് ഇവരുമായി കൂടിക്കാഴ്ച്ച നടത്താന്‍ ഇതുവരേയും സാധിച്ചിട്ടില്ല.
പ്രതിസന്ധിയിലാവും
വിമതരെ കോണ്‍ഗ്രസും ജെഡിഎസും സ്വാധീനിക്കുന്നതിന് തടയിടാന്‍ അതീവ ജാഗ്രതയാണ് ബിജെപി നടത്തുന്നത്. വിശ്വാസ വോട്ട് തേടുന്നത് വരെ ഇവരെ മൂംബൈയില്‍ തന്നെ നിര്‍ത്താനാണ് ബിജെപിയുടെ തീരുമാനം. ബെംഗളൂരിവില്‍ എത്തിയാലും വിമതരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചേക്കും. ഇവരില്‍ പകുതി പേര്‍ക്കെങ്കിലും മനംമാറ്റമുണ്ടായി കോണ്‍ഗ്രസ് പക്ഷത്ത് ഉറച്ച് നില്‍ക്കാമെന്ന് തീരുമാനിച്ചാല്‍ യെഡിയൂരപ്പ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലാവും.
സ്പീക്കര്‍ നിര്‍ബന്ധിതനാവും
യെഡിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നതിന് മുമ്പ് വിമതരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ നിര്‍ബന്ധിതനാവുമെന്നാണ് ബിജെപി കരുതുന്നത്. ഒരു തരത്തിലും അനുനയനത്തിന് വിമതര്‍ തയ്യാറല്ലെങ്കില്‍ വിമതരെ അയോഗ്യരാക്കാന്‍ തന്നെയാണ് സാധ്യത. ഇതില്‍ സുപ്രീംകോടതിയുടെ വിധിയും നിര്‍ണ്ണായകമാവും.
12 പേര്‍ക്ക്
അയോഗ്യത നടപടികളുമായി സ്പീക്കര്‍ മുന്നോട്ട് പോവാതിരിക്കുകയോ സുപ്രീംകോടതി വിധി അനുകൂലമാവുകയോ ചെയ്താല്‍ വിമതരില്‍ ചിലര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും. വിമത പക്ഷത്തുള്ള 12 പേര്‍ക്ക് ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസില്‍ വിമത നീക്കത്തിന് നേതൃത്വം നല്‍കിയ രമേഷ് ജാര്‍ക്കിഹോളിക്ക് ഒരു ഘട്ടത്തില്‍ ഉപമുഖ്യമന്ത്രി സ്ഥാനം വരെ ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
അന്തിമതീരുമാനം
ഇദ്ദേഹത്തെ സ്പീക്കര്‍ അയോഗ്യനാക്കിയിരിക്കുന്ന സാഹചര്യത്തില്‍ കോടതി വിധിക്ക് ശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുക. ബിജെപിയില്‍ നിന്ന് കെഎസ് ഈശ്വരപ്പ, ആര്‍ അശോക്, ബി ശ്രീരാമലു, എന്നിവരും ഉപമുഖ്യന്ത്രിസ്ഥാനം ലക്ഷ്യം വെക്കുന്നവരാണ്. സുരക്ഷിതമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ശക്തമായ തീരുമാനം എടുക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ അധികകാലം നിലനില്‍ക്കില്ലെന്നാണ് കോണ്‍ഗ്രസും ജെഡിഎസും പ്രതീക്ഷിക്കുന്നത്.