കോണ്‍ഗ്രസിന് തനിച്ച് അധികാരത്തിലെത്തണം; കര്‍ണാടകയില്‍ പുത്തന്‍ നീക്കവുമായി ഡികെ ശിവകുമാര്‍
ബെംഗളൂരു: പിസിസി അധ്യക്ഷനായി നിയമിതനായ ഡികെ ശിവകുമാറിന് മുന്നില്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്. പാര്‍ട്ടിയെ സമൂലമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കുന്നതിലൂടെ അടുത്ത കാലത്ത് ഉണ്ടായ പരാജയങ്ങളില്‍ നിന്നെല്ലാം കരകയറാന്‍ കഴിയുമെന്നാണ് ഡികെ ശിവകുമാര്‍ തന്നെ വ്യക്തമാക്കുന്നത്.
Recommended Video
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം തിരികെ പിടിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് പാര്‍ട്ടി ഇപ്പോള്‍ തന്നെ ആവിഷ്കാരം നല്‍കുന്നത്. ഗ്രൂപ്പ് വ്യത്യാസങ്ങള്‍ മറഞ്ഞ് നേതാക്കളും അണികളും പാര്‍ട്ടിക്ക് കീഴില്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നാണ് അഭ്യന്തര യോഗങ്ങളിലെല്ലാം ഡികെ വ്യക്തമാക്കുന്നത്.
2018 മെയ്
2018 മെയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 104 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ജെഡിഎസുമായി സഖ്യം രൂപീകരിച്ച കോണ്‍ഗ്രസ് കര്‍ണാടക ഭരണം പിടിച്ചെടുക്കുകയായിരുന്നു. 80 സീറ്റുകള്‍ ലഭിച്ചെങ്കിലും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്ത് നിര്‍ത്തുക എന്നതിന് പ്രധാന്യം നല്കിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് വിട്ട് നല്‍കുകയായിരുന്നു.
സര്‍ക്കാറിനെ മറിച്ചിട്ടു
നിരവധി പ്രശ്നങ്ങള്‍ നേരിട്ടു കൊണ്ടായിരുന്നു സഖ്യം അധികാരത്തില്‍ തുടര്‍ന്നത്. എന്നാല്‍ ഭരണം ഒരു വര്‍ഷം പൂര്‍ത്തായാവുമ്പോഴേക്കും ഇരുപാര്‍ട്ടികളില്‍ നിന്നുമായി 17 എംഎല്‍എമാരെ തങ്ങളുടെ ചേരിയിലെത്തിച്ച ബിജെപി കുമാരസ്വമിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാറിനെ മറിച്ചിട്ട് അധികാരത്തിലേറി. ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നല്കിയ സംഭവമായിരുന്നു ഇത്.
സമൂലമായ അഴിച്ചു പണി
പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് മുന്നേറ്റം നടത്താന്‍ സാധിച്ചില്ല. പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പിസിസി അധ്യക്ഷന്‍ രാജി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ പാര്‍ട്ടി ദേശീയ നേതൃത്വം തന്നെ കര്‍ണാടകയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. സംഘടനാ നേതൃത്വത്തില്‍ സമൂലമായ അഴിച്ചു പണിയായിരുന്നു ദേശീയ നേതൃത്വം കണ്ട പോം വഴി.
രക്ഷകന് ഡികെ
പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര് എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളുമായി കര്‍ണാടകയിലെ നേതാക്കള്‍ ദില്ലിയിലേക്ക് പറന്നെങ്കിലും ട്രബിള്‍ ഷൂട്ടര്‍ എന്നറിയപ്പെടുന്ന ഡികെ ശിവകുമാറിനായിരുന്നു നറുക്ക് വീണത്. നറുക്ക് വീണത് എന്ന് പറയുന്നതിലും ഉചിതമാവുക കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ രക്ഷകനായി ശിവകുമാറിനെ ഹൈക്കമാന്‍ഡ് കണ്ട് എന്ന് പറയുന്നതാവും.
പ്രവര്‍ത്തനങ്ങളില്‍ സജീവം
ഔദ്യോഗികമായി അധ്യക്ഷ പദവി ഇതുവരെ ഏറ്റെടുത്തില്ലെങ്കിലും പ്രവര്‍ത്തനങ്ങളുമായി സജീവമാവുകയാണ് ഡികെ. ഇടക്കാലത്ത് പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവരേയും പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നവരേയും വീണ്ടും പാര്‍ട്ടിയിലേക്ക് അടുപ്പിക്കുക എന്നതിനാണ് ഡികെ ആദ്യ ഘട്ടത്തില്‍ തന്നെ വലിയ പ്രധാന്യം നല്‍കിയത്. ഇതിനായി അദ്ദേഹം പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്തു.
കേഡർ അധിഷ്ഠിതം
കോൺഗ്രസിനെ കേഡർ അധിഷ്ഠിത പാർട്ടിയാക്കി മാറ്റിയതിനാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയത്തിനായി ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡി കെ ചൊവ്വാഴ്ച മുന്നണി സംഘടനകളോടും ബ്ലോക്ക് യൂണിറ്റുകളോടും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കോണ്‍ഗ്രസിനെ കേഡര്‍ അധിഷ്ഠിത പാര്‍ട്ടിയാക്കി മാറ്റുമെന്നാണ് ഡികെ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് പോഷക സംഘടനകളോടും ബ്ലോക്ക് തല കമ്മറ്റികളോടും ഡികെ ശിവകുമാര്‍ ആവശ്യപ്പെടുന്നത്. പാര്‍ട്ടി ഭാരവാഹികളാവാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശവും ഡികെ മുന്നോട്ട് വെക്കുന്നു.
ബൂത്ത് തലത്തില്‍
"ആരെങ്കിലും പാർട്ടി ഭാരവാഹിയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ അല്ലെങ്കിൽ അവൾ ആദ്യം ബൂത്ത് തലത്തിലെ പ്രവര്‍ത്തകര്‍ ആയിരിക്കണം." പാർട്ടിയിൽ ഗ്രൂപ്പ് അടിസ്ഥനത്തിലുള്ള ഭാരവാഹി വീതം വെപ്പ് ഉണ്ടാവില്ല. ഈ പാർട്ടിയെ ഒരു ആള്‍ക്കൂട്ടം എന്നതില്‍ നിന്ന് കേഡർ അധിഷ്ഠിതമായി പരിവർത്തനം ചെയ്യുന്നതിനാണ് ശ്രദ്ധ കൊടുക്കുന്നത്"- ശിവകുമാർ പറഞ്ഞു.
സിദ്ധരാമയ്യയുടെ ഉപദേശം
"കോൺഗ്രസിനെ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തണമെന്ന് കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് സിദ്ധരാമയ്യ എനിക്ക് ഉപദേശം നൽകിയിട്ടുണ്ട്, അത് നമ്മള് പൂര്‍ത്തീകരിക്കണം. ദേശീയ തലത്തില്‍ തന്നെ ഐക്യത്തിന്റെ സന്ദേശം നല്കാന് നമുക്ക് കഴിയണം." -പാര്‍ട്ടി പോഷക സംഘങ്ങള്‍ക്കായി നടത്തിയ യോഗത്തില്‍ ഡികെ ശിവകുമാര്‍ വ്യക്തമാക്കി.
കൂടിക്കാഴ്ച
ഫെഡറൽ ഘടനയെ തകർക്കാനുള്ള ബിജെപിയുടെ ശ്രമത്തിനെതിരെ പോരാടാനുള്ള തന്ത്രം പാർട്ടി ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവാദൾ, യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് എന്നീ സഘടനകളിലെ ബ്ലോക്ക് തലം മുതലുള്ള നോതാക്കളുമായിട്ടായിരുന്നു ഡികെ ശിവകുമാര്‍ കൂടിക്കാഴ്ച നടത്തിയത്.
224 നിയമസഭാ സീറ്റുകളിലും
ബ്ലോക്ക് യൂണിറ്റുകൾ ശക്തമാണെങ്കിൽ മാത്രമേ പാർട്ടി ശക്തരാകാൻ കഴിയൂ എന്നും ഡികെ പറഞ്ഞു. പാർട്ടിയിൽ വിവിധ ഗ്രൂപ്പുകള്‍ ഇനിയുണ്ടാവില്ല, ഒറ്റ ഗ്രൂപ്പ് മാത്രമേ ഉണ്ടാകൂ, അത് കോണ്‍ഗ്രസ് ആയിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ 224 നിയമസഭാ സീറ്റുകളിലും മികച്ച പോരാട്ടം നടത്താന്‍ സാധിക്കണം. സ്വന്തമായി അധികാരത്തിലെത്താനുള്ള അംഗസഖ്യ പാര്‍ട്ടിക്ക് വേണം. അതിനായില്‍ ഇപ്പോള്‍ മുതല്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മാസം കഴിഞ്ഞിട്ടും
അതേസമയം, പ്രഖ്യാപനം വന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പിസിസി അധ്യക്ഷസ്ഥാനം ഔപചാരികമായി ഏറ്റെടുക്കാന്‍ ശിവകുമാറിന് സാധിച്ചിട്ടില്ല. തുടര്‍ച്ചയായി മൂന്നാം തവണയും ഡികെയുടെ സ്ഥാനാരോഹണ ചടങ്ങിന് സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഈ വിഷയത്തില്‍ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാഷ്ട്രീയ മര്യാദ മറക്കുകയാണെന്നാണ് കോൺഗ്രസ് വിമർശനം.
രാഹുലിന്റെ നിർണായക പ്രഖ്യാപനം ഉടൻ? ആവശ്യം സോണിയ അംഗീകരിച്ചു?കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ നടന്നത്!