നീറ്റ് പരീക്ഷാ ക്രമക്കേട്: ഗുജറാത്തിലെ ഗോധ്രയിലെ സ്വകാര്യ സ്‌കൂൾ ഉടമ അറസ്റ്റില്‍
ഡൽഹി: നീറ്റ് - യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ സ്കൂള്‍ ഉടമ അറസ്റ്റില്‍. ഗോധ്രയിലെ സ്വകാര്യ സ്‌കൂളായ ജയ് ജലറാമിന്റെ ഉടമയായ ദീക്ഷിത് പട്ടേലിനെയാണ് കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള സി ബി ഐ അറസ്റ്റ് ചെയ്തത്. ദീക്ഷിത് പട്ടേലിന്റെ വസതിയില്‍ വെച്ചായിരുന്നു അറസ്റ്റെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഗുജറാത്തിലെ നീറ്റ് പരീക്ഷ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ജയ് ജലറാം സ്‌കൂൾ. കേസിൽ പട്ടേലിനെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ ഞായറാഴ്ച പഞ്ച്മഹൽ ജില്ലാ കോടതിയെ സമീപിച്ചു. എന്നാൽ, കേസ് പ്രത്യേക സി ബി ഐ കോടതിയുടെ അധികാരപരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോടതി അപേക്ഷ നിരസിച്ചതോടെ അഹമ്മദാബാദിലെ പ്രത്യേക സി ബി ഐ കോടതിയെ സി ബി ഐയെ സമീപിച്ചതായും പബ്ലിക്ക് പ്രോസിക്യൂട്ടർ രാകേഷ് ഠാക്കൂർ വ്യക്തമാക്കി.

ഗോധ്ര താലൂക്ക് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ നേരത്തെ അറസ്റ്റിലായ തുഷാർ ഭട്ട്, പുർഷോത്തം ശർമ്മ, വിഭോർ ആനന്ദ്, ആരിഫ് വോറ എന്നീ നാല് പ്രതികളെ പഞ്ച്മഹൽ ജില്ലാ കോടതി നാല് ദിവസത്തെ റിമാൻഡ് അനുവദിച്ച് മണിക്കൂറുകൾക്ക് ശേഷം ശനിയാഴ്ച വൈകിയാണ് ദീക്ഷിത് പട്ടേലിനെ സി ബി ഐ അറസ്റ്റ് ചെയ്തത്. കേസില്‍ ജയ് ജലറാം സ്‌കൂളുകളുടെ ചെയർമാനായ പട്ടേലിൻ്റെ മൊഴി ജൂൺ 27-ന് തന്നെ സി ബി ഐ രേഖപ്പെടുത്തിയിരുന്നു.
ഗോധ്ര സർക്യൂട്ട് ഹൗസിൽ വെച്ച് റിമാൻഡിലുള്ള നാലു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവരങ്ങളാണ് ദീക്ഷിത് പട്ടേലിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന. കേസിലെ പ്രതികളുമായി പട്ടേലിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നുവെന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും റിമാൻഡ് അപേക്ഷയിൽ സി ബി ഐ പറഞ്ഞു. ഗോധ്ര കേന്ദ്രത്തിൽ നടന്ന നീറ്റ്-യുജി ക്രമക്കേടിൽ അറസ്റ്റിലാകുന്ന ആറാം പ്രതിയാണ് പട്ടേൽ. അതേസമയം അറസ്റ്റിലായ അഞ്ചാം പ്രതിയായ എമിഗ്രേഷൻ ഏജൻ്റും റോയ് ഓവർസീസ് ഉടമയുമായ പരശുറാം റോയിയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നുമില്ല.
പരീക്ഷ എഴുതാൻ സഹായിക്കാൻ വിദ്യാർഥികളിൽനിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിലാണ് ദീക്ഷിതിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കേസിൽ 13 പേരെ പ്രത്യേക സിബിഐ കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. ഇതില്‍ ആറുപേർ തട്ടിപ്പ് സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരും നാലുപേര്‍ പരീക്ഷാര്‍ഥികളും മൂന്നുപേര്‍ സംഭവവുമായി നേരിട്ടും ബന്ധമുള്ളവരും ആണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications