സോണിയയെ തൊട്ട് ബിജെപി സര്‍ക്കാര്‍; കളത്തിലിറങ്ങി ഡികെ ശിവകുമാര്‍, ഇത് അംഗീകരിക്കില്ല
ബെംഗളൂരു: ലോക്ക് ഡൗണ്‍ കാരണം ദുരിതം അനുഭവിക്കുന്ന രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പടേയുള്ളവരുടെ വിഷയത്തില്‍ സജീവമായ ഇടപെടലാണ് കോണ്‍ഗ്രസ് നടത്തുന്നത്. മറുപടിയും പ്രത്യാരോപണങ്ങളുമായി ബിജെപിയ രംഗത്ത് എത്തിയതോടെ ശക്തമായ രാഷ്ട്രീയപ്പോര് തന്നെയാണ് ഇപ്പോള്‍ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ പിഎം കെയേസ് ഫണ്ടിനെതിരെ ആരോപണം ഉന്നയിച്ചതിന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേസ് എടുത്തതോടെ ഈ പോര് കൂടുതല്‍ ശക്തമായിരിക്കുകയാണ്. സോണിയക്കെതിരെ കേസെടുത്ത സംഭവത്തില്‍ വലിയ പ്രതിഷേധം തന്നെ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കര്‍ണാടകയില്‍ നിന്ന് തന്നെയാണ് ഇതിന്റെ തുടക്കം.
എഫ്ഐആര്‍
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗകിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റിന്റെ പേരിലാണ് സോണിയ ഗാന്ധിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ സാഗര്‍ ടൗണ്‍ പോലീസാണ് സോണിയ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയതിരിക്കുന്നത്.
പരാതിയില്‍
കെവി പ്രവീണ്‍ എന്ന അഭിഭാഷകന് നല്കിയ പരാതിയിലാണ് സോണിയക്കെതിരേയുള്ള പോലീസ് നടപടി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസര്‍ക്കാറിനേയും കുറിച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും സോണിയ ഗാന്ധി ഇതിന് ഉത്തരവാദിയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ട്വീറ്റിലൂടെ
മെയ് 11 നാണ് പിഎം കെയേഴ്സ് ഫണ്ടിനെതിരായ ട്വീറ്റ് കോണ്‍ഗ്രസ് പങ്കുവെച്ചത്. ലോക്ക് ഡൗണ്‍ പ്രതിസന്ധി നേരിടാന്‍ പ്രഖ്യാപിച്ച പിഎം കെയേഴ്സ് ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയല്ലെന്നുമായിരുന്നു കോണ്‍ഗ്രസ് ട്വീറ്റിലൂടെ ആരോപിച്ചത്.
മാര്‍ച്ച് 28ന്
കോണ്‍ഗ്രസിന്റെ ആരോപണം പിഎം കെയേഴ്സ് ഫണ്ടിനെ കുറിച്ച് ജനങ്ങളില്‍ അവിശ്വാസമുണ്ടാക്കാന്‍ അവരെ തെറ്റിദ്ധരിപ്പിക്കാനും കാരണമായെന്നും പ്രവീണ്‍ നല്കിയ പരാതിയില്‍ പറയുന്നു. നരേന്ദ്ര മോദി അധ്യക്ഷനായി മാര്‍ച്ച് 28നാണ് പിഎം കെയേര്‍സ് രൂപവത്കരിച്ചത്. ഇതിനോടകം കോടിക്കണക്കിന് രൂപയാണ് ഇതിലേക്ക് എത്തിയിരിക്കുന്നത്.
ശക്തമായ വിമര്‍ശനം
എന്നാല്‍ സോണിയ ഗാന്ധക്കെതിരെ കേസ് എടുത്തതില്‍ ശക്തമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാഷ്ട്രീയ വിമര്‍ശനം നടത്തുന്ന എതിരാളികളെ കള്ളക്കേസില്‍ കുടുക്കുന്ന നയമാണ് ബിജെപി സോണിയ ഗാന്ധിക്കെതിരേയും സ്വീകരിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശിക്കുന്നു.
പിന്‍വലിക്കണം
സോണിയ ഗാന്ധിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രി ബിഎസ് യഡിയൂരപ്പയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാന ആഭ്യന്തരമന്ത്രി, പോലീസ് ജനറൽ, ശിവമോഗ പോലീസ് സൂപ്രണ്ട് എന്നിവർക്കും ഡികെ കത്തയച്ചിട്ടുണ്ട്.
നടപടിയെടുക്കണം
എഫ്ഐആര്‍ പിന്‍വലിക്കുന്നതിന് പുറെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസുകാരനെതിരെ നടപടിയെടുക്കാനും ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു. സോണിയ ഗാന്ധിക്കെതിരെ പരാതി നല്കിയ കെവി പ്രവീണ്‍ കുമാര്‍ ബിജെപി പ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആരോപിക്കുന്നു.
രാഷ്ട്രീയപ്രേരിതം
തികച്ചും രാഷ്ട്രീയപ്രേരിതമാണ് സോണിയക്കെതിരായ പരാതി. എംപി, കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ സോണിയ ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട് . രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പിഎം കെയേഴ്സ് ഫണ്ട് ഉപയോഗപ്പെട്ടുത്തണമെന്ന ലക്ഷ്യത്തോടെയായിരുന്നു ആ ട്വീറ്റുകളെന്നും അദ്ദേഹം പറഞ്ഞു.
വിമർശനങ്ങൾക്കുള്ള അവകാശം
ട്വീറ്റുകൾ ബിജെപി നേതൃത്വം തെറ്റായി വ്യാഖ്യാനിച്ചതായും വസ്തുതകള്‍ പരിശോധിക്കാതെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സോണിയ ഗാന്ധിക്കെതിരെ പരാതി നൽകാൻ പ്രവീൺ കുമാറിനെ പ്രേരിപ്പിച്ചതായും ശിവകുമാർ പറഞ്ഞു. ആരോഗ്യകരമായ വിമർശനങ്ങൾക്കുള്ള അവകാശം കവർന്നെടുക്കാനുള്ള നീക്കമാണ് ഇതെന്നും ശിവകുമാര്‍ അഭിപ്രായപ്പെട്ടു. എഫ്ഐആര്‍ പിന്വലിക്കാത്ത് പക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നീക്കം.
സര്‍ക്കാര്‍ പറഞ്ഞിട്ടും കാര്യമില്ല... കാസര്‍കോട് നിരത്തിലിറങ്ങിയത് 17 കെഎസ്ആര്‍ടിസി ബസ്സുകള്‍, കാരണം
മോഹന്‍ലാലിന് ശൈലജ ടീച്ചറുടെ ആശംസകള്‍; അവയവ ദാന സമ്മത പത്രം നല്കി ആരാധകര്‍