പൊലീസിന്‍റെ അന്ത്യശാസനം തള്ളി കര്‍ഷകര്‍; ഗാസിപ്പൂരില്‍ സമരം തുടരുന്നു, പിന്‍വാങ്ങി പൊലീസും സേനയും
ദില്ലി: ഗാസിപ്പൂരില്‍ സമരം തുടരുന്ന കര്‍ഷകര്‍ക്കെതിരെ ഇന്ന് രാത്രിയില്‍ നടപടിയുണ്ടാകില്ലെന്ന സൂചന നല്‍കി ജില്ലാ മജിസ്ട്രേറ്റ്. ജില്ല മജിസ്ട്രേറ്റും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സമവേദിയില്‍ എത്തി നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് രാകേഷ് ടികായത്തിനെ സന്ദര്‍ശിച്ചു. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ക്കെതിരെ ഇന്ന് നടപടി ഉണ്ടായേക്കില്ലെന്ന സൂചന അദ്ദേഹം നല്‍കിയത്. എന്നാല്‍ കര്‍ഷകര്‍ക്ക് വേദി ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കുമോയെന്ന കാര്യത്തില്‍ അദ്ദേഹം കൃത്യമായ ഉത്തരം നല്‍കിയില്ല. ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുക. പ്രദേശത്ത് നിന്നും ഉത്തര്‍പ്രദേശ് പൊലീസും കേന്ദ്ര സേനയും മടങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഗാസിപ്പൂരില്‍ സഘര്‍ഷാവസ്ഥ; ഇടത് എംപിമാരായ കെ കെ രാഗേഷും ബിനോയ് വിശ്വവും സമരവേദിയില്‍
സമര വേദിയില്‍ തന്നെ ഇന്ന് കഴിയാനാണ് കര്‍ഷകരുടെ തീരുമാനം. സാധാരണ ഗതിയില്‍ രാത്രിയോടെ സമരം അവസാനിപ്പിച്ച് ടെന്‍റുകളിലേക്ക് മടങ്ങാറായിരുന്നു കര്‍ഷകരുടെ പതിവ്. എന്നാല്‍ പൊലീസ് നടപടി ഉണ്ടാവുമെന്ന സൂചനയെ തുടര്‍ന്ന് സമര വേദിയില്‍ തന്നെ തുടരാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ 11 മണിയോടെ തന്നെ വേദി ഒഴിയണമെന്നായിരുന്നു ജില്ലാ മജിസ്ട്രേറ്റ് സമരക്കാരോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു കാരണവശാലും വേദി ഒഴിയില്ലെന്ന നിലപാടിലായിരുന്നു കര്‍ഷകര്‍.
നാളെ പാര്‍ലമെന്‍റ് സമ്മേളനം ഉള്‍പ്പടെ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് രാത്രി ഒഴിപ്പിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് പൊലീസ് എത്തിയതെന്നാണ് സൂചന. ബലം പ്രയോഗിച്ച് കര്‍ഷകരെ ഒഴിപ്പിച്ചാല്‍ നാളെ കൂടുതല്‍ കര്‍ഷകര്‍ ഘാസിപ്പൂരിലേക്ക് എത്തിയേക്കാം. ഇതെല്ലാം കണക്കിലെടുത്താണ് ഇന്ന് രാത്രിയിലെ പൊലീസ് നടപടി ഒഴിവാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നോട്ടീസ് നല്‍കി കര്‍ഷകരെ പേടിപ്പിക്കാന്‍ നോക്കരുതെന്നായിരുന്നു കര്‍ഷക നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കിയത്.
സമരപ്പന്തലിൽ എന്തു സംഭവിച്ചാലും ഉത്തരവാദികൾ പൊലീസ് ആയിരിക്കുമെന്ന് കര്‍ഷകനേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കൂടുതല്‍ കര്‍ഷകര്‍ ഇപ്പോള്‍ സമര വേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഗാസിപ്പൂരിലേക്ക് ആളുകള്‍ എത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ പൊലീസ് തടഞ്ഞിരുന്നെങ്കിലും വിവിധ മാര്‍ഗങ്ങളിലൂടെ കൂടുതല്‍ കര്‍ഷകര്‍ സമര വേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
Recommended Video