കൊവിഡ് കാലത്ത് യെഡിയൂരപ്പയെ വട്ടം കറക്കി ബിജെപി! യെഡ്ഡിക്ക് താങ്ങായി ഡികെ ശിവകുമാർ!
ബെംഗളൂരു: സംസ്ഥാന മന്ത്രിസഭാ പുനസംഘടനയ്ക്ക് ശേഷം കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് തലവേദന ഒഴിഞ്ഞിട്ടില്ല. മന്ത്രിസ്ഥാനം കിട്ടാതെ പോയ ബിജെപി നേതാക്കളും അനുയായികളുമാണ് യെഡിയൂരപ്പയ്ക്ക് പ്രതിപക്ഷത്തേക്കാള്‍ വലിയ വെല്ലുവിളിയിയായിരിക്കുന്നത്.
കൊവിഡ് കാലത്തും ബിജെപിക്കുളളിലെ തര്‍ക്കം യെഡിയൂരപ്പയെ വട്ടം കറുക്കുന്നു. മുസ്സീം സമുദായത്തെ കുറിച്ച് യെഡിയൂരപ്പ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് ബിജെപിയിലെ ഒരു കൂട്ടര്‍ക്ക് രസിക്കാതെ വന്നിരിക്കുന്നത്. പാര്‍ട്ടിക്കുളളില്‍ നിന്ന് എതിര്‍പ്പ് നേരിടുന്ന യെഡിയൂരപ്പയ്ക്ക് പക്ഷേ അപ്രതീക്ഷിത കോണിൽ നിന്ന് പിന്തുണ ലഭിച്ചിരിക്കുകയാണ്. രാഷ്ട്രീയത്തിൽ കടുത്ത ശത്രുക്കളാണെങ്കിലും ആപത് ഘട്ടത്തിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറാണ് യെഡിയൂരപ്പയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊവിഡിന് വർഗീയ നിറം
ദില്ലി നിസ്സാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകയും തമിഴ്‌നാടും കേരളവും അടക്കം പല സംസ്ഥാനങ്ങളിലും ഇവര്‍ കൊവിഡ് വൈറസ് വാഹകരായി മാറിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൊവിഡിനും വര്‍ഗീയ നിറം നല്‍കിയിരിക്കുകയാണ് ബിജെപിയിലെ ഒരു വിഭാഗം അടക്കമുളളവര്‍.
അനുവദിക്കില്ലെന്ന് യെഡിയൂരപ്പ
കൊവിഡ് ജിഹാദ് എന്നുളള വിളിപ്പേരുകള്‍ വരെ ചിലര്‍ ഇട്ടുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ തബ്ലീഗ് ജമാഅത്തിന്റെ പേരില്‍ മുസ്ലീം സമുദായത്തെ കടന്നാക്രമിക്കുന്നത് അനുവദിക്കാനാവില്ല എന്നാണ് യെഡിയൂരപ്പ നിലപാടെടുത്തത്. കൊവിഡിന്റെ പേരില്‍ മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയെടുക്കും എന്നും യെഡിയൂരപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മുസ്ലീം പ്രീണമെന്ന് ആരോപണം
ഇതോടെയാണ് ബിജെപിക്കുളളിലെ യെഡിയൂരപ്പ വിരുദ്ധര്‍ വാളെടുത്തത്. യെഡിയൂരപ്പയുടെ നിലപാട് തെറ്റാണെന്നും ഇത് മുസ്ലീം പ്രീണനം ആണെന്നുമാണ് ഇവരുടെ വാദം. യെഡിയൂരപ്പയ്ക്ക് എതിരെ ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാംപെയ്‌നും തുടങ്ങിയിട്ടുണ്ട്. വി ലോസ്റ്റ് ഹോപ്പ് ബിഎസ് വൈ എന്നാണ് ഹാഷ്ടാഗ്.
ട്വിറ്ററിൽ യുദ്ധം
യെഡിയൂരപ്പ വിരുദ്ധരായ ബിജെപി ഐടി സെല്ലിലെ ഒരു വിഭാഗമാണ് ഈ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആക്കാന്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പാര്‍ട്ടിയിലെ തന്നെ ചിലര്‍ പറയുന്നു. അതേസമയം യെഡിയൂരപ്പ അനുകൂലികള്‍ മറു ക്യാംപെയ്‌നുമായും രംഗത്ത് എത്തിയിട്ടുണ്ട്. ഐ സ്റ്റാന്‍ഡ് വിത്ത് ബി എസ് വൈ എന്നതാണ് ഇവരുടെ ഹാഷ് ടാഗ്. ഇതും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് തന്നെ.
മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം
ബിജെപി ഐടി സെല്ലില്‍ അടുത്ത കാലത്തായി നിയോഗിക്കപ്പെട്ടിട്ടുളളവര്‍ സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന്റെ ആളുകളാണ്. യെഡിയൂരപ്പയേക്കാള്‍ തീവ്ര ഹിന്ദുത്വ നിലപാടുളള നേതാവാണ് കട്ടീല്‍. മുഖ്യമന്ത്രി ഒരു വിഭാഗത്തെ മാത്രം പ്രതിനിധീകരിക്കുന്ന ആളല്ലെന്നും തെറ്റായി ടാര്‍ജറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ന്യൂനപക്ഷത്തെ സംരക്ഷിക്കുക അദ്ദേഹത്തിന്റെ ഉത്തവാദിത്തമാണെന്നും യെഡ്ഡി ക്യാംപ് പറയുന്നു.
അപ്രതീക്ഷിത പിന്തുണ
അതേസമയം യെഡിയൂരപ്പയുടെ അടുത്ത അനുയായി കൂടിയായ ശോഭ കരന്തലജെ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ അദ്ദേഹത്തിനൊപ്പമില്ല എന്നത് ശ്രദ്ധേയമാണ്. ബിജെപി ക്യാംപില്‍ പിന്തുണ കുറയുമ്പോള്‍ സംസ്ഥാനത്ത് ഒരു അപ്രതീക്ഷിത കോണില്‍ നിന്ന് യെഡിയൂരപ്പയ്ക്ക് പിന്തുണ ലഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ ഡികെ ശിവകുമാറാണ് യെഡിയൂരപ്പയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് കത്ത്
എല്ലാവരേയും തുല്യരായി കാണേണ്ടതുണ്ടെന്നും ഒരു പ്രത്യേക ജാതിയേയും മതത്തേയും മാത്രമായി ബാധിക്കുന്ന ഒരു വൈറസും ഇല്ലെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. മുസ്ലീംകള്‍ക്കെതിരെ ആര്‍എസ്എസും ബിജെപിയും സാമൂഹ്യ ബഹിഷ്‌ക്കരണം നടത്തുകയാണ്. ഇക്കാര്യത്തില്‍ ഇടപെട്ട് നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് യെഡിയൂരപ്പയ്ക്ക് ഡികെ ശിവകുമാര്‍ കത്ത് നല്‍കിയിട്ടുണ്ട്. ബിജെപി ഐടി സെല്ലുകാര്‍ക്കെതിരെ കേസെടുക്കണമെന്നും ഡികെ ആവശ്യപ്പെട്ടു.