ഡികെ ശിവകുമാറിന് തിരിച്ചടി!! അറസ്റ്റില്‍ നിന്നും സംരക്ഷണം തേടിയുള്ള ഹര്‍ജി തള്ളി
ബെംഗളൂരു: പി ചിദംബരത്തിന് പിന്നാലെ കോണ്‍ഗ്രസിന്‍റെ ക്രൈസിസ് മാനേജര്‍ ഡികെ ശിവകുമാറും കുരുക്കിലേക്ക്. കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഡികെ ശിവകുമാറിനോട് വെള്ളിയാഴ്ച ദില്ലിയില്‍ ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചിരുന്നു. ഡികെ ശിവകുമാറിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായതിന് പിന്നാലെയായിരുന്നു നടപടി.
ഇഡിയുടെ സമന്‍സിനെതിരെ ഡികെ ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എന്നാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ നിന്ന് പരിരക്ഷ തേടി ഡികെ കര്‍ണാടക ഹൈക്കോടതിയെ വീണ്ടും സമീപിച്ചെങ്കിലും ഹര്‍ജി ഹൈക്കോടതി തള്ളി. വിശദാംശങ്ങളിലേക്ക്
വീണ്ടും ഹൈക്കോടതിയില്‍
കള്ളപണ കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ദില്ലിയിലെ ആസ്ഥാനത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡികെ ശിവകുമാറിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചത്. ഇഡിയുടെ സമന്‍സിനെ ചോദ്യം ചെയ്ത് ഡികെ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി വ്യാഴാഴ്ച രാത്രി തള്ളിയിരുന്നു. ഇതോടെയാണ് ഡികെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
റെയ്ഡും കേസും
2016 ആഗസ്റ്റില്‍ ശിവകുമാറിന്റേയും ബന്ധുക്കളുടേയും വസതികളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 8 കോടിയിലധികം രൂപ പണം പിടിച്ചെടുത്തിരുന്നു. ഇത് ഹവാല പണമാണെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ശിവകുമാറിനെക്കൂടാതെ ഡൽഹിയിലെ കർണാടക ഭവനിലുള്ള ഒരു ജീവനക്കാരൻ ഹനുമന്തയ്യയെയും കേസിൽ പ്രതിയാക്കിയിരുന്നു.
പൂര്‍ണമായും സഹകരിക്കും
അതേസമയം രാജ്യത്തെ നിയമ വ്യവസ്ഥയോട് പൂര്‍ണമായും സഹകരിക്കുമെന്ന് ഡികെ ശിവകുമാര്‍ വ്യക്താമാക്കി. തനിക്ക് യാതൊരു ടെന്‍ഷനുമില്ല. ആരും ആശങ്കപ്പെടേണ്ട കാര്യവുമില്ല. ഞാന്‍ ആരേയും ബലാത്സംഗം ചെയ്തിട്ടില്ല. ആരുടേയും പണം മോഷ്ടിച്ചിട്ടില്ല. എനിക്കെതിരായി ഒന്നുമില്ല, കേന്ദ്രസര്‍ക്കാര്‍ പക പോക്കുകയാണെന്നും ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
രാഷ്ട്രീയ പകപോക്കല്‍
കഴിഞ്ഞ രണ്ട് വര്‍ഷമായി തന്‍റെ 84 വയസുള്ള അമ്മയുടെ പേരിലുള്ള സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുക്കുകയാണ്. താന്‍ ആണ് ബിനാമി എന്നാണ് അവര്‍ പറയുന്നത്, ശിവകുമാര്‍ പറഞ്ഞു. എന്‍റെ ചോര മുഴുവന്‍ അവര്‍ ഊറ്റിയെടുത്ത് കഴിഞ്ഞു, ശിവകുമാര്‍ പറഞ്ഞു. ആദായ നികുതി വകുപ്പ് നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇത് രാഷ്ട്രീയ പകപോക്കലാണ്. എന്ത് സംഭവിച്ചാലും നേരിടാന്‍ തയ്യാറാണ്. തന്നെ പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും ഭംഗിയായി തന്നെ നിറവേറ്റിയിട്ടുണ്ട്. വെറുപ്പിന്‍റെ രാഷ്ട്രീയം പയറ്റില്ലെന്നാണ് മുഖ്യമന്ത്രി യെഡിയൂരപ്പ നിയമസഭയില്‍ പറഞ്ഞത്. ഇപ്പോള്‍ അദ്ദേഹത്തിന് നല്ലത് മാത്രം ആശംസിക്കുന്നു, ഡികെ ശിവകുമാര്‍ പറഞ്ഞു.
ദേശീയ ശ്രദ്ധ നേടുന്നത്
കര്‍ണാടകത്തിലെ സമ്പന്നനും ശക്തനുമായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ഡികെ ശിവകുമാര്‍. 2002ല്‍ മഹാരാഷ്‍ട്രയിലെ വിലാസ് റാവു ദേശ്മുഖ് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ നിന്നും കര കയറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചതോടെയാണ് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ശിവകുമാര്‍ ദേശീയ ശ്രദ്ധ നേടുന്നത്. ഒപ്പം ഗാന്ധി കുടുംബവുമായും കൂടുതല്‍ അടുത്തു.
കണ്ണിലെ കരടായി
സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിന്‍റെ രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ 2017 ഓഗസ്തില്‍ ഡികെ ശിവകുമാര്‍ ബംഗളൂരു റിസോര്‍ട്ടില്‍ എത്തിച്ചിരുന്നു. ഇതോടെ ഡികെ ബിജെപി നേതൃത്വത്തിന്‍റെ കണ്ണിലെ കരടായി. ഇതോടെ ശിവകുമാറിന്റെയും അടുപ്പക്കാരുടെയും സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് തുടര്‍ച്ചയായി റെയ്ഡ് നടത്തി.