ഡികെ നയിക്കും, കര്‍ണാടകയില്‍ ഇനി കളിമാറും; ഡികെ ശിവകുമാറിനെ അധ്യക്ഷനായി നിയമിച്ചു
ബെംഗളൂരു: കര്‍ണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ദിനേഷ് ഗുണ്ടറാവുവിന് പകരക്കാരനെ തേടാന്‍ കഴിഞ്ഞ മൂന്നു മാസമായി വലിയ പരിശ്രമമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തിവരുന്നത്. ഡികെ ശിവകുമാര്‍, ഇശ്വര്‍ കാന്ദ്രെ തുടങ്ങിയവരുടെ പേരുകളായിരുന്നു അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ഇതില്‍ തന്നെ ഡികെ ശിവകുമാറിന്‍റെ പേരിനായിരുന്നു എറ്റവും കൂടുതല്‍ മുന്‍തൂക്കം.
എന്നാല്‍ ശിവകുമാറിനെതിരെ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം രംഗത്ത് വന്നതോടെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് നീണ്ടുപോയി. ഒടുവില്‍ എല്ലാ എതിര്‍പ്പുകളും മറികടന്ന് കര്‍ണാടക പിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഡികെ ശിവകുമാറിനെ നിയമിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.
ഡികെ ശിവകുമാര്‍
നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസിനെ പിടിച്ചു നിര്‍ത്തിയ നേതാവാണ് ഡികെ ശിവകുമാര്‍. മുന്‍ ജലവിഭവ വകുപ്പ് മന്ത്രികൂടിയായ ഡികെ ശിവകുമാറിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായിരുന്നു. അതേസമയം, സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ഡികെ ശിവകുമാറിനെതിരേയുള്ള കരുക്കള്‍ സജീവമായി നീക്കിയിരുന്നു.
ശ്രദ്ധേയം
എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടേയും ഭൂരിപക്ഷം പിസിസി അംഗങ്ങളുടേയും താല്‍പര്യം പരിഗണിച്ച ഡികെ ശിവകുമാറിനെ അധ്യക്ഷനായി നിയമിക്കുകയായിരുന്നു. മധ്യപ്രദേശില്‍ കമല്‍നാഥുമായി ഉടക്കി ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസ് കനത്ത തിരിച്ചടിയായിക്കൊണ്ടിരിക്കെയാണ് കര്‍ണ്ണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശിവകുമാറിനെ ഹൈക്കമാന്‍ഡ് ഉടന്‍ നിയമിച്ചതെന്നും ശ്രദ്ധേയമാണ്.
പത്രക്കുറിപ്പ്
എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലാണ് ഡികെ ശിവകുമാറിനെ കര്‍ണാടക പിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തുകൊണ്ടുള്ള പത്രക്കുറിപ്പ് പുറപ്പെടുവിച്ചത്. സിദ്ധരാമയ്യ കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനും തീരുമാനിച്ചിട്ടുണ്ട്.
വര്‍ക്കിങ് പ്രസിഡന്‍റ്
അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പേരുകളിലൊരാളായ ഈശ്വര്‍ ഖാന്‍ന്ദ്രെ ഉള്‍പ്പടെ മൂന്നുപേരെ പിസിസി വര്‍ക്കിങ് പ്രസിഡന്‍റുമാരായും നിയമിച്ചിട്ടുണ്ട്. സതീഷ് ജാര്‍ക്കിഹോളി, സലീം അഹമ്മദ് എന്നിവരാണ് മറ്റ് രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. നേരത്തെ സംസ്ഥാനത്ത് ദള്‍-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിനെ വീഴത്തിയ വിമത നീക്കത്തിന് നേതൃത്വം നല്‍കിയ രമേശ് ജാര്‍ക്കിഹോളിയുടെ സഹോദരനാണ് സതീഷ് ജാര്‍ക്കിഹോളി.
കേസും അറസ്റ്റും
നേരത്തെ അധ്യക്ഷനായി ഡികെ ശിവകുമാറിനെ പ്രഖ്യാപിക്കാനിരിക്കെയായിരുന്നു അനധികൃത പണമിടപാട് കേസില്‍ അദ്ദേഹത്തെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നത്. ഒരു മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ശിവകുമാര്‍ പുറത്തിറങ്ങിയത്. ജയില്‍ മോചിതനായി അഞ്ച് മാസത്തിന് ശേഷം അദ്ദേഹത്തെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് നിയമിക്കുകയും ചെയ്തു.
അനുനയനം
സിദ്ധരാമയ്യ ഉള്‍പ്പടേയുള്ള നേതാക്കളെ അനുനയിപ്പിച്ചാണ് ഡികെയെ അധ്യക്ഷനായി പ്രഖ്യാപിച്ചതെന്നാണ് സൂചന. എംബീ പാട്ടീലിനെ അധ്യക്ഷനാക്കണമെന്നായിരുന്നു സിദ്ധരാമയ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ലിംഗായത്ത്, വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ളവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് വലിയൊരു വിഭാഗത്തിന്‍റെ ആവശ്യം. എംബി പാട്ടീല്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്നും ഡികെ ശിവകുമാര്‍ വൊക്കലിംഗ വിഭാഗത്തില്‍ നിന്നുമുള്ള നേതാവുമാണ്.
വാദവും മറുവാദവും
പിസി പാട്ടീലിനെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ചാല്‍ ലിംഗായത്തുകള്‍ക്കിടയില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ട സ്വാധീനം തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്നായിരുന്നു സിദ്ധരാമയ്യ മുന്നോട്ടുവെച്ച വാദം. അടുത്ത അനുയായിയ ബിസി പാട്ടില്‍ അധ്യക്ഷനായും നിയമസഭാ കക്ഷി നേതാവായി സിദ്ധരാമയ്യയും വരുന്നതിലെ പ്രശ്നമായിരുന്നു ഇതിന് മറുവാധമായി ഡികെ ശിവകുമാറിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടിയത്.
ജെഡിഎസ് നേതാക്കള്‍
ഡികെ ശിവകുമാര്‍ കെപിസിസി അധ്യക്ഷനായാല്‍ നിരവധി ജെഡിഎസ് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ഡികെ ശിവകുമാര്‍ കെപിസിസി അധ്യക്ഷപദവിയില്‍ എത്തിയാല്‍ ജെഡിഎസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ജെഡിഎസ് വ്യത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തതിരുന്നത്.
കോണ്‍ഗ്രസിലേക്ക്
കുമാരസ്വാമിയുടെ നേതൃത്വത്തില്‍ അസംതൃപ്തരായ ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ നിന്നുള്ളവരാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നത്. ഒരു വിഭാഗം നേതാക്കള്‍ ഇതിനിടയില്‍ മുന്‍ ഉപമുഖ്യമന്ത്രിയായിരുന്നു ജി പരമേശ്വര ഉള്‍പ്പടേയുള്ളവരുമായി ചര്‍ച്ച നടത്തിയെന്നുമായിരുന്നു ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
പ്രമുഖര്‍
ജനതാദളിന്‍റെ മുന്‍മന്ത്രി എസ് ആര്‍ ശ്രീനിവാസ്, ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ അംഗം കാന്തരാജു, മുന്‍ എംഎല്‍എമാരായ സുരേഷ് ബാബു, സുധാകര്‍ ലാല്‍ തുടങ്ങിയവരായിരുന്നു കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. സഖ്യസര്‍ക്കാര്‍ കാലത്ത് ബോര്‍ഡുകളിലേക്കും കോര്‍പറേഷനുകളിലേക്കും നിയമനങ്ങള്‍ നടത്താന്‍ വൈകിയതും രണ്ട് ക്യാബിനറ്റ് സ്ഥാനങ്ങള്‍ ഒടുക്കംവരെ ഒഴിച്ചിട്ടതും ജെഡിഎസില്‍ വലിയ അസംതൃപ്തികള്‍ക്കു കാരണമായിരുന്നു.
താല്‍പര്യം പ്രകടിപ്പിച്ചു
പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിന്‍റെ അഭിപ്രായം മറികടന്ന് മകന്‍ നിഖിലിനെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് മത്സരിപ്പിക്കാനുള്ള കുമാരസ്വാമിയുടെ തീരുമാനം അണികളില്‍ വലിയ അസ്വസ്ഥത് സൃഷ്ടിച്ചിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ മധു ബംഗാരപ്പ, തുടങ്ങിയവരും കോണ്‍ഗ്രസിലേക്ക് വരാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
വൊക്കലിംഗ സമുദായം
വൊക്കലിംഗ സമുദായമാണ് ഓര്‍ഡ് മൈസൂര്‍ മേഖലയിലെ ജെഡിഎസിന്‍റെ വോട്ട് ബാങ്ക്. കര്‍ണാടക പിസിസി അധ്യക്ഷപദത്തിലേക്ക് വൊക്കലിംഗ സമുദായാംഗം കൂടിയായി ഡികെ ശിവുകുമാര്‍ എത്തിയാല്‍ വലിയൊരളവില്‍ വൊക്കലിംഗ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് വിലയിരുത്തുന്നത്. ജെഡിഎസ് നേതാക്കളുടെ ഈ നീക്കവും കര്‍ണാടകയിലെ അധ്യക്ഷനെ നിയമിക്കുന്നതില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പരിഗണിച്ചെന്നാണ് സൂചന.
'ഉള്ളിലിട്ട കാക്കിനിക്കറിന് മറയായിട്ടാണ് അവര്‍ മൂവർണക്കൊടി ഇത്രയും നാൾ പിടിച്ചു നടന്നത്'-കുറിപ്പ്