2 വർഷം ശിക്ഷിച്ചാൽ പോലും സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കും, പക്ഷേ ജനപ്രതിനിധികൾ?
ദില്ലി: രണ്ട് വർഷത്തിലേറെ തടവിന് ശിക്ഷിച്ചാൽ മാത്രമേ ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള നിയമം നമ്മുടെ രാജ്യത്തുള്ളൂ. ഈ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ് അഡ്വ. അശ്വനി കുമാർ അപാധ്യായ. ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം(മൂന്ന്) വകുപ്പിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ലോക്സഭ അംഗങ്ങളിൽ 43 ശതമാനവും ക്രിമിനൽ കേസിൽ പ്രതിതകളാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ഭൂരിപക്ഷവും കൊലപാതകം, കൊലപാതകശ്രമം, ബലാത്സംഗം, തട്ടികൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് നേരിടുന്നതെന്നും ഹർജിയിൽ വ്യക്തമാക്കി. ഇതിലൂടെ ജനാധിപത്യത്തിന്റെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും തകർച്ചയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ ഉദ്യോഗസ്ഥർ രണ്ട് ദിവസം ശിക്ഷിക്കപ്പെട്ടാൽ പോലും അവരുടെ ജോലി നഷ്ടമാകും. ക്രകിമിനൽ കേസുള്ളവരെ ജഡ്ജിയായി നിയമിക്കാറില്ല. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരായും നിയമിക്കില്ല. എന്നാൽ ഇപ്പോഴത്തെ നിയമം അനുസരിച്ച് രണ്ട് വർഷത്തിന് താഴെ ശിക്ഷ ലഭിക്കുന്ന എംഎൽഎമാർക്കും എംപിമാർക്കും അയോഗ്യതയില്ല. അവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും മന്ത്രിമാർ വരെ ആകാൻ കഴിയും. ഇത് തുല്ല്യതയുടെ ലംഘനമാണെന്നാണ് ഹർജിക്കാരൻ വ്യക്തമാക്കുന്നത്.