ബിജെപി സ്ഥാനാര്‍ത്ഥി? സുപ്രീം കോടതി വിധിക്ക് മുന്‍പ് പ്രചരണം തുടങ്ങി വിമത നേതാവ്
ബെംഗളൂരു: അയോഗ്യത നടപടിയില്‍ സുപ്രീം കോടതി വിധി വരും മുന്‍പ് തന്നെ കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി ജെഡിഎസ് വിമത നേതാവ്. മാണ്ഡ്യയിലെ കെആര്‍ പെട്ട് മണ്ഡലത്തിലെ കെസി നാരായണ ഗൗഡയാണ് മണ്ഡലത്തില്‍ പ്രചരണം തുടങ്ങിയത്. ഭാര്യ ദേവകിക്കും മകള്‍ക്കും ഒപ്പമാണ് ഗൗഡ മണ്ഡലത്തില്‍ എത്തിയത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അനുയായികളുമായി ഗൗഡ പ്രത്യേക യോഗം ചേരുകയും ചെയ്തു.
ജെഡിഎസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഗൗഡ ഉയര്‍ത്തിയത്. മണ്ഡലത്തിന്റെ വികസനത്തിനായി തങ്ങളുടെ സ്വത്തുവകകള്‍ ദാനം ചെയ്യാന്‍ ഗൗഡ ജെഡിഎസ് നേതൃത്വത്തെ വെല്ലുവിളിച്ചു. ജയിച്ചാല്‍ താന്‍ സ്വത്തുക്കള്‍ മണ്ഡലത്തിന്റെ വികസനത്തിനായി നല്‍കുമെന്നും ഗൗഡ പറഞ്ഞു. മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയെ പുകഴ്ത്തി കൊണ്ടായിരുന്നു ഗൗഡയുടെ പ്രസംഗം. ജെഡിഎസിന്റെ ശക്തി കേന്ദ്രമാണ് കെആര്‍ പെട്ട്.
വിശ്വാസ വോട്ടെടുപ്പില്‍ എച്ച്ഡി കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ സ്പീക്കര്‍ രമേശ് കുമാര്‍ അയോഗ്യരാക്കുകയായിരുന്നു. ഇതിനെതിരെ ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായെങ്കിലും ഇതുവരെ കോടതി വിധി പുറപ്പെടുവിച്ചിട്ടില്ല.
കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും പാര്‍ട്ടി ചിഹ്നത്തില്‍ വിമതരെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി നീക്കം.അതേസമയം സുപ്രീം കോടതി വിധി പ്രതികൂലമായാല്‍ ബിജെപി സ്വന്തം സ്ഥാനാര്‍ത്ഥികളെ കണ്ടെത്തേണ്ടി വരും. അതിനിടെ വിമതരെ മത്സരിപ്പിക്കുന്നതിനെതിരെ ബിജെപിയില്‍ ഭിന്നത ശക്തമാണ്.
ഡിസംബര്‍ 5 നാണ് കര്‍ണാടകത്തിലെ 15 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. നേരത്തേ ഹരിയാണ, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഒക്ടോബര്‍ 21 നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കമ്മീഷന് തിരഞ്ഞെടുപ്പ് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു.
മഹാരാഷ്ട്രയില്‍ ബിജെപിയെ പുറത്ത് നിര്‍ത്താന്‍ കോണ്‍ഗ്രസ്; സോണിയയെ കാണാന്‍ നേതാക്കള്‍ ദില്ലിയിലേക്ക്
നസീമിനെതിരെയുള്ള കമന്റ് ലൈക്ക് ചെയ്തു; യൂണിവേഴ്സിറ്റി കോളേജിൽ 2 വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം!