ബിജെപിയില്‍ അസംതൃപ്തി ശക്തം; നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരും: ഹരീഷ് റാവത്ത്
ദില്ലി: അടുത്ത വര്‍ഷം നടക്കാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള ഒരിടമാണ് ഉത്തരാഖണ്ഡ്. പാര്‍ട്ടിക്ക് ഏറെ വളക്കൂറുള്ള മണ്ണ് എന്നത് മാത്രമല്ല കഴിഞ്ഞ 5 വര്‍ഷത്തെ ബിജെപി ഭരണത്തിനെതിരായി സംസ്ഥാനത്ത് ഉയര്‍ന്ന് വന്ന വികാരവും കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നു. നിരവധി തവണ മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റങ്ങള്‍ വരുത്തിയെങ്കിലും ബിജെപിക്ക് ഉള്ളിലും അസംതൃപ്തികള്‍ ശക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇതൊരു പൊട്ടിത്തെറിയിലേക്ക് എത്തുമെന്നും നിരവധി നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടിയിലേക്ക് എത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി ബിജെപി നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെട്ടുവെന്നാണ് മുന്‍ മുഖ്യമന്ത്രിയും പ്രമുഖ നേതാവുമായ ഹരീഷ് റാവത്ത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
ബിജെപിയില്‍ നിന്നും വരുന്ന എല്ലാവരേയും കോണ്‍ഗ്രസ് സ്വീകരിക്കില്ല. പൊതുജന സ്വീകാര്യതയും പ്രവര്‍ത്തന മികവും ഉള്ളവരെ മാത്രമേ പാര്‍ട്ടി സ്വീകരിക്കുകയുള്ളു. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. "പാർട്ടി വിട്ടുപോയവരും തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ട്. കൂടാതെ നേരത്തെ തന്നെ ബി ജെ പി നേതാക്കളായിരുന്ന നിന്ന് പലരും കോൺഗ്രസിൽ ചേരാൻ തല്‍പരരാണ്. അധികാരമുള്ള പാര്‍ട്ടിയാണെങ്കിലും അവിടെ പലരും അസംതൃപ്തരാണ്. ഇതോടെയാണ് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ തയ്യാറായത്. എന്നാല്‍ എല്ലാവരേയും കോണ്‍ഗ്രസിലേക്ക് എടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. പക്ഷേ അർഹതയുള്ളവരെ ഞങ്ങൾ എടുക്കും, "-ഹരീഷ് റാവത്ത് പറഞ്ഞു.

2022ലെ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിനുള്ള പാർട്ടി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഡിസംബർ മുതൽ കോണ്‍ഗ്രസ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രവര്‍ത്തന മികവ് തന്നെയായിരിക്കും പരിഗണനാ വിഷയം. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും സ്ഥാനാര്‍ത്ഥി പട്ടികയില്‍ വലിയ പരിഗണന ലഭിക്കുമെന്നും നിലവില്‍ പഞ്ചാബിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കൂടിയായ ഹരീഷ് റാവത്ത് പറഞ്ഞു.
സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാറിനെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ ഒരു വികസനവും നടക്കുന്നില്ലെന്ന് മാത്രമല്ല, തന്റെ കാലത്ത് ആരംഭിച്ച പദ്ധതികള്‍ പോലും പൂര്‍ത്തീകരിക്കാതെ കിടക്കുകയാണെന്നും ഹരീഷ് റാവത്ത് ആരോപിച്ചു. അതേസമയം, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിന്റെ ചുമതലയില്‍ നിന്നും ഒഴിവാക്കി തരണമെന്ന് അദ്ദേഹം അടുത്തിടെ പാര്‍ട്ടി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications