മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസില്‍ പോര്, പട്ടിക പ്രഖ്യാപിച്ചിട്ടും തൃപ്തിയില്ല!!
ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് അടുത്ത് വരവേ പുതിയ പ്രശ്‌നങ്ങള്‍ തലപ്പൊക്കുന്നു. 200 അംഗ സ്ഥാനാര്‍ത്ഥി പട്ടിക അണിയറയില്‍ തയ്യാറായി എന്നറിഞ്ഞതിന് പിന്നാലെയാണ് പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. പ്രധാനമായും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയാണ് പ്രതിസന്ധി. ആരായിരിക്കും അടുത്ത സ്ഥാനാര്‍ത്ഥിയാവുക എന്നത് സംബന്ധിച്ച് ജോതിരാദിത്യ സിന്ധ്യയും കമല്‍നാഥും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം കഴിഞ്ഞ ദിവസം സിന്ധ്യയും ദിഗ്വിജയ് സിംഗും തമ്മില്‍ വലിയ പോര് നടന്നിരുന്നു.
രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഇതുണ്ടായത്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായിട്ടല്ല തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. അതേസമയം ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. നിലവില്‍ കോണ്‍ഗ്രസിനാണ് ഏറ്റവും ജയസാധ്യത ഉള്ളത്. എന്നാല്‍ പാര്‍ട്ടിയില്‍ സിന്ധ്യ വിഭാഗവും കമല്‍നാഥ് വിഭാഗവും രൂപപ്പെട്ടത് കോണ്‍ഗ്രസിന് വലിയ തലവേദനയാണ്.
200 അംഗ സ്ഥാനാര്‍ത്ഥി പട്ടിക
കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി മധ്യപ്രദേശിലെ 200 അംഗ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് പുറത്തുവിട്ടിട്ടില്ല. നവംബര്‍ ഒന്‍പതിന് ഇത് പുറത്തുവിടുമെന്നാണ് സൂചന. അഹമ്മദ് പട്ടേല്‍, അശോക് ഗെലോട്ട്, വീരപ്പ മൊയ്‌ലി എന്നിവര്‍ ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയത്. പാര്‍ട്ടിയിലെ വിഭാഗീയത ഒഴിവാക്കാന്‍ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യത്തില്‍ ഇവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്രമുഖര്‍ക്കെല്ലാം കോണ്‍ഗ്രസ് സീറ്റ് നല്‍കുന്നുണ്ടെന്നാണ് സൂചന.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല
പട്ടികയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല എന്നാണ് റിപ്പോര്‍ട്ട്. ഇതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടെന്ന് നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധിയാണ്. പക്ഷേ ജോതിരാദിത്യ സിന്ധ്യയും കമല്‍നാഥും ഈ സ്ഥാനം പ്രതീക്ഷിക്കുന്നവരാണ്. പാര്‍ട്ടിക്കുള്ളില്‍ ദിഗ്വിജയ് സിംഗ് ഉണ്ടാക്കിയ വിഭാഗീയത ഇതോടെ വലുതായിരിക്കുകയാണ്. സംസ്ഥാനത്ത് പിന്തുണ വര്‍ധിക്കാന്‍ ജില്ലാ പര്യടനം വരെ നടത്തിയിരുന്നു.
രാഹുല്‍ പറഞ്ഞതിങ്ങനെ....
എന്തുകൊണ്ട് രണ്ടു പേരുടെയും കഴിവുകള്‍ എനിക്ക് ഉപയോഗിച്ച് കൂടാ. രണ്ട് പേരും നല്ല നേതാക്കളാണ്. ഒരാളെ മാത്രമായി മുന്നോട്ട് കൊണ്ടുവരാനാവില്ലെന്നായിരുന്നു സിന്ധ്യയെയും കമല്‍നാഥിനെയും സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെയും യുവാക്കളെയും ഒരേപോലെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ട് രാഹുല്‍ എന്നാണ് സൂചന. അങ്ങനെ വരുമ്പോള്‍ ഒരാള്‍ക്ക് മുഖ്യമന്ത്രി പദവും മറ്റൊരാള്‍ക്ക് സംസ്ഥാന അധ്യക്ഷ പദവിയും നല്‍കും.
വിഭാഗീയത കടുക്കുന്നു.....
രാഹുല്‍ ഗാന്ധിയുടെ കണ്‍മുന്നില്‍ വെച്ച് ജോതിരാദിത്യ സിന്ധ്യയും ദിഗ്വിജയ് സിംഗും തര്‍ക്കിച്ചതിന് പിന്നാലെയാണ് വിഭാഗീയത ശക്തമായത്. തന്നെ പോലെ കമല്‍നാഥിനെയും ഒതുക്കാന്‍ സിന്ധ്യ ശ്രമിക്കുന്നുവെന്നാണ് ദിഗ്വിജയ് സിംഗ് പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിംഗ് പിന്തുണയ്ക്കുന്നത് കമല്‍നാഥിനെയാണ്. എന്നാല്‍ സിന്ധ്യ രാഹുല്‍ ഗാന്ധിയുടെ പിന്തുണയോടെയാണ് ഇവര്‍ക്കെതിരെ പോരാടുന്നത്. അതേസമയം മുഖ്യമന്ത്രി സ്ഥാനം കമല്‍നാഥിന് ലഭിക്കാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ക്യാമ്പയിനിങും തുടങ്ങിയിട്ടുണ്ട്.
ജനപിന്തുണ സിന്ധ്യക്ക്
സംസ്ഥാനത്ത് പകരക്കാരനില്ലാത്ത നേതാവായി ജോതിരാദിത്യ സിന്ധ്യ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. മാല്‍വയില്‍ രാഹുല്‍ അധ്യക്ഷനായ റാലിയില്‍ സിന്ധ്യയെ കാത്തിരുന്നത് വന്‍ ജനാവലിയാണ്. രാഹുലിന്റെ പ്രസംഗത്തേക്കാളേറെ പിന്തുണയും കൈയ്യടികളും ലഭിച്ചത് സിന്ധ്യക്കാണ്. അദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങള്‍ ഇപ്പോള്‍ ഭോപ്പാലിലെ നഗരങ്ങളില്‍ അലയടിച്ച് കൊണ്ടിരിക്കുകയാണ്. കര്‍സ് കദം, മിലേഗി ഫസല്‍ കി പൂരി രക്കം( വായ്പകള്‍ എഴുതിതള്ളും, വിളകള്‍ക്കുള്ള നഷ്ടപരിഹാരം മുഴുവനായും നല്‍കും) ഇതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം.
വാഗ്ദാനങ്ങളും നിരവധി
സിന്ധ്യയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഇപ്പോള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാ വീട്ടിലും തൊഴില്‍ ഉറപ്പാക്കുമെന്നാണ് പ്രധാന വാഗ്ദാനം. നമ്മള്‍ കൈകോര്‍ത്ത് ബിജെപിയെ ഇവിടെ നിന്ന് തുടച്ച് നീക്കുമെന്നാണ് മറ്റൊന്ന്. ഇതെല്ലാം ജനപ്രിയമായത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിലാണ്. സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ കോണ്‍ഗ്രസിന് ഇപ്പോഴുള്ളതിനേക്കാള്‍ സീറ്റുകള്‍ അധികം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
ദിഗ്വിജയ് സിംഗിന്റെ കത്ത്
പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ് ദിഗ്വിജയ് സിംഗ്. അദ്ദേഹം താന്‍ പറയുന്നവരെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കമല്‍നാഥിനെ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമായും കമല്‍നാഥിന് ഇനി അവസരമുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കമല്‍നാഥിന് ഇപ്പോള്‍ 71 വയസ്സാണ്. പാര്‍ട്ടി ഭരണഘടന അനുസരിച്ച് അദ്ദേഹത്തിന് ഇനി മത്സരിക്കാനാവില്ല. എന്നാല്‍ സിന്ധ്യക്ക് 47 വയസ്സ് മാത്രമാണുള്ളതെന്നാണ് വാദം.
കമല്‍നാഥിനെ ഒഴിവാക്കിയേക്കും
കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്നാണ് രാഹുല്‍ ഗാന്ധിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പകരം അദ്ദേഹത്തിന് പാര്‍ട്ടി അധ്യക്ഷ പദവി നല്‍കും. ഇതുവരെ ആ പദവി അദ്ദേഹം വഹിച്ചിട്ടില്ല. അതേസമയം കോണ്‍ഗ്രസിന് ഏത്ര സീറ്റ് ലഭിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്ന് രാഹുല്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടിയിലേക്ക് ഫണ്ട് വരുന്നത് കമല്‍നാഥിനെ മികവ് കൊണ്ടാണ്. അതുകൊണ്ട് രാഹുല്‍ ശരിക്കും ആശയക്കുഴപ്പത്തിലുമാണ്. രണ്ടുപേരെയും തഴയാനാവാത്ത അവസ്ഥയിലാണ് അദ്ദേഹം.
മധ്യപ്രദേശില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരനെ വലവീശി
ബിജെപിയുടെ ജനപ്രീതി ഇടിയുന്നു.... മോദി ഇപ്പോഴും പ്രിയങ്കരനെന്ന് പിഎസ്ഇ സര്‍വേ