കര്‍ണാടകത്തില്‍ പ്രചാരണത്തിനിറങ്ങാതെ നേതാക്കള്‍... അനുനയ നീക്കവുമായി യെഡിയൂരപ്പ, വഴങ്ങാതെ നേതാക്കള്‍
ബംഗളൂരു: കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങവേ മുഖ്യമന്ത്രി യെഡിയൂരപ്പ ആശങ്കയില്‍. സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്നത് ഈ തിരഞ്ഞെടുപ്പിലാണെങ്കിലും, സ്വന്തം പാര്‍ട്ടിയില്‍ വമ്പന്‍ പടയൊരുക്കമാണ് അദ്ദേഹത്തിനെതിരെ നടക്കുന്നത്. ഒരിടത്തും പ്രചാരണത്തിനിറങ്ങാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറായിട്ടില്ല. വിമതരെ പണം കൊടുത്ത് ബിജെപിയിലേക്ക് കൊണ്ടുവന്നതിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ഇവര്‍ പറയുന്നു.
അതേസമയം രമേശ് ജാര്‍ക്കിഹോളിയുടെ വെളിപ്പെടുത്തല്‍ ബിജെപിക്ക് കൂടുതല്‍ കുരുക്കായി മാറിയിരിക്കുകയാണ്. യെഡിയൂരപ്പ എല്ലാ സഹായങ്ങളും ചെയ്‌തെന്ന് ജാര്‍ക്കിഹോളി വെളിപ്പെടുത്തുന്നുണ്ട്. സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനുമെതിരെ നീക്കങ്ങള്‍ നടത്തിയ ജാര്‍ക്കിഹോളി വേണ്ടി വന്നാല്‍ ബിജെപിയെയും തള്ളിപ്പറയുമെന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കുന്നു. വിമതര്‍ക്ക് സീറ്റ് നല്‍കിയത് വലിയ തെറ്റാണെന്നും ഇവര്‍ പറയുന്നു.
പ്രചാരണം നിറംമങ്ങുന്നു
ബിജെപിയുടെ പ്രചാരണം നിറം മങ്ങുന്നു എന്നാണ് നേതൃത്വത്തിന്റെ പരാതി. ഭൂരിഭാഗം നേതാക്കളും പ്രചാരണത്തിനിറങ്ങുന്നില്ല. ഇവര്‍ സ്വന്തം നിലയില്‍ കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇതോടെയാണ് യെഡിയൂരപ്പയും മുതിര്‍ന്ന നേതാക്കളും അനുനയ ചര്‍ച്ചയുമായി ഇറങ്ങിയത്. ഇവരെയെല്ലാം നേരില്‍ കണ്ട് കാലുപിടിച്ചെങ്കിലും പറ്റില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇത്രയും കാലം പാര്‍ട്ടിക്കൊപ്പം നിന്നിട്ട് ഇന്നലെ വന്നവരെ യെഡിയൂരപ്പ ഒപ്പം കൂട്ടിയെന്നാണ് ഇവര്‍ തുറന്നടിച്ചത്.
സ്വതന്ത്രരെ പിന്തുണയ്ക്കും
ചില നേതാക്കള്‍ക്ക് ബംഗളൂരുവില്‍ മത്സരിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ യെഡിയൂരപ്പ ഇത് അംഗീകരിച്ചിരുന്നില്ല. ഇവര്‍ സ്വതന്ത്രരായി മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ ബിജെപിയുടെ വോട്ടുബാങ്കിനെ പിളര്‍ത്തും. ഇതോടെ വിമതര്‍ പരാജയപ്പെടുകയും ചെയ്യും. ബാക്കിയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാനും ബിജെപിയിലെ വിമതര്‍ തീരുമാനിച്ചിരിക്കുകയാണ്. യെഡിയൂരപ്പ സര്‍ക്കാരിന് ഭാവിയില്ല എന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നത്.
കാലുപിടിച്ച് യെഡിയൂരപ്പ
17 മണ്ഡലത്തിലെ നേതാക്കളുമായും ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളുമായും കഴിഞ്ഞ ദിവസം യെഡിയൂരപ്പ സംസാരിച്ചിരുന്നു. സദാനന്ദ ഗൗഡയാണ് ഇവരുമായുള്ള യോഗത്തിന് മുന്‍കൈ എടുത്തത്. ഡിസംബര്‍ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. ബിജെപി വിമരുടെ പ്രചാരണം സംസ്ഥാന അതിവേഗം പടരുന്നുവെന്ന് യെഡിയൂരപ്പ പറയുന്നു. യശ്വന്ത്പുര, മഹാലക്ഷി മേഖലയിലെ ഏത് സീറ്റിലും വിമതര്‍ തോറ്റ് പോകുമെന്നാണ് അവസ്ഥ. ഇത് ഒഴിവാക്കണമെന്ന് വൈകാരികമായിട്ടാണ് യെഡിയൂരപ്പ പറഞ്ഞു. എന്നാല്‍ വിമതര്‍ ഇതെല്ലാം തള്ളി.
ഹോസ്‌കോട്ടെയില്‍ നിര്‍ണായകം
കൂറുമാറിയതിന് 50 കോടി രൂപയോളം ലഭിച്ച എംടിബി നാഗരാജ് മത്സരിക്കുന്ന മണ്ഡലത്തിലാണ് പോരാട്ടം കൈവിട്ട് പോയിരിക്കുന്നത്. ബിജെപി ടിക്കറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ശരത് ബച്ചേഗൗഡ ഇവിടെ വിമതനായി മത്സരിക്കുകയാണ്. നാഗരാജിന്റെ രാഷ്ട്രീയ ഭാവി അവസാനിപ്പിക്കണമെന്നാണ് ബിജെപിയിലെ വിമതര്‍ ഉന്നയിക്കുന്നത്. നാഗരാജ് പരാജയപ്പെട്ടാല്‍ സഖ്യം പൂര്‍ണമായും പൊളിയും. കോണ്‍ഗ്രസ് വിമതരെ ബിജെപിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് നാഗരാജ്. ഇവിടെ ശരതിനെ വിമത ബിജെപി നേതാക്കള്‍ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.
എല്ലാ പരിപാടികളും മാറ്റി
എല്ലാ പരിപാടികളും മാറ്റിവെച്ചാണ് യെഡിയൂരപ്പ സദാനന്ദ ഗൗഡയെ കണ്ടത്. വിമത എംഎല്‍എമാരായ ബൈരാതി ബസവരാജ്, എസ്ടി സോമശേഖര്‍, മുനിരത്‌ന എന്നിവരെ യെഡിയൂരപ്പ നേരില്‍ കണ്ട് ബിജെപി നേതൃത്വം പ്രചാരണത്തിനിറങ്ങുമെന്ന് ബോധിപ്പിച്ചിരിക്കുകയാണ്. മഹാലക്ഷ്മി മേഖലയില്‍ വി സോമണ്ണയെ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. മുന്‍ ബംഗളൂരു ഡെപ്യൂട്ടി മേയര്‍ എസ് ഹരീഷ്, മുന്‍ എംഎല്‍എ നരേന്ദ്രബാബു എന്നിവരോട് ബിജെപിയുടെ പിന്തുണയോടെ മത്സരിക്കുന്ന കെ ഗോപാലയ്യയെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
പടയൊരുക്കവുമായി ബിജെപി വിമതര്‍
ഗോപാലയ്യയുമായി ബിജെപി നേതാക്കള്‍ക്ക് വര്‍ഷങ്ങള്‍ നീണ്ട പ്രശ്‌നങ്ങളുണ്ട്. 2008, 2018 വര്‍ഷങ്ങളില്‍ ഗോപാലയ്യയ നരേന്ദ്ര ബാബുവിനെ ഇതേ മണ്ഡലങ്ങളില്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. ഹരീഷായിരുന്നു 2008ല്‍ ഇവിടത്തെ സ്ഥാനാര്‍ത്ഥി. 2008ല്‍ കോണ്‍ഗ്രസിലായിരുന്നു ഗോപാലയ്യ. ഈ സീറ്റ് തങ്ങള്‍ക്കിടയില്‍ നിന്ന് പോകരുതെന്ന് ഇവര്‍ രണ്ടുപേരും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പിന്തുണച്ചാലും ഭാവിയില്‍ ഒരിക്കലും ഈ മണ്ഡലം വിട്ടുകൊടുക്കില്ലെന്ന് നരേന്ദ്ര ബാബു പറഞ്ഞു. യശ്വന്ത്പുരയിലും പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നാണ് യെഡിയൂരപ്പ പറയുന്നത്.
ഉത്തര കര്‍ണാടക കൈവിടും
ഉത്തര കര്‍ണാടകത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉള്ളത്. കവിരാജ് യുആര്‍എസ് ഇവിടെ യെഡിയൂരപ്പയെ ധിക്കരിച്ച് സ്വതന്ത്രനായി മത്സരിക്കുകയാണ്. വിജയനഗരത്തില്‍ നിന്നാണ് മത്സരിക്കുന്നത്. ബല്ലാരിയിലും വിമത ശല്യം രൂക്ഷമായിരിക്കുകയാണ്. ആനന്ദ് സിംഗാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. എന്നാല്‍ ഇയാള്‍ക്കെതിരെ പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ഹവേരിയിലും പ്രചാരണം തുടങ്ങിയിട്ടില്ല. റാണെബെന്നൂര്‍ സ്ഥാനാര്‍ത്ഥി അരുണ്‍ കുമാര്‍ പൂജാറിനെതിരെയാണ് ബിജെപി നേതൃത്വം പ്രവര്‍ത്തിക്കുന്നത്.
കോണ്‍ഗ്രസിന് നേട്ടം
കോണ്‍ഗ്രസിന് വമ്പന്‍ നേട്ടമാണ് ബിജെപിയുടെ വിമത നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിലേക്ക് ആറ് സ്ഥാനാര്‍ത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഗോഖക്കിലാണ് ഏറ്റവും നിര്‍ണായക പോരാട്ടം നടക്കുന്നത്. രമേശ് ജാര്‍ക്കിഹോളി പരാജയപ്പെട്ടാല്‍ യെഡിയൂരപ്പ സര്‍ക്കാര്‍ ഒന്നടങ്കം വീഴും. രമേശിന്റെ സഹോദരനായ ലഖ ജാര്‍ക്കിഹോളിയെയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. അതേസമയം ഗൗഡ കുടുംബം ജെഡിഎസ്സിന്റെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും ഞെട്ടിച്ചിരിക്കുകയാണ്.
എട്ട് തവണ പരാജയപ്പെട്ടു
കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാര്‍ അടര്‍ത്തിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ എട്ട് തവണയാണ് താന്‍ പരാജയപ്പെട്ടതെന്ന് രമേശ് ജാര്‍ക്കിഹോളി പറഞ്ഞു. യെഡിയൂരപ്പ തന്നോട് പദ്ധതി ഉപേക്ഷിക്കാനും പറഞ്ഞു. പക്ഷേ ആത്മവിശ്വാസമാണ് സര്‍ക്കാരിനെ വീഴ്ത്താന് പ്രേരകമായതെന്ന് ജാര്‍ക്കിഹോളി പറഞ്ഞു. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ചേര്‍ന്ന് എന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാന്‍ നോക്കി. ബെലഗാവി എംഎല്‍എ ലക്ഷ്മി ഹെബ്ബാല്‍ക്കറുമായി ചേര്‍ന്നാണ് ശിവകുമാര്‍ ഇതിന് ശ്രമിച്ചത്. ഈ കാരണം കൊണ്ടാണ് സഖ്യം പൊളിച്ചതെന്നും ജാര്‍ക്കിഹോളി പറഞ്ഞു.
18 മാസത്തിനിടെ 185 കോടിയുടെ ആസ്തി... കര്‍ണാടകത്തിലെ വിമത എംഎല്‍എയുടെ സ്വത്ത് വര്‍ധന ഇങ്ങനെ