യെഡിയൂരപ്പയ്ക്കെതിരെ വന്‍ അട്ടിമറി നീക്കം!! 15 ബിജെപി എംഎല്‍എമാരുടെ യോഗം, അജ്ഞാത കത്ത്
ബെംഗളൂരു: നീണ്ട നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ മന്ത്രിസഭ വികസനം നടപ്പാക്കിയത്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ ബിജെപിയിലേക്ക് ചേക്കേറിയ പത്ത് പേരെ ഉള്‍പ്പെടുത്തി കൊണ്ടായിരുന്നു മന്ത്രിസഭ വിപുലീകരിച്ചത്. 13 പേര്‍ക്ക് മന്ത്രിസഭയില്‍ അവസരം നല്‍കുമെന്നായിരുന്നു ആദ്യം യെഡിയൂരപ്പ പ്രഖ്യാപിച്ചത്. എന്നാല്‍ മന്ത്രിസഭ വികസിച്ചപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാക്കളില്‍ പലരും തഴയപ്പെട്ടു. ഇതോടെ പല മുതിര്‍ന്ന ബിജെപി നേതാക്കളും നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരുന്നു.
മന്ത്രിസഭ വികസനം സംബന്ധിച്ച് ബിജെപിയില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെ അസംതൃപ്തരുടെ നേതൃത്വത്തില്‍ യെഡിയൂരപ്പ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് കര്‍ണാടകത്തില്‍ ഏറ്റവും ഒടുവിലായി ഒരുങ്ങുന്നത്. 15 എംഎല്‍എമാരാണ് യെഡ്ഡിക്കെതിരെ രംഗത്തെത്തിയത്.
അതൃപ്തര്‍
ബിജെപിയിലെത്തിയ പുതിയ നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന സൂചനയായിരുന്നു നേതാക്കള്‍ ഉയര്‍ത്തിയത്. തുല്യമായ പരിഗണന ലഭിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് ബിജെപിയിലെ മുതിര്‍ന്ന എംഎല്‍എമാരെ പാടെ തഴഞ്ഞ് യെഡിയൂരപ്പ മന്ത്രി സഭ വികസനം പ്രഖ്യാപിച്ചത്.
യോഗം ചേര്‍ന്നു
ഇതോടെയാണ് അസംതൃപ്തരായ നേതാക്കള്‍ യെഡിയൂരപ്പയ്ക്കെതിരെ രംഗത്തെത്തിയത്. ചൊവ്വാഴ്ച നിയമസഭ സമ്മേളനം തുടങ്ങുന്നതിന് തൊട്ട് മുന്‍പായിരുന്നു നേതാക്കളുടെ നിര്‍ണായക നീക്കം. 15 എംഎല്‍എമാര്‍ തിങ്കളാഴ്ച രാത്രി മുതിര്‍ന്ന നേതാവും മന്ത്രിയുമായ ജഗദീഷ് ഷെട്ടാറിന്റെ വസതിയില്‍ യോഗം ചേര്‍ന്നു.
15 എംഎല്‍എമാര്‍
ചൊവ്വാഴ്ച പുലര്‍ച്ചയോളം നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഹുക്കേരി എംഎല് ഉമേഷ് കട്ടി, ഷോറാപൂര് എംഎല്‍എ നരസിംഗ നായക് അലിയാസ് രാജ ഗൗഡ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. നേരത്തേ കല്യാണ്‍ കല്യാണ കര്‍ണാടക (ഹൈദരാബാദ്) മേഖലയില്‍ നിന്നുള്ള ഈ എംഎല്‍എമാര്‍ യെഡിയൂരപ്പയ്ക്കെതിരെ യോഗം ചേര്‍ന്നിരുന്നു.
അജ്ഞാത കത്ത്
അതിനിടെ കഴിഞ്ഞ ദിവസം യെഡിയൂരപ്പയ്ക്കെതിരെ ഒരു കത്ത് വ്യാപകമായി മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പ്രായാധിക്യം കാരണം പദവി കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും 77 വയസുകാരനായ യെഡ്ഡിയെ കേന്ദ്രം നേതൃത്വം ഇടപെട്ട് സംസ്ഥാന ഗവര്‍ണറാക്കി നിയമിക്കണമെന്നുമായിരുന്നു കത്തില്‍ ഉയര്‍ന്ന് ആവശ്യം. പേരോ ഒപ്പോയില്ലാത്ത കത്തായിരുന്നു പ്രചരിച്ചത്.
അനാവശ്യ ഇടപെടല്‍
അതേസമയം യെഡിയൂരപ്പയ്ക്കെതിരെ വ്യാപക വിമര്ശനനങ്ങളാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. യെഡ്ഡിയുടെ കുടുംബം അനാവശ്യമായി പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. യെഡ്ഡിയുടെ മകന് ബിവൈ വിജയേന്ദ്രയുടെ ഇടപെടലിനെതിരേയും നേതാക്കള്‍ രംഗത്തെത്തി.
രാഷ്ട്രീയ ഭാവി
മക്കളായ രാഘവേന്ദ്രയുടേയും വിജയേന്ദ്രയുടേയും രാഷ്ട്രീയ ഭാവി ഉറപ്പിക്കാനാണ് യെഡിയൂരപ്പ ശ്രമിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെ സര്‍ക്കാരിന്റെ പലകാര്യങ്ങളും വിജേന്ദ്രയാണ് തിരുമാനമെടുക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
മുതിര്‍ന്ന നേതാക്കള്‍
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കുടുംബാംഗങ്ങളുമാണ് പല വകുപ്പുകളുടേയും നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. മാത്രമല്ല പാർട്ടി കാര്യങ്ങളില്‍ ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും അവര്‍ ഇടപെടുന്നു.ഇതില്‍ മുതിര്‍ന്ന നേതാക്കള്‍ പലരും അതൃപ്തരാണെന്നും ബിജെപി നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ മുഖ്യമന്ത്രി
അതുകൊണ്ട് തന്നെ കര്‍ണാടകത്തില്‍ ബിജെപിയെ രക്ഷിക്കണമെങ്കില്‍ യെഡിയൂരപ്പയെ മുഖ്യമന്ത്രി പദത്തില്‍ നിന്നും മാറ്റണമെന്നാണ് നേതാക്കളുടെ ആവശ്യം. മുതിര്‍ന്ന നേതാവ് ജഗദീഷ് ഷെട്ടറിനെ ബിജെപിയുടെ അടുത്ത മുഖ്യമന്ത്രി മുഖമായി അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് നേതാക്കള്‍.
യെഡ്ഡിയുടെ നേതൃത്വത്തില്‍
നേരത്തേ കര്‍ണാടക മുഖ്യമന്ത്രിയായ നേതാവാണ് ജഗദീഷ് ഷെട്ടാര്‍.2012-13 കാലയളവില്‍ അന്നത്തെ മുഖ്യമന്ത്രി സദാനന്ദ ഗൗഡയ്ക്കെതിരെ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ കലാപം ഉയര്‍ന്നതോടെയാണ് ഷെട്ടാന് മുഖ്യമന്ത്രിയായത്.
പ്രായാധിക്യം
പ്രായധിക്യമാണ് നേതാക്കള്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. ഇതിലൂടെ യെഡിയൂരപ്പയെ സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കേന്ദ്ര നേതൃത്വത്തിനെ ബോധ്യപ്പെടുത്താനാകുമെന്നും നേതാക്കള്‍ കണക്ക് കൂട്ടുന്നു. അതേസമയം നിലവിലെ സാഹചര്യത്തില്‍ മറ്റൊരു കര്'നാടക'ത്തിന് വഴിയൊരുങ്ങുമോയെന്നാണ് പ്രതിപക്ഷം ഉറ്റുനോക്കുന്നത്.