ബിജെപിക്കും വിമതര്‍ക്കും തിരിച്ചടി!! ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന് പാലം വലിച്ച വിമതര്‍ക്ക് സുപ്രീം കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. അയോഗ്യത സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി വീണ്ടും മാറ്റി. വാദം കേള്‍ക്കേണ്ട ബെഞ്ചിലെ ജസ്റ്റിസ് ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാരിന്റെ ഭാഗമാകാനുള്ള നേതാക്കളുടെ നീക്കത്തിനാണ് ഇതോടെ വീണ്ടും തിരിച്ചടിയുണ്ടായിരിക്കുന്നത്.
അയോഗ്യത നടപടി കോടതിയുടെ പരിഗണനയിലായതിനാല്‍ നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാകാതെ ത്രിശങ്കുവിലായിരിക്കുകയാണ് ബിജെപി. കോടതി വിധി വന്നാല്‍ മാത്രമേ നേതാക്കളെ പരിഗണിക്കേണ്ടതുള്ളൂവെന്ന നിര്‍ദ്ദേശമാണ് ദേശീയ നേതൃത്വം സംസ്ഥാനത്തിന് നല്‍കിയിരിക്കുന്നത്. കോടതി ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിച്ചതോടെ കേസ് ഇനിയും നീണ്ട് പോകുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്. വിശദാംശങ്ങളിലേക്ക്
അറ്റകൈ പ്രയോഗം
കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് കര്‍ണാടകത്തിലെ സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച 17 എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ചത്. ഇതോടെ ഈ നിയമസഭ കാലാവധി പൂര്‍ത്തിയാക്കുന്ന 2023 വരെ വിമതര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധിക്കില്ല. ഈ പ്രതിസന്ധി നീക്കുകയാണ് വിമതരുടെ ലക്ഷ്യം.
നടപടി റദ്ദാക്കണം
കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് തേടിയ വേളയില്‍ കോണ്‍ഗ്രസും ജെഡിഎസ്സും തങ്ങളുടെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. വോട്ടെടുപ്പ് ദിവസം സഭയില്‍ നിര്‍ബന്ധമായും എത്താനും സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനുമാണ് വിപ്പ് നല്‍കിയത്. എന്നാല്‍ വിമതര്‍ വന്നില്ല. കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയും ചെയ്തു. തുടര്‍ന്നാണ് സ്പീക്കര്‍ കടുത്ത നടപടി സ്വീകരിച്ചത്. സ്പീക്കറുടെ നടപടി റദ്ദാക്കണം എന്നാണ് വിമതരുടെ ആവശ്യം.
കേസ് മാറ്റി
ഇന്നാണ് ജസ്റ്റിസ് എംഎം ശന്തന ഗൗഡര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ഇരുന്നത്. എന്നാല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് ജസ്റ്റിസ് ശന്തന ഗൗഡര്‍ വ്യക്തമാക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകരായ മുകുൾ രോഹത്ഗിയും കപിൽ സിബലും തങ്ങൾക്ക് പ്രശ്നവുമില്ലെന്ന് വ്യക്തമാക്കിയെങ്കിലും ജസ്റ്റിസ് ശന്തനു പിന്മാറുകയായിരുന്നു. കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയിരുന്നു ശന്തനു. ഇതോടെ കേസ് സപ്തംബര്‍ 23 ലേക്ക് മാറ്റി.
കണക്ക് കൂട്ടല്‍ പിഴച്ച് ബിജെപി
മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്തെ 17 എംഎല്‍എമാരെ യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണാടകത്തില്‍ ബിജെപി മറുകണ്ടം ചാടിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമ്പോള്‍ തന്നെ 17 പേരില്‍ 12 ഓളം പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന വാക്കും ബിജെപി നല്കിയിരുന്നത്രേ.എന്നാല്‍ പാലം വലിച്ച എംഎല്‍എമാരെ കോണ്‍ഗ്രസും ജെഡിഎസും അയോഗ്യരാക്കിയതോടെ ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ പാടെ പിഴച്ചു. സര്‍ക്കാരിന്റെ ഭാവി തുലാസിലായി.
വാളെടുത്ത് നേതാക്കള്‍
കോടതി വിധി വരാതെ ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപിക്ക് കഴിയില്ല. അതേസമയം വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുണ്ട്. അതിനിടെ തഴയപ്പെടുമോയെന്ന ഭയത്തില്‍ യെഡിയൂരപ്പയെ വെല്ലുവിളിച്ച് വിമതര്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതിസന്ധിയില്‍
വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ബിജെപി പുനരാലോചന നടത്തിയാല്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് കളംമാറ്റിചവിട്ടിയ വിമതര്‍ക്ക് തിരിച്ചടി നേരിടേണ്ടി വരും. അതേസമയം വിമതരെ പിണക്കുന്നത് സര്‍ക്കാറിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തും എന്നതിനാല്‍ അവരെ കയ്യൊഴിയാനും ബിജെപിക്ക് കഴിയില്ല. മന്ത്രിസ്ഥാനത്തിനായി പാര്‍ട്ടിയില്‍ നിന്ന് ഉയരുന്ന സമ്മര്‍ദ്ദങ്ങളും അവഗണിക്കാന്‍ കഴിയില്ല.സുരക്ഷിതമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ശക്തമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലേങ്കില്‍ മുന്നോട്ടുള്ള ഭരണം ബിജെപിക്ക് ഏറെ പ്രയാസകരമാകും.