അമിത് ഷായെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; 2 ''ഞെട്ടിക്കുന്ന'' വിവരങ്ങൾ
Recommended Video
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അമിത് ഷായെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. നാമ നിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ചാണ് കോൺഗ്രസിന്റെ നീക്കം.
തെറ്റായ സത്യവാങ്മൂലം സമർപ്പിച്ചതിന് അമിത് ഷായ്ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ കോൺഗ്രസ് ആവശ്യപ്പെടുന്നു. എൽകെ അദ്വാനിയുടെ മണ്ഡലമായിരുന്നു ഗാന്ധി നഗറിൽ നിന്നാണ് അമിത് ഷാ ഇക്കുറി ജനവിധി തേടുന്നത്.
പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നരേന്ദ്ര മോദി ബഹുദൂരം മുന്നിൽ; രാഹുൽ ഗാന്ധിയേക്കാൾ നാലിരട്ടി പിന്തുണ
സുപ്രധാന വിവരങ്ങൾ
2 സുപ്രധാന വിവരങ്ങൾ സത്യവാങ്മൂലത്തിൽ അമിത് ഷാ മറച്ചുവെച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഗാന്ധി നഗറിൽ അമിത് ഷായുടെ ഉടമസ്ഥയുള്ള വസ്തുവിനെ കുറിച്ചും സ്വകാര്യ ബാങ്കിൽ നിന്നും മകന്റെ പേരിലെടുത്ത വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങളും സത്യവാങ്മൂലത്തിൽ തെറ്റായാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
വിലകുറച്ചു
സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം 66.5 ലക്ഷം മൂല്യമുള്ള വസ്തുവിന് അമിത് ഷാ വില കുറച്ചു കാട്ടിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. 66.5 ലക്ഷം വിലയുള്ള വസ്തുവിന്റെ മൂല്യം 25 ലക്ഷമാണെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
വസ്തുക്കൾ പണയം വെച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് അമിത് ഷാ അദ്ദേഹത്തിന്റെ രണ്ട് വസ്തുക്കൾ പണയം വച്ചെന്നും കോൺഗ്രസ് ആരോപിക്കുന്നു. മകൻ ജയ് ഷായുടെ ബിസിനസ് സംരംഭത്തിന് വേണ്ടി ഗുജറാത്തിലെ കലുപൂർ കൊമേർഷ്യൽ കോർപ്പറേറ്റീവ് ബാങ്കിലാണ് വസ്തുക്കൾ പണയം വെച്ചിരിക്കുന്നത്.
25 കോടി
മകന്റെ കമ്പനിക്ക് വേണ്ടി 25 കോടി രൂപയ്ക്കാണ് വസ്തുക്കൾ പണയം വച്ചിരിക്കുന്നത്. തനിക്ക് ബാധ്യതകളുണ്ടെന്ന് നാമ നിർദ്ദേശ പത്രികയിൽ ചൂണ്ടിക്കാട്ടാൻ വേണ്ടിയാണ് അമിത് ഷാ ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് കോൺഗ്രസ് ആരോപണം.
സ്വത്ത് വർദ്ധിച്ചു
അമിത് ഷാ നാമനിർദ്ദേശ പത്രികയിൽ സമർപ്പിച്ച വിവരങ്ങൾ മാധ്യമങ്ങളിലൂടെ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അമിത് ഷായുടെ ആസ്തിയിൽ വൻ വർദ്ധനവുണ്ടയെന്നാണ് സത്യവാങ്മൂലത്തിൽ നിന്നും വ്യക്തമാകുന്നത്. രാജ്യസഭാ എംപിയായിരുന്ന കാലയളവില്‍ മൂന്നിരട്ടി വര്‍ധനവാണ് അമിത് ഷായുടെ ആസ്തിയിൽ ഉണ്ടായിരിക്കുന്നത്.
സ്വത്ത് വിവരം ഇങ്ങനെ
2012ൽ 11.79 കോടി ആസ്തിയുണ്ടെന്നായിരുന്നു അമിത് ഷാ വ്യക്തമാക്കിയിരുന്നത്. പിന്നീടുള്ള എഴ് വർഷത്തിനിടയിലാണ് സമ്പത്ത് മൂന്നിരട്ടി വർദ്ധിച്ചത്. നിലവിൽ ആകെ ആസ്തി 38.81 കോടി രൂപയാണെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.. പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ അമിത് ഷായുടെ കൈയ്യില്‍ 20633 രൂപ മാത്രമാണുണ്ടായിരുന്നത്.
വരുമാനത്തിന്റെ വഴി
വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 27.80 ലക്ഷം രൂപയാണുള്ളത്. കൂടാതെ സ്ഥിരനിക്ഷേപമായി 9.80 ലക്ഷം വേറെയുമുണ്ട്. രാജ്യ സഭാ എംപി എന്ന നിലയിലുള്ള ശമ്പളം, കെട്ടിടങ്ങളിൽ നിന്നുള്ള വാടക, കൃഷിയിൽ നിന്നുള്ള ലാഭം തുടങ്ങിയവയാണ് തന്റെ വരുമാന സ്ത്രോതസ്സെന്നാണ് അമിത് ഷാ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
അദ്വാനിയുടെ സീറ്റ്
വൻ ശക്തി പ്രകടനമാക്കി മാറ്റിയാണ് അമിത് ഷാ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്. സ്വന്തം മണ്ഡലമായ ഗാന്ധി നഗർ ഒഴിയേണ്ടി വന്നതിൽ മുതിർന്ന നേതാവ് എൽകെ അദ്വാനിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചനകൾ. 1998 മുതൽ അദ്വാനിയായിരുന്നു ഗാന്ധി നഗറിലെ എംപി. അമിത് ഷായുടെ പത്രികാ സമർപ്പണ വേളയിൽ അദ്വാനിയുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യമായാണ് അമിത് ഷാ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ