അമേഠിയിൽ രാഹുൽ ഗാന്ധിക്ക് അപകടം, നാമനിർദേശ പത്രിക പരിശോധന മാറ്റി, കോൺഗ്രസിന് നെഞ്ചിടിപ്പ്!
ദില്ലി: രാഹുല്‍ ഗാന്ധിയെന്ന ഒറ്റ ക്യാപ്റ്റനെ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് രാജ്യഭരണമെന്ന സ്വപ്നത്തിലേക്ക് തോണി തുഴയുന്നത്. 2014ല്‍ നരേന്ദ്ര മോദിയെ നേരിട്ട രാഹുല്‍ ഗാന്ധി ആരുമായിരുന്നില്ലെങ്കില് 2019ലെത്തിയപ്പോഴേക്കും രാഹുല്‍ മോദിക്കൊത്ത നേതാവായി വളര്‍ന്നിരിക്കുന്നു. അനുദിനം ജനപ്രീതി ഉയര്‍ത്തുന്ന നേതാവ്.
അമേഠിയിലും വയനാട്ടിലുമാണ് രാഹുല്‍ ഗാന്ധി ഇത്തവണ ജനവിധി തേടുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയം ഉറപ്പിച്ച് കഴിഞ്ഞു. അമേഠിയില്‍ രാഹുലിന് മുന്നില്‍ ചെറുതല്ലാത്ത വെല്ലുവിളികളുണ്ട്.. അതിനിടെ അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ചിട്ടില്ല എന്നത് കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പേറ്റുന്നു.
അമേഠിയുടെ രാഹുൽ
2004ലെ ലോകസഭാ തിരഞ്ഞെടുപ്പ് മുതല്‍ രാഹുല്‍ ഗാന്ധിയെ നെഞ്ചിലേറ്റിയ മണ്ഡലമാണ് അമേഠി. രാജീവ് ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും വിജയിച്ച മണ്ഡലം ഇതുവരെ രാഹുല്‍ ഗാന്ധിയെ നിരാശപ്പെടുത്തിയിട്ടില്ല. ഇത്തവണയും അമേഠിയില്‍ രാഹുല്‍ ഗാന്ധി വിജയിക്കും എന്ന് തന്നെയാണ് കോണ്‍ഗ്രസ് ആത്മവിശ്വാസം പുലര്‍ത്തുന്നത്.
കടുത്ത പോരാട്ടം
2014ല്‍ രാഹുല്‍ ഗാന്ധിക്ക് കനത്ത വെല്ലുവിളി സമ്മാനിച്ച സ്മൃതി ഇറാനി തന്നെയാണ് ഇക്കുറിയും എതിരാളി. രണ്ടാം മണ്ഡലമായി രാഹുല്‍ വയനാട് തിരഞ്ഞെടുത്തത് ബിജെപി അമേഠിയില്‍ ശക്തമായ പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. ഹിന്ദുക്കളെ ഭയന്ന് ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലത്തിലേക്ക് ഒളിച്ചോടി എന്നാണ് പ്രചാരണം.
രാഹുലിന് അപകടം
ഈ വെല്ലുവിളികള്ക്കെല്ലാമിടയില് കൂനിന്മേല് കുരു എന്നത് പോലെയാണ് അമേഠിയില്‍ രാഹുലിന് മുന്നില്‍ മറ്റൊരു അപകടം. രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക അമേഠി ലോക്സഭാ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ സ്വീകരിക്കാതെ മാറ്റി വെച്ചിരിക്കുകയാണ്. ഏപ്രില്‍ 22ലേക്കാണ് മാറ്റിയിരിക്കുന്നത്.
ഗുരുതര പിഴവുകള്‍
രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയില്‍ ഗുരുതര പിഴവുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടതോടെയാണ് സൂക്ഷ്മ പരിശോധന മാറ്റി വെച്ചിരിക്കുന്നത്. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ധ്രുവ് ലാല്‍ ആണ് ആരോപണവുമായി രംഗത്ത് എത്തിയത്.
രാഹുല്‍ ബ്രിട്ടീഷ് പൗരൻ
രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണ് എന്നാണ് ധ്രുവ് ലാല്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സത്യവാങ്മൂലത്തില്‍ പറയുന്ന ബ്രിട്ടന് ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ ബ്രിട്ടീഷ് പൗരനാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് ആരോപണം.
കമ്പനിയുടെ സ്വത്ത് വിവരങ്ങള്‍
ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് മത്സരിക്കണമെങ്കില്‍ ഇന്ത്യക്കാരനാകേണ്ടതുണ്ട്. രാഹുലിന്റെ പൗരത്വം സംബന്ധിച്ച ആരോപണം കൂടാതെ കമ്പനിയുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ചും രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും ധ്രുവ് ലാല്‍ തിരഞ്ഞെടുപ്പ് കമ്മീഷഷന് മുന്നില്‍ പരാതി ഉന്നയിച്ചിട്ടുണ്ട്.
രേഖകളില്‍ തെറ്റുകള്‍
ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ ലാഭവിഹിതം എത്രയാണ് എന്നോ ആസ്തി എത്രയാണ് എന്നതോ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടില്ല എന്നും ആരോപണമുണ്ട്. മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കാന്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ തെറ്റുകള്‍ ഉണ്ടെന്നും അതിനാല്‍ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ ആയുധം
ഇത്രയേറെ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിക്കാതെ സൂക്ഷ്മ പരിശോധനയ്ക്കായി മാറ്റി വെച്ചിരിക്കുന്നത്. രാഹുലിന്റെ നാമനിര്‍ദേശ പത്രികയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം അമേഠിയില്‍ ബിജെപിക്ക് പ്രചാരണത്തിന് കിട്ടിയ പുതിയ ആയുധമായിരിക്കുകയാണ്.
മുസ്ലീംകളെ നശിപ്പിക്കണമെങ്കിൽ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുക.. വർഗീയ വിഷം തുപ്പി ബിജെപി നേതാവ്!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ