ഇവിടെ ഞാനുണ്ട്, എനിക്കറിയാം എന്ത് ചെയ്യണമെന്ന് ഡികെ ശിവകുമാർ, പിന്നാലെ കസ്റ്റഡിയിൽ എടുത്ത് പോലീസ്
ഭോപ്പാൽ; ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയോടെ മധ്യപ്രദേശിൽ തുടങ്ങിയ രാഷ്ട്രീയ നാടകങ്ങൾ തുടരുകയാണ്. നിയമസഭയിൽ എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന 16 വിമത എംഎൽഎമാരുടെ അപേക്ഷയും കോടതി ഇന്നാണ് പരിഗണിക്കാനിരിക്കുന്നത്.
അതിനിടെ സംസ്ഥാന സർക്കാരിന് പാലം വലിച്ച് ബെംഗളൂരുവിലേക്ക് കടന്ന എംഎൽഎമാരെ കാണാനെത്തിയ ദിഗ് വിജയ് സിംഗിനെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ് പോലീസ്. 21 വിമത എംഎല്‍എമാര്‍ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് പ്രവേശിക്കാന്‍ ദിഗ് വിജയ് സിംഗ് ശ്രമിച്ചിരുന്നു. ഇത് പോലീസ് തടഞ്ഞതോടെ സിംഗ് ഹോട്ടലിന് മുന്നിൽ ധർണ ഇരിക്കുകയായിരുന്നു. അതേസമയം സിംഗിനെ അറസ്റ്റ് ചെയ്ത പിന്നാലെ ഡികെ ശിവകുമാറിനേയും കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ് പോലീസ്.
ഡികെയും കസ്റ്റഡിയിൽ
ഡികെ ശിവകുമാർ തന്നെയാണ് തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണെന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പോലീസ് തന്നെ തടങ്കലിൽ വെച്ചിരിക്കുകയാണ്. ദിഗ് വിജയ് സിംഗിനെയോ മറ്റ് കോൺഗ്രസ് നേതാക്കളേയോ കാണാൻ തന്നെ അനുവദിക്കുന്നില്ല. ബിജെപി റിസോർട്ടിൽ തടഞ്ഞ് വെച്ചിരിക്കുന്ന മധ്യപ്രദേശിൽ നിന്നുള്ള എംഎൽഎമാരെ കാണാനും തങ്ങളെ അനുവദിക്കുന്നില്ല, ഡികെ ട്വീറ്റ് ചെയ്തു.
അസ്ഥിരപ്പെടുത്തുകയാണ്
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്തുകയാണ് ബിജെപി. അവരുടെ നീക്കം ജനാധിപത്യത്തെ രക്ഷിക്കാനുള്ള ഞങ്ങളുടെ പോരാട്ടത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും ഡികെ ശിവകുമാർ പ്രതികരിച്ചു. അതേസമയം ഡികെയെ കൂടാതെ രണ്ട് കോൺഗ്രസ് നേതാക്കളേയും കർണാടക പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കോൺഗ്രസ് നേതാക്കളും അറസ്റ്റിൽ
സച്ചിന്‍ യാദവ്, കാന്തിലാല്‍ ഭൂരിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് ദിഗ് വിജയ് സിംഗ് ബെംഗളൂരുവിലെ റമദാ ഹോട്ടലിലേക്ക് എത്തിയത്. മധ്യപ്രദേശില് നിന്നുള്ള തങ്ങളുടെ എംഎൽഎമാരെ ഇവിടെ തടഞ്ഞ് വെച്ചിരിക്കുകയാണ്. അവർക്ക് തന്നോട് സംസാരിക്കണമെന്നുണ്ട്. എന്നാൽ അവരുടെ ഫോണുകൾ പിടിച്ചെടുത്തിരിക്കുകയാണ്. അവർക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്ന് ദിംഗ് വിജയ് സിംഗ് പറഞ്ഞിരുന്നു.
ആഞ്ഞടിച്ച് ഡികെ
പോലീസ് അദ്ദേഹത്തെ ഹോട്ടലിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞതോടെ സിംഗ് ഹോട്ടലിന് മുന്നിൽ ധർണ ഇരിക്കുകയായിരുന്നു. ഇതോടെയാണ് സിംഗിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം സിംഗിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ ഡികെ ആഞ്ഞടിച്ചു. സംസ്ഥാനത്തെ ബിജെപി സർക്കാർ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് ഡികെ കുറ്റപ്പെടുത്തി.
ഞങ്ങളുടെതായ രാഷ്ട്രീയ തന്ത്രമുണ്ട്
ഞങ്ങൾക്ക് ഞങ്ങളുടെതായ രാഷ്ട്രീയ തന്ത്രമുണ്ട്, സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം. ദിഗ് വിജയ് സിംഗ് ഇവിടെ തനിച്ചല്ല. ഞാൻ ഇവിടെയുണ്ട്. അദ്ദേഹത്തെ എങ്ങനെ പിന്തുണയ്ക്കണമെന്ന് എനിക്കറിയാം. പക്ഷേ, കർണാടകയിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഡികെ ശിവകുമാർ പറഞ്ഞു.
തടഞ്ഞ് വെച്ചു
കസ്റ്റഡിയിലെടുത്ത ദിഗ് വിജയ് സിംഗിനെ അമൃതഹള്ളി പോലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. അദ്ദേഹം പോലീസ് സ്റ്റേഷനിൽ നിരാഹാരമിരിക്കുകയാണെന്നാണ് വിവരം. വിമത എംഎൽഎമാരെ തടഞ്ഞ് വെച്ചിരിക്കുകയാണെന്നും അവരുടെ കുടുംബങ്ങളിൽ നിന്ന് സന്ദേശം ലഭിച്ചുവെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.