മോദിയെ മലർത്തിയടിച്ച് മാസ്സായി ദിവ്യ സ്പന്ദന, ഇന്ത്യൻ യുദ്ധക്കപ്പലിൽ കനേഡിയൻ പൗരനായ അക്ഷയ് കുമാർ!
Recommended Video
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കടന്നാക്രമിച്ച് കൊണ്ടിരിക്കുകയാണ് ബിജെപിയും നരേന്ദ്ര മോദിയും. നേരത്തെ ജവഹര്‍ലാല്‍ നെഹ്രു ആയിരുന്നു മോദിയുടെ ആക്രമണത്തിന്റെ ഇരയെങ്കില്‍ ഇപ്പോഴത് രാജീവ് ഗാന്ധിയാണ്.
രാജീവ് ഗാന്ധി മരിച്ചത് അഴിമതിക്കാരനായിട്ടാണ് എന്നും സിഖ് കലാപത്തിന് നേരിട്ട് ഉത്തരവിട്ടത് രാജീവ് ഗാന്ധി ആണെന്നുമൊക്കെ ബിജെപി ആരോപിക്കുന്നു. ഇന്ത്യയുടെ യുദ്ധക്കപ്പല്‍ രാജീവ് ഗാന്ധി സ്വകാര്യ ടാക്സിയായി ഉപയോഗിക്കുന്നു എന്നാണ് മോദി ആരോപിച്ചത്. മോദിയെ വായടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് ദിവ്യ സ്പന്ദന
നെഹ്രുവും കോണ്‍ഗ്രസും
നോട്ട് നിരോധനമോ ജിഎസ്ടിയോ അടക്കമുളള കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതികളെ മുന്‍നിര്‍ത്തിയല്ല നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. ഇന്ത്യയുടെ പിന്നോക്കാവസ്ഥയ്ക്ക് ജവഹര്‍ ലാല്‍ നെഹ്രുവും കോണ്‍ഗ്രസും മാത്രമാണ് എന്ന മട്ടിലാണ് നരേന്ദ്ര മോദിയുടെ പല തിരഞ്ഞെടുപ്പ് പ്രസംഗങ്ങളും.
രാജീവ് ഗാന്ധിയുടെ പിന്നാലെ
നെഹ്രുവിന് വിശ്രമം നല്കി രാഹുല്‍ ഗാന്ധിയുടെ അച്ഛന് കൂടിയായ രാജീവ് ഗാന്ധിയുടെ പിന്നാലെയാണ് നരേന്ദ്ര മോദിയിപ്പോള്. റാഫേല്‍ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മോദിക്കെതിരെ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം വന്‍ തോതില്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്.
രാജീവ് ഗാന്ധി അഴിമതിക്കാരനായാണ് മരിച്ചത്
അതിന് മറുപടിയായാണ് രാജീവ് ഗാന്ധിയെ ആദ്യം മോദി കടന്നാക്രമിച്ചത്. ബോഫോഴ്സ് കേസില്‍ ആരോപണവിധേയനായ രാജീവ് ഗാന്ധി അഴിമതിക്കാരനായാണ് മരിച്ചത് എന്ന് ആരോപിച്ചാണ് നരേന്ദ്ര മോദി വിവാദത്തിന് തിരി കൊളുത്തിയത്. ഇതോടെ പ്രതിപക്ഷം മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നു.
വന്മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങും
എന്നാല്‍ ബിജെപി രാജീവ് ഗാന്ധിയെ വെറുതേ വിടാന്‍ തയ്യാറായിരുന്നില്ല. സിഖ് വിരുദ്ധ കലാപത്തിന് നേരിട്ട് ആഹ്വാനം നടത്തിയത് രാജീവ് ഗാന്ധിയാണ് എന്നാണ് ബിജെപി ആരോപിച്ചത്. വന്മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങും എന്നുളള രാജീവ് ഗാന്ധിയുടെ പഴയ പ്രസംഗവും ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്നു.
ലക്ഷദ്വീപില്‍ അവധിക്കാലം
ഇന്ത്യയുടെ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിരാട് രാജീവ് ഗാന്ധി സ്വകാര്യ ടാക്സിയായി ഉപയോഗിച്ചു എന്നാണ് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ദില്ലിയിലെ റാലിയില്‍ പ്രസംഗിച്ചത്. രാജീവും കുടുംബവും ഐഎന്‍എസ് വിരാടില്‍ ലക്ഷദ്വീപില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയെന്ന് മോദി ആരോപിച്ചു.
വായടപ്പിക്കുന്ന മറുപടി
മാത്രമല്ല സോണിയാ ഗാന്ധിയുടെ ഇറ്റലിക്കാരായ അമ്മായി അമ്മ അടക്കമുളള കുടുംബാംഗങ്ങളും കപ്പലില്‍ ഉണ്ടായിരുന്നു എന്നും മോദി ആരോപണം ഉന്നയിച്ചു. മോദിയുടെ ഈ ആരോപണത്തിന് വായടപ്പിക്കുന്ന മറുപടി നല്കി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് ഐടി സെല്‍ മേധാവിയും മുന്‍ സിനിമാ താരവും ആയ ദിവ്യ സ്പന്ദന.
ഐഎന്‍എസ് സുമിത്രയില്‍ അക്ഷയ് കുമാര്‍
അറിയപ്പെടുന്ന മോദി ഫാന്‍ ആയ ബോളിവുഡ് നടന് അക്ഷയ് കുമാറിനെ ചൂണ്ടിക്കാട്ടിയാണ് ദിവ്യയുടെ കനത്ത മറുപടി. ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് സുമിത്രയില്‍ അക്ഷയ് കുമാര്‍ കയറിയ ചിത്രങ്ങളാണ് ദിവ്യ സ്പന്ദന ട്വിറ്റര്‍ വഴി പുറത്ത് വിട്ടിരിക്കുന്നത്.
കനേഡിയന്‍ പൗരന് യുദ്ധക്കപ്പലില്‍
അക്ഷയ് കുമാറിനേയും പ്രധാനമന്ത്രിയേയും ദിവ്യ തന്റെ ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. ഒരു കനേഡിയന്‍ പൗരന് നാവികസേനയുടെ യുദ്ധക്കപ്പലില്‍ കയറുന്നത് ഉചിതമാണോ എന്നാണ് ദിവ്യയുടെ ചോദ്യം. ആ വിവാദം ആരും മറന്നിട്ടില്ലെന്നും നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് നേതാവ് ഓര്‍മ്മപ്പെടുത്തുന്നു.
കനേഡിയിന്‍ പൗരത്വം
അടുത്തിടെ നരേന്ദ്ര മോദിയെ അഭിമുഖം ചെയ്ത, ദേശീയതയുടെ ബ്രാന്‍ഡ് അംബാസിഡറായി അറിയപ്പെടുന്ന അക്ഷയ് കുമാറിന് കനേഡിയിന്‍ പൗരത്വമാണ് ഉളളതെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. മോദിയുടേയും ബിജെപിയുടെയും അടുത്ത ആളായി അറിയപ്പെടുന്ന നടനെ തന്നെയാണ് ദിവ്യ തിരിച്ചടിക്ക് ഉപയോഗിച്ചിരിക്കുന്നത്.
ആരോപണം വാസ്തവ വിരുദ്ധം
രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ ആരോപണം വാസ്തവ വിരുദ്ധമാണ് എന്ന് നേവി മുന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. വിരാടിന്റെ മുന്‍ കമാന്‍ഡര്‍ കൂടിയായ മുന്‍ നാവികസേനാ ചീഫ് അഡ്മിറല്‍ എല്‍ രാമദാസ് അടക്കമുളളവര്‍ മോദിയെ തളളി രംഗത്ത് എത്തി. രാജിവ് ഗാന്ധിയുടേത് അവധിക്കാലം ചിലവഴിക്കല്‍ അല്ലെന്നും ഔദ്യോഗിക സന്ദര്‍ശനം ആയിരുന്നുവെന്നും ഒപ്പം ഇറ്റലിയില്‍ നിന്നും ആരുമില്ലായിരുന്നുവെന്നും മുന്‍ വൈസ് അഡ്മിറല്‍ വിനോദ് പസ്റീച്ചാ ഉള്‍പ്പെടെ വിശദീകരിച്ചിരുന്നു.
|
ട്വീറ്റ് വായിക്കാം
ദിവ്യ സ്പന്ദനയുടെ ട്വീറ്റ് വായിക്കാം
പാലായിൽ പിസി ജോർജിന്റെ പാലം വലിച്ച് ബിജെപി, സ്ഥാനാർത്ഥിയായി ഷോൺ ജോർജ് വേണ്ട
കയ്യിലുളളതിൽ 100 സീറ്റോളം പോകും! 23ന് ശേഷം വൻ ട്വിസ്റ്റ്! ബിജെപി ഒളിച്ച് വെച്ചിരിക്കുന്ന ആയുധങ്ങൾ