കോണ്‍ഗ്രസില്‍ നേതാക്കളുടെ ഷോ, പരസ്യമായ പോര്, വില്ലന്മാരായി സിദ്ദുവും അമരീന്ദറും, കാരണം രാഹുല്‍
ദില്ലി: കോണ്‍ഗ്രസിന് പൊതു തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി തിരിച്ചടികള്‍ വന്ന് കൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞതോടെ പ്രതിസന്ധി കനത്തിരിക്കുകയാണ്. നേതാക്കള്‍ തമ്മിലുള്ള ഉള്പോര് വിവിധ സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ദില്ലി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പൂര്‍ണ തകര്‍ച്ചയിലേക്കോ അതല്ലെങ്കില്‍, പിളര്‍പ്പിലേക്കോ നീങ്ങുകയാണെന്ന് കാര്യങ്ങളുടെ പോക്ക് സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസിന്റെ ഭരണകാര്യ നേതാക്കളില്‍ പലര്‍ക്കും പാര്‍ട്ടിയുടെ നടത്തിപ്പില്‍ ഒട്ടും താല്പര്യമില്ലാത്തവരാണെന്നും സൂചനയുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയത്. എന്നാല്‍ ഫലത്തില്‍ ഇത് പാര്‍ട്ടിയുടെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കാണ് നയിക്കുന്നത്. അതേസമയം രാഹുലും പ്രിയങ്ക ഗാന്ധിയും ഈ വിഷയത്തില്‍ ഇടപെടുമോയെന്നും വ്യക്തമല്ല. മുതിര്‍ന്ന നേതാക്കളായ എകെ ആന്റണിയും കെസി വേണുഗോപാലും ഇക്കാര്യം ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നുവെന്നാണ് സൂചന.
തുടക്കം പഞ്ചാബില്‍
കുറച്ച് കാലമായി കോണ്‍ഗ്രസില്‍ നിന്ന് വിഭാഗീയത വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് പഞ്ചാബില്‍ അമരീന്ദര്‍ സിംഗും നവജോത് സിദ്ദുവും തുടങ്ങിവെച്ച പോരാണ് കത്തിപടര്‍ന്നിരിക്കുന്നത്. സിദ്ദു മന്ത്രിസ്ഥാനം രാജിവെച്ച് രാഹുലിന് രാജിക്കത്ത് അയക്കുകയും ചെയ്തു. താന്‍ രാജിവെക്കുകയാണെന്ന് സിദ്ദു പരസ്യമായി പറഞ്ഞത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി അമരീന്ദറിനോട് ഇക്കാര്യം ചര്‍ച്ച ചെയ്യാതെയായിരുന്നു സിദ്ദുവിന്റെ രാജി. സിദ്ദുവിന്റെ ഭാര്യക്ക് സീറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ ഇടഞ്ഞത്. ഇതോടെ പ്രതിസന്ധികളില്ലാതിരുന്ന പഞ്ചാബില്‍ പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.
രാഹുലിന്റെ അഭാവം
രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് വലിയ പ്രതിസന്ധിയായി മാറിയെന്നാണ് പാര്‍ട്ടിക്കുള്ളിലെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ വലിയ ഗ്രൂപ്പുകളായി പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിക്കുകയാണ്. രാഹുല്‍ സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചിട്ടും ഇതുവരെ വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരാനോ, ഹൈക്കമാന്‍ഡ് യോഗത്തില്‍ സംസാരിക്കാനോ നേതാക്കളാരും തയ്യാറായിട്ടില്ല. അടുത്ത അധ്യക്ഷ സ്ഥാനത്തെത്താന്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ മത്സരം നടക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം നേരത്തെ നഷ്ടമായ ജ്യോതിരാദിത്യ സിന്ധ്യയും സച്ചിന് പൈലറ്റും തമ്മില്‍ മത്സരം നടക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ദില്ലിയില്‍ പ്രശ്നങ്ങള്‍
ദില്ലിയില്‍ കോണ്‍ഗ്രസിന് സീറ്റുകളില്ലെങ്കിലും വിഭാഗീയത ഏറ്റവും രൂക്ഷമാണ്. ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിതിനെതിരെ വലിയ ക്യാമ്പയിന് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നുണ്ട്. ഇത് പരസ്യമായിരിക്കുകയാണ്. 29 നേതാക്കള്‍ ഷീലാ ദീക്ഷിതിനെതിരെ നേതൃത്വത്തിന് കത്തെഴുതിയിരിക്കുകയാണ്. ഇവര്‍ കീഴില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നാണ് പ രാതി. അതേസമയം ദില്ലിയുടെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് പിസി ചാക്കോ തന്നെ ദീക്ഷിതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഇവര്‍ അനുമതിയില്ലാതെ ബ്ലോക്ക് തല നിയമനങ്ങള്‍ നടത്തുന്നുവെന്ന് ചാക്കോ തുറന്നടിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര പ്രതിസന്ധി
കര്‍ണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ ബാധിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. മഹാരാഷ്ട്രയിലും പോര് കനക്കുകയാണ്. വിഭാഗീയത ഇല്ലാതാക്കാന്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇത് രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരമാണെന്ന ന്യായീകരണവും നടത്തുന്നുണ്ട്. സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്, പൃഥ്വിരാജ് ചവാന്, ബാലാസാഹേബ് തോററ്റ് എന്നിവര്‍ കമ്മിറ്റിയിലുണ്ട്. മുതിര്‍ന്ന നേതാക്കളെ കൊണ്ടുവരുന്നത് തന്നെ വിഭാഗീയത ഇല്ലാതാക്കാനാണ്. ഈ നേതാക്കള്‍ തമ്മില്‍ പരസ്പരം പ്രശ്നങ്ങളുണ്ട്.
ഹരിയാനയില്‍ പിളരും
ഹരിയാനയില്‍ ഭൂപേന്ദര്‍ സിംഗ് ഹൂഡയും സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വറും തമ്മിലാണ് പോര് നടക്കുന്നത്. മൂന്ന് മാസം കഴിഞ്ഞാല്‍ ഇവിടെ തിരഞ്ഞെടുപ്പാണ്. ഇരുവരുടെയും അനുയായികള്‍ തമ്മില്‍ പോര് ശക്തമായിരിക്കുകയാണ്. പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലാണ്. സല്മാന് ഖുര്‍ഷിദിനാണ് ഹരിയാനയുടെ ചുമതല. എന്നാല്‍ അദ്ദേഹത്തിന് കാര്യമായിട്ടൊരു നടപടിയും എടുക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം മഹാരാഷ്ട്ര, ഹരിയാന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വലിയ തോല്‍വി വഴങ്ങുമെന്നാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ സൂചിപ്പിക്കുന്നത്. രാഹുല്‍ തിരിച്ച് വന്ന് പ്രശ്നങ്ങളില്‍ ഇടപെടണമെന്ന ആവശ്യമാണ് പാര്‍ട്ടിയില്‍ ശക്തമായിരിക്കുന്നത്.
നാല് മേഖലകളിൽ നിന്നായി നാല് വർക്കിംഗ് പ്രസിഡന്റുമാർ; മഹാരാഷ്ട്ര മോഡൽ ദേശീയ തലത്തിലേക്കും