കളത്തിലിറങ്ങി ഡികെ ശിവകുമാറും; മോദിയോട് പ്രത്യേക ആവശ്യം, ഈ സഹായം ഉടന്‍ പ്രഖ്യാപിക്കണം
ദില്ലി: കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇരുപത്തിയാറാം ദിവസത്തിലേക്ക് കടക്കുകയാണ്. കൊവിഡ് തീവ്രബാധിത മേഖലകളൊഴികേയുള്ള പ്രദേശങ്ങളില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാര്‍ഷിക വൃത്തി, മത്സ്യ ബന്ധനം, തോട്ടം മേഖല എന്നിവയിലുള്‍പ്പടെയാണ് ഇളവുകള്‍ ലഭ്യമാവുക.
ഇനിയും ഇളവുകള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാവും എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നീക്കം. അതേസമയം തന്നെ കോവിഡ് തീവ്രബാധിത പ്രദേശങ്ങളില്‍ യാതൊരു വീട്ടു വീഴ്ച്ക്കും സര്‍ക്കാര്‍ തയ്യാറല്ല. ഇതിനിടയിലാണ് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമാവുന്ന ഒരു പ്രഖ്യാപനം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

മികച്ച രീതിയില്‍
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക പ്രതിപക്ഷത്തിന്‍റെ ചുമതല മികച്ച രീതിയില്‍ നിര്‍വഹിച്ചു വരികയാണ് ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള കര്‍ണാണാടക കോണ്‍ഗ്രസ്. വൈറസിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാറിന് ആവശ്യമായ എല്ലാ പിന്തുണയും കോണ്‍ഗ്രസ് നല്‍കുന്നു.

വിമര്‍ശനം തിരുത്ത്
എന്നാല്‍ വിമര്‍ശിക്കുകയും തിരുത്തുകയും വേണ്ട അവസരങ്ങളില്‍ കൃത്യമായി ആ ചുമതലയും കോണ്‍ഗ്രസ് നിര്‍വഹിക്കുന്നു. കൊറോണ രാഷ്ട്രീയപരമായ നേട്ടത്തിനും വര്‍ഗീയ പ്രചാരണത്തിനുമുള്ള ഉപാധിയായി ചില ബിജെപി നേതാക്കള്‍ കണ്ടപ്പോള്‍ ഡികെയുടെ കൃത്യമായ ഇടപെടലുകള്‍ ഉണ്ടായി.

സര്‍ക്കാര്‍ പദ്ധതി
21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്‍റെ സാഹചര്യത്തില്‍ ദാരിദ്ര രേഖകര്‍ക്ക് താഴെ ഉള്ളവര്‍ക്ക് ഭക്ഷണവും റേഷനും എത്തിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സന്നദ്ധ സേവകര്‍ വഴിയായിരുന്നു ഭക്ഷണ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചിരുന്നത്.

രാഷ്ട്രീയ നേട്ടത്തിനായി
എന്നാല്‍ രാഷ്ട്രീയ നേട്ടം കൈവരിക്കുന്നതിായി ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് ബിജെപി സര്‍ക്കാര്‍ എല്ലായിടത്തും സന്നദ്ധ സേവനത്തിനായി തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കി ഡികെ ശിവകുമാര്‍ രംഗത്തെത്തി. ആര്‍എസ്എസ് പ്രവര്‍ത്തകരെ പുറത്തിറങ്ങി സംഭവന ശേഖരിക്കാനും മറ്റും പോലീസ് അനുമതി നല്‍കുകയാണ്. ആരാണ് അവര്‍ക്ക് ഇതിനെല്ലാം അനുമതി നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.

തബ്ലീഗ് ജമാഅത്തിന്‍റെ പേരില്‍
തബ്ലീഗ് ജമാഅത്തിന്‍റെ പേരില്‍ ചില ബിജെപി നേതാക്കള്‍ വര്‍ഗ്ഗീയ പരാമര്‍ശവുമായി എത്തിയപ്പോഴും ഡികെയുടെ ഇടപെടലുകള്‍ ഉണ്ടായി. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ശോഭ കരന്ദലജെ ഉള്‍പ്പടേയുള്ള നാല് ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡികെ ശിവകുമാര്‍ ഡയറക്ടർ ജനറൽ, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പ്രവീൺ സൂദ് എന്നിവർക്ക് പരാതി നൽകി.

പ്രധാനമന്ത്രിയോട്
ഇപ്പോഴിതാ ലോക്ക് ഡൗണില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാരയ ജനങ്ങള്‍ക്ക് വേണ്ടി പ്രധാനമന്ത്രിയോട് ഒരു പ്രധാന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ഡികെ ശിവകുമാര്‍. ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് 10000 രൂപ വീതം നിക്ഷേപിക്കണമെന്നാണ് കത്തിലൂടെ അദ്ദേഹം ആവശ്യപ്പെടുന്നത്.

ലക്ഷക്കണക്കിന് തൊഴിലാളികള്‍
ബാര്‍ബര്‍മാര്‍, അലക്കുകാര്‍, പാചകതൊഴിലാളികള്‍, ഡ്രൈവര്‍, വീട്ടുജോലിക്കാര്‍ തുടങ്ങി അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗ്ഗം നല്‍കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്ത് നിന്നും ഇതുവരെ യാതൊരു പരാമര്‍ശവും ഉണ്ടായിട്ടില്ലെന്ന് ഡികെ ശിവകുമാര്‍ ആരോപിക്കുന്നു.

10000 രൂപ
കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനായി രാജ്യത്തെ ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടാന്‍ പ്രധാനമന്ത്രി തയ്യാറായി. ഈ സാഹചര്യത്തില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തി തൊഴില്‍ നല്‍കുക, അല്ലെങ്കില്‍ ഒരോ തൊഴിലാളിയുടേ ബാങ്ക് അക്കൗണ്ടിലേക്ക് 10000 രൂപ നിക്ഷേപിക്കാനോ പ്രധാനമന്ത്രി തയ്യാറാവണം.

ലോക്ക് ഡൗണിനെ അതിജീവിക്കാന്‍
ഇത്തരത്തിലൊരു പിന്തുണ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ മാത്രമെ അവര്‍ക്ക് ലോക്ക് ഡൗണിനെ അതിജീവിക്കാന്‍ സാധിക്കുകയുള്ളവെന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ കഷ്ടത അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയോട്
കര്‍ഷകരും വലിയ പ്രയാസത്തിലൂടെയാണ് കടന്ന് പോവുന്നത്. ഒരിക്കല്‍ കിലോയ്ക്ക് 100 രൂപയ്ക്ക് വരെ വിറ്റു പോയിരുന്ന പച്ചക്കറികള്‍ ഇപ്പോള്‍ 5 രൂപയ്ക്ക് വരെ വില്‍ക്കേണ്ട അവസ്ഥയാണ് ഉള്ളതെന്ന് നിരവധി കര്‍ഷകര്‍ തന്നോട് പറഞ്ഞു. പ്രത്യേക സംഘത്തിന്‍റെ സഹായത്തോടെ സാധാരണക്കാരുടെ ജീവിതാവസ്ഥ മനസ്സിലാക്കാന്‍ തയ്യാറാവണമെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications