കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമെത്തിയ 2 എംഎൽഎമാർക്ക് പണി, മന്ത്രിസ്ഥാനമില്ല
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന കടമ്പ അനായാസം മറികടന്നുവെങ്കിലും കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് മുന്നില്‍ ഇനിയും വെല്ലുവിളികള്‍ ബാക്കിയാണ്. മന്ത്രിസഭ വികസനത്തെ ചൊല്ലി ബിജെപിക്കുളളില്‍ അതൃപ്തിയുടെ സ്വരങ്ങൾ ഉയർന്നു കഴിഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും ബിജെപിയിലേക്ക് എത്തിയ എംഎല്‍എമാര്‍ മന്ത്രിക്കസേരയിലേക്ക് കണ്ണും നട്ടിരിപ്പാണ്. ഇവരെ യെഡിയൂരപ്പയ്ക്ക് തൃപ്തിപ്പെടുത്തേണ്ടതുണ്ട്. അതിനിടെ ബിജെപിയിലെ മുതിര്‍ന്ന നേതാക്കളടക്കം മന്ത്രിസ്ഥാനങ്ങള്‍ക്ക് വേണ്ടി രംഗത്തുണ്ട് എന്നതും മുഖ്യമന്ത്രിക്ക് തല വേദനയാണ്.
ആരൊക്കെ മന്ത്രിയാകും?
കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും കൂറുമാറി എത്തിയ എംഎല്‍എമാരില്‍ 13 പേര്‍ക്കാണ് ബിജെപി ഉപതിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കിയത്. ഇതില്‍ രണ്ട് പേരൊഴികെ മറ്റെല്ലാവരും വിജയിക്കുകയും ചെയ്തു. എംടിബി നാഗരാജ്, എഎച്ച് വിശ്വനാഥ് എന്നിവരാണ് പരാജയപ്പെട്ടവര്‍. മന്ത്രിസഭാ വികസനത്തിന് നീക്കങ്ങള്‍ നടക്കുന്നതിനിടെ ഈ രണ്ട് നേതാക്കള്‍ക്കും യെഡിയൂരപ്പ മന്ത്രിസ്ഥാനം നല്‍കിയേക്കും എന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
ആ രണ്ട് പേർ പുറത്ത്
എന്നാല്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് യെഡിയൂരപ്പ. കൂറുമാറി എത്തിയവരില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച 11 പേര്‍ക്ക് മാത്രമേ മന്ത്രിസ്ഥാനം നല്‍കുകയുളളൂ എന്നാണ് യെഡിയൂരപ്പ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മറ്റുളളവരെ മന്ത്രിയാക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. 21 നോ 22നോ താന്‍ ദില്ലിക്ക് പോയി മന്ത്രിസഭാ വികസനം ചര്‍ച്ച ചെയ്യുമെന്നും ആ മാസം അവസാനത്തോടെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും യെഡിയൂരപ്പ പറഞ്ഞു.
സ്ഥാനങ്ങൾക്കായി അടി തുടങ്ങി
കര്‍ണാടക മന്ത്രിസഭയില്‍ 34 മന്ത്രിസ്ഥാനങ്ങളാണുളളത്. നിലവില്‍ 18 പേര്‍ മന്ത്രിസഭയില്‍ ഉണ്ട്. ഇനി ബാക്കിയുളളത് 16 മന്ത്രിസ്ഥാനങ്ങളാണ്. 11 വിമത എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുകയാണെങ്കില്‍ ബിജെപി എംഎല്‍എമാര്‍ക്ക് വേണ്ടി അവശേഷിക്കുക 5 മന്ത്രിസ്ഥാനങ്ങളാവും. ഇതോടെ മന്ത്രിക്കസേരയ്ക്കായി ബിജെപിക്കുളളില്‍ അടി തുടങ്ങിയിരിക്കുകയാണ്.
5 ഉപമുഖ്യമന്ത്രിമാർ
ബിജെപി നേതാക്കളെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ യെഡിയൂരപ്പ നടത്തുന്നുണ്ട്. ഇപ്പോള്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരാണ് സര്‍ക്കാരിനുളളത്. രണ്ട് പേര്‍ക്ക് കൂടി ഉപമുഖ്യമന്ത്രി പദവി നല്‍കണമെന്നാണ് ബിജെപിക്കുളളിലെ ആവശ്യം. ഇക്കാര്യം യെഡിയൂരപ്പ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിക്കും. നിലവില്‍ ആരോഗ്യമന്ത്രിയായ ബി ശ്രീരാമലുവിനെ ഉപമുഖ്യമന്ത്രിയാക്കണം എന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.
ഉപമുഖ്യമന്ത്രിയാകാൻ ജാർക്കിഹോളി
മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പിക്കാന്‍ സംഘടനാ ചുമതലയുളള ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് രംഗത്തുണ്ട്. യെഡിയൂരപ്പയുമായി സന്തോഷ് ചര്‍ച്ച നടത്തുകയുണ്ടായി. അതിനിടെ കോണ്‍ഗ്രസില്‍ നിന്നും എത്തിയ ഗോഖക് എംഎല്‍എ രമേശ് ജാര്‍ക്കിഹോളി ഉപമുഖ്യമന്ത്രി പദവിക്കായി രംഗത്തുണ്ട്. രമേശ് ജാര്‍ക്കിഹോളി കഴിഞ്ഞ ദിവസം യെഡിയൂരപ്പയെ കണ്ടിരുന്നു.
വിമത നീക്കങ്ങൾക്ക് ചുക്കാൻ
കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപിയെ സഹായിച്ചവരില്‍ പ്രമുഖനാണ് രമേശ് ജാര്‍ക്കിഹോളി. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ വലംകൈയായിട്ടാണ് ജാര്‍ക്കിഹോളി അറിയപ്പെട്ടിരുന്നത്. വിമത നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിന് വേണ്ടി ഉപമുഖ്യമന്ത്രി പദവിയാണ് രമേശ് ജാര്‍ക്കിഹോളിക്ക് ബിജെപി നേരത്തെ വാഗ്ദാനം ചെയ്തിരുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതോര്‍മ്മപ്പെടുത്താനാണ് ജാര്‍ക്കിഹോളി മുഖ്യമന്ത്രിയെ കണ്ടത്.
രണ്ട് എംഎൽഎമാർ കൂടി
രമേശ് ജാര്‍ക്കിഹോളിയെ കൂടാതെ എംഎല്‍എമാരായ ജി സോമഖേശര്‍ റെഡ്ഡി, മുരുഗേഷ് നിരാനി, ഉമേഷ് കട്ടി എന്നിവരും ഉപമുഖ്യമന്ത്രിയായ ലക്ഷ്മണ്‍ സാവദിയും യെഡിയൂരപ്പയെ കണ്ടിരുന്നു. അതിനിടെ ജെഡിഎസില്‍ നിന്ന് രണ്ട് എംഎല്‍എമാര്‍ കൂടി ബിജെപി പാളയത്തിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീരംഗപട്ടണം എംഎല്‍എ രവീന്ദ്ര ശ്രീകാന്തയ്യയും നാഗമണ്ഡല എംഎല്‍എ സുരേഷ് ഗൗഡയുമാണ് ബിജെപിയിലേക്ക് എത്തുക.