കോണ്‍ഗ്രസിന് പുതിയ മുഖം, കര്‍ണാടകത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ഡികെ ശിവകുമാര്‍!
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കി ശക്തിപ്പെടുത്താനുളള പദ്ധതികളുമായി ഡികെ ശിവകുമാര്‍. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഡികെ ശിവകുമാര്‍ പാര്‍ട്ടിയെ സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ എത്തിക്കാനുളള നീക്കങ്ങള്‍ അടിത്തട്ടില്‍ നിന്ന് തന്നെ തുടങ്ങിക്കഴിഞ്ഞു.
ജെഡിഎസുമായി ചേര്‍ന്ന് കര്‍ണാടകത്തില്‍ അധികാരം പിടിച്ച കോണ്‍ഗ്രസിന് അധികം വൈകാതെ തന്നെ താഴെ ഇറങ്ങേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ ഡികെയെ സോണിയാ ഗാന്ധി വിശ്വസിച്ചേല്‍പ്പിച്ചത്. വിശദമായ മാസ്റ്റര്‍ പ്ലാന്‍ തന്നെ കര്‍ണാടകത്തില്‍ ഡികെ ശിവകുമാറിനുണ്ട്. വിശദാംശങ്ങള്‍ അറിയാം...
പാര്‍ട്ടിക്കുളളില്‍ വീരപരിവേഷം
കൊവിഡും യെഡിയൂരപ്പ സര്‍ക്കാരിന്റെ തടസ്സങ്ങളും മറി കടന്ന് ജൂലൈ രണ്ടിന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി ഡികെ ശിവകുമാര്‍ ചുമതലയേല്‍ക്കുകയാണ്. ജയില്‍വാസത്തിന് ശേഷം തിരികെ എത്തിയ ഡികെയ്ക്ക് പാര്‍ട്ടിക്കുളളില്‍ വീരപരിവേഷം തന്നെ ഉണ്ട്. നേരത്തെ മുതല്‍ക്കേ തന്നെ കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ കൂടിയാണ് ഡികെ ശിവകുമാര്‍ എന്ന നേതാവ്.
ചതിച്ചവരെ തോല്‍പ്പിക്കാനായില്ല
കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിയെടുത്താണ് എച്ച്ഡി കുമാരസ്വാമി സഖ്യസര്‍ക്കാരിനെ ബിജെപി വീഴ്ത്തിയത്. പണവും മന്ത്രിസ്ഥാനവും അടക്കമുളള വാഗ്ദാനങ്ങള്‍ എംഎല്‍എമാര്‍ക്ക് നല്‍കപ്പെട്ടിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ചതിച്ചവരെ തോല്‍പ്പിക്കാനും കോണ്‍ഗ്രസിന് സാധിച്ചില്ല.
Recommended Video
സംഘടനാ തലത്തില്‍ ശക്തിപ്പെടുത്തുക
കോണ്‍ഗ്രസിനെ ആദ്യം സംഘടനാ തലത്തില്‍ ശക്തിപ്പെടുത്തുക എന്ന ദൗത്യമാണ് ഡികെ ശിവകുമാറിന്റെ മുന്നിലുളളത്. അതിനുളള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ ഏറ്റവും അടിത്തട്ടില്‍ നിന്നും തുടങ്ങാനാണ് ഡികെയുടെ പദ്ധതി. ബിജെപി ചെയ്യുന്നത് പോലെ ബൂത്ത് ലെവല്‍ കമ്മിറ്റികളെ ശക്തിപ്പെടുത്താനാണ് ആദ്യം ഡികെ ശ്രമിക്കുന്നത്.
മുതിർന്ന നേതാക്കളെ അണിനിരത്തി
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ ബൂത്ത് തല കമ്മിറ്റികള്‍ ശക്തിപ്പെടുത്താനുളള ചുമതല നല്‍കും. കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സിദ്ധരാമയ്യ, കെഎച്ച് മുനിയപ്പ, ദിനേഷ് ഗുണ്ടുറാവു, ബികെ ഹരിപ്രസാദ് അടക്കമുളള നേതാക്കളെ അവരവര്‍ക്ക് വോട്ടുളള ഇടങ്ങളില്‍ ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കാനുളള ചുമതല ഏല്‍പ്പിക്കാനാണ് നീക്കം.
സ്വന്തമായി ഒരു ആപ്പ് കൂടി
ഇത് കൂടാതെ പാര്‍ട്ടി സ്വന്തമായി ഒരു ആപ്പ് കൂടി വികസിപ്പിക്കും. ബൂത്ത് തല കമ്മിറ്റികള്‍ രൂപീകരിക്കാന്‍ സഹായത്തിന് വേണ്ടിയാണ് ആപ് രൂപീകരിക്കുക. ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കുമ്പോള്‍ ഈ ആപ്പുളള ഓരോ ടാബ് നല്‍കും. എല്ലാ തവണത്തേയും പോലെ എവിടെയെങ്കിലും ഇരുന്ന് കുറച്ച് ആളുകളുടെ ലിസ്റ്റ് ഉണ്ടാക്കുക എന്ന പരിപാടി ഇനി നടക്കില്ലെന്നാണ് ഡികെ വ്യക്തമാക്കിയിരിക്കുന്നത്.
എല്ലാം ബൂത്തുകളിൽ
ഏതെങ്കിലും എംഎല്‍എയുടെ വീട്ടിലോ അതല്ലെങ്കില്‍ തന്റെ വീട്ടിലോ വെച്ച് ഇനി ലിസ്റ്റുണ്ടാക്കല്‍ നടക്കില്ല. അതത് ബൂത്തുകളില്‍ വെച്ചായിരിക്കും അതത് ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കുക. കമ്മിറ്റിയെ തീരുമാനിച്ചതിന് ശേഷം അംഗങ്ങളുടെ ഫോട്ടോ എടുക്കുകയും അത് ആപ്പ് വഴി കെപിസിസിയേക്ക് എത്തിക്കുകയും വേണം എന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.
2018ലെ ആദ്യ ശ്രമം
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബൂത്ത് തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. എന്നാല്‍ അത് പരാജയപ്പെട്ടു. മറുവശത്ത് ബിജെപിയുടെ ശ്രമം ഫലിക്കുകയും ചെയ്തു. 50 ശതമാനം വോട്ടെങ്കിലും ബിജെപിയുടെ പെട്ടിയില്‍ വീഴ്ത്താനുളള ചുമതല ആയിരുന്നു ഓരോ കമ്മിറ്റികള്‍ക്കും നല്‍കിയിരുന്നത്.
25-26 അംഗങ്ങള്‍
25-26 അംഗങ്ങള്‍ വീതമുളള ബൂത്ത് കമ്മിറ്റികളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്യു എന്നിവയുടെ പ്രതിനിധികള്‍ കമ്മിറ്റികളിലുണ്ടാകും. ഡിജിറ്റല്‍ കൈകാര്യം ചെയ്യല്‍ പരിചയമുളള ഓരോരുത്തരും കമ്മിറ്റികളിലുണ്ടാകും. കെപിപിസി നേതൃസ്ഥാനങ്ങളിലേക്ക് ഇനി ബൂത്ത് പ്രതിനിധികള്‍ മാത്രമേ ഉണ്ടാവൂ എന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കിയിരിക്കുകയാണ്.