ഡികെ ശിവകുമാറിന്റെ കിടിലൻ നീക്കം; വിമതരുടെ 'ഘർ വാപസി', ഒപ്പം ബിജെപി നേതാക്കളും,12 അംഗ കമ്മിറ്റി
ബെംഗളൂരു; കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമുള്ള 17 എംഎൽഎമാരെ ബിജെപി ഓപ്പറേഷൻ താമരയിലൂടെ മറുകണ്ടം ചാടിച്ചതോടെയാണ് കർണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാർ താഴെ വീണത്. തുടർന്നിങ്ങോട്ട് കോൺഗ്രസിന് കഷ്ടകാലമായിരുന്നു. തൊട്ട് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിലും വിമതരെ മുട്ടുകുത്തിക്കുമെന്ന് പ്രഖ്യാപിച്ച പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
എന്നാൽ ഡികെ ശിവകുമാർ അധ്യക്ഷനായി എത്തിയതോടെ കോൺഗ്രസ് സംസ്ഥാനത്ത് തിരിച്ചുവിന്റെ പാതയിലാണ്. ബിജെപിയെ ഞെട്ടിച്ച് കൊണ്ടുള്ള തന്ത്രങ്ങളാണ് ഡികെ ശിവകുമാർ കർണാടകത്തിൽ ഒരുക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ

കോൺഗ്രസിന്റെ തിരിച്ചുവരവ്
ഉപതിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിനേഷ് ഗുണ്ടു റാവു രാജിവെച്ചതോടെയാണ് കർണാടക കോൺഗ്രസിന്റെ അധ്യക്ഷനായി ഡികെ ശിവകുമാർ എത്തിയത്. കർണാടക രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുള്ള നേതാവായ ഡികെ ശിവകുമാറിനെ പാർട്ടിയുടെ അമരക്കാനായി ദേശീയ നേതൃത്വം വാഴിച്ചത് തന്നെ വൻ തിരിച്ചുവരവ് ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു.

വൻ പൊളിച്ചെഴുത്ത്
ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷകൾ അസ്ഥാനത്തായില്ലെന്നാണ് കൊവിഡ് കാലത്തെ ഡികെ ശിവകുമാറിന്റെ പ്രവൃത്തികളെ വിലയിരുത്തുന്നത്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തിൽ ഉൾപ്പെടെ സജീവമായ ഇടപെടലുകളാണ് ഡികെ നടത്തിയത്. കോൺഗ്രസിന്റെ തിരിച്ചുവരവിനായി വൻ പൊളിച്ചെഴുത്തിനാണ് ഡികെ തുടക്കം കുറിച്ചത്.

താഴെ തട്ടുമുതൽ
താഴെ തട്ട് മുതൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. കേഡർ അധിഷ്ഠിതമായി പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ഡികെയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എംഎൽഎമാർക്കും എംഎൽഎസിമാർക്കും ഓരോ മണ്ഡലത്തിന്റെ ചുമതല നൽകി പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

100 അംഗങ്ങൾ
നിലവിൽ 66 എംഎൽഎമാർ ഉൾപ്പെടെ 100 നിയമസഭാംഗങ്ങളാണ് സംസ്ഥാനത്ത് കോൺഗ്രസിന് ഉള്ളത്. ഇവർക്കാണ് ബൂത്ത് തലം മുതലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. എംഎൽഎമാർക്ക് അവരുടെ നിയോജകമണ്ഡലത്തിനൊപ്പം അയൽ നിയോജക മണ്ഡലങ്ങളുടെ ചുമതലയും ഉണ്ട്

12 അംഗ സമിതി
ഇതിനിടെ പാർട്ടിക്ക് പാലം വലിച്ച് പോയവരെ മടക്കിയെത്തിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ഡികെ. ഇതിനായി 12 അംഗ പ്രത്യേക സമിതിയെ തന്നെ ഡികെ ശിവകുമാർ രൂപീകരിച്ചിട്ടുണ്ട്. മുൻ മന്ത്രി അല്ലം വീരഭദ്രപ്പയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടി വിട്ട് പോയവരെ കൂടി ലക്ഷ്യം വെച്ചാണ് ഡികെ ശിവകുമാറിന്റെ നീക്കം.

ബിജെപിയിലെ ഭിന്നത
മാത്രമല്ല ബിജെപിയിൽ ഉടലെടുത്ത ഭിന്നത മുതലെടുക്കാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. കോൺഗ്രസിൽ നിന്നുള്ള വിമതരുടെ വരവോടെ ബിജെപിയിൽ ഭിന്നത ശക്കമായിരുന്നു. കൂറുമാറിയെത്തിവർക്ക് മന്ത്രിസ്ഥാനം നൽകിയതോടെ നിരവധി മുതിർന്ന നേതാക്കൾക്ക് മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ല. ഇതിൽ കടുത്ത അതൃപ്തിയിലായിരുന്നു നേതാക്കൾ.

ബിജെപിയിൽ പൊട്ടിത്തെറി
നിലവിൽ രാജ്യസഭ തിരഞ്ഞെടുപ്പ് കൂടി അടുത്തതോടെ ബിജെപിയിൽ പൊട്ടിത്തെറികൾ ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനവും രാജ്യസഭ സീറ്റും ആവശ്യപ്പെട്ട് വടക്കൻ കർണാടകത്തിൽ നിന്നുള്ള 20 എംഎൽഎമാർ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കെതിരെ യോഗം ചേർന്നിരുന്നു.

20 നേതാക്കൾ
മുതിർന്ന നേതാക്കളായ ഉമേശ് കട്ടിയുടേയും രമേശ് കട്ടിയുടേയും നേതൃത്വത്തിലായിരുന്നു നേതാക്കൾ യോഗം ചേർന്നത്. ഉമേശ് കട്ടിക്ക് മന്ത്രിസ്ഥാനുവും രമേശ് കട്ടിക്ക് രാജ്യസഭ സീറ്റും വേണമെന്നാണ് നേതാക്കളുടെ ആവശ്യം. ഇക്കാര്യം പരിഗണിച്ചില്ലേങ്കിൽ അറ്റകൈ നീക്കങ്ങൾ തന്നെ നടത്തുമെന്ന മുന്നറിയിപ്പാണ് നേതൃത്വത്തിന് ബിജെപി നേതാക്കൾ നൽകിയത്.

ഡികെയെ ബന്ധപ്പെട്ടു
ഇവരെ കൂടി ലക്ഷ്യം വെച്ചാണ് ഡികെ ശിവകുമാർ തന്ത്രം ഒരുക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ഇവരിൽ ചിലർ തന്നെ ബന്ധപ്പെട്ടുവെന്നും ഡികെ ശിവകുമാർ അവകാശപ്പെട്ടു. നിരവധി പേർ കോൺഗ്രസിൽ ചേരാൻ തയ്യാറായി നിൽക്കുന്നുണ്ട്. ചിലർ തന്നെ നേരിട്ട് കണ്ടു. എന്നാൽ ഇക്കാര്യത്തിൽ താൻ ഒറ്റയ്ക്ക് തിരുമാനമെടുക്കുന്നത് ഉചിതമല്ല, ഡികെ പറഞ്ഞു.

അന്തിമ തിരുമാനം
ഇത്തരം വിഷയങ്ങളിൽ അന്തിമ തിരുമാനം കൈക്കൊള്ളുന്നതിനാണ് 12 അംഗ സമിതിയെ താൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പാർട്ടിയിൽ ചേരാൻ സന്നദ്ധത അറിയിച്ച് നേതാക്കൾ എത്തിയാൽ സമിതി അംഗങ്ങൾ പരിശോധിച്ച് കെപിസിസി നേതൃത്വത്തിന് ഇത് സംബന്ധിച്ച് കാര്യങ്ങൾ കൈമാറും.

അവസരം ലഭിക്കൂ
ഏത് പാർട്ടിയിൽ നിന്ന് വന്നാലും കോൺഗ്രസിന്റെ നേതൃത്വത്തേയും പാർട്ടിയുടെ പ്രത്യയശാസ്ത്രത്തേയും അംഗീകരിക്കുന്നവർക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂവെന്നും ഡികെ പറഞ്ഞു. ആദ്യം അവരെ പാർട്ടി നേതൃത്വം അംഗീകരിക്കണം. കേഡറിൽ നിന്നും അംഗീകാരം ലഭിക്കാത്തിടത്തോളും ആരേയും കോൺഗ്രസിൽ ഉൾക്കൊള്ളിക്കില്ലെന്നും ഡികെ പറഞ്ഞു.












Click it and Unblock the Notifications