25 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍ ശ്രീനഗറില്‍; സിഎഎ വോട്ടെടുപ്പ് മാറ്റിയതിന് പിന്നാലെ
ദില്ലി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് 6 മാസത്തിന് ശേഷമുള്ള പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ 25 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍ വീണ്ടും ശ്രീനഗറിലെത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വോട്ടെടുപ്പ് യൂറോപ്യന്‍ യൂണിയന് മാറ്റിവെച്ചതിന് ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനമാണ് ഇത്. അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുന്ന വിദേശ നയതന്ത്രജ്ഞരുടെ രണ്ടാമത്തെ സംഘമാണ് ഇപ്പോഴത്തേത്.
വിജയ് വിഷയത്തിൽ ഇടപ്പെട്ട് വിജയ് സേതുപതിയും; വിമർശകരുടെ വായ അടപ്പിച്ച് മാസ് ഡയലോഗ്!!
ശ്രീനഗറിലെത്തുന്നതിന് മുന്‍പ് വടക്കന്‍ കശ്മീരില്‍ പഴവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകരുമായി ഈ സംഘം കൂടിക്കാഴ്ച നടത്തും. ശേഷം മാധ്യമ പ്രവര്‍ത്തകരെയും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍, ജമ്മുകശ്മീരിലെ രാഷ്ട്രീയക്കാരെയും സംഘം സന്ദര്‍ശിക്കും. പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശങ്ങളിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് ഇന്ത്യന്‍ സൈന്യം നയതന്ത്രജ്ഞരോട് വിശദീകരിക്കും.
ഇതോടൊപ്പം പ്രദേശത്ത് ഭീകരതയെ വളര്‍ത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും പാകിസ്താന് വഹിച്ച പങ്കിനെ കുറിച്ച് വിശദമായ വിവരണവും സൈന്യം നല്‍കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജി സി മുര്‍മുവിനെയും സിവില്‍ സൊസൈറ്റി സംഘത്തെയും സന്ദര്‍ശിക്കാന്‍ ജമ്മുവിലേക്ക് പോകുന്നതിന് മുന്നോടിയായി ശ്രീനഗറില്‍ സംഘം രാത്രി ചെലവഴിക്കും.
കാനഡ, ഓസ്ട്രിയ, ഉസ്ബെക്കിസ്ഥാന്, ഉഗാണ്ട, സ്ലൊവാക് റിപ്പബ്ലിക്, നെതര്‍ലാന്റ്സ്, നമീബിയ, കിര്‍ഗിസ് റിപ്പബ്ലിക്, ബള്‍ഗേറിയ, ജര്‍മ്മനി, താജിക്കിസ്ഥാന്‍, ഫ്രാന്‍സ്, മെക്സിക്കോ, ഡെന്മാര്ക്ക്, ഇറ്റലി, അഫ്ഗാനിസ്ഥാന്, ന്യൂസിലാന്റ്, പോളണ്ട്, റുവാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ സംഘത്തില്‍ ഉള്‍പ്പെടുന്നു.
പുതിയ നയതന്ത്രജ്ഞ സംഘത്തില്‍ യൂറോപ്യന്‍ യൂണിയന് പ്രതിനിധികളുമുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത കരട് പ്രമേയം കൊണ്ടുവരാന്‍ യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് ശ്രമിച്ചതിനാല്‍ ഇത്തവണത്തെ സന്ദര്‍ശനം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. മാത്രമല്ല, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് പങ്കെടുക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയും അടുത്ത മാസം ബ്രസല്‍സില്‍ വെച്ച് നടക്കുന്നുണ്ട്.