കർണാടകത്തിൽ ഉദിച്ചുയരാൻ ഡികെ, ഭരണം പിടിക്കാൻ പുതിയ നീക്കം, ഡികെയ്ക്ക് മാതൃക ജഗൻ!
ബെംഗളൂരു: ബിജെപിയെ ഞെട്ടിച്ച് ജെഡിഎസിനൊപ്പം ചേര്‍ന്ന് അധികാരം പിടിച്ച കര്‍ണാടകത്തില്‍ മറ്റൊരു കളിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. അടുത്തിടെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ഡികെ ശിവകുമാറില്‍ പാര്‍ട്ടി നേതൃത്വത്തിനും അണികള്‍ക്കും വലിയ പ്രതീക്ഷയാണ് ഉളളത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനുളള എല്ലാ തന്ത്രങ്ങളും ഡികെ പയറ്റും എന്നുറപ്പാണ്. തുടക്കമെന്ന നിലയില്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ വഴിയാണ് ഡികെ തിരഞ്ഞെടുത്തിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
ഞെട്ടിച്ച നീക്കത്തിലൂടെ
കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും അപ്രതീക്ഷിത നീക്കങ്ങളിലൂടെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുകയായിരുന്നു. ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വെച്ച് നീട്ടിയുളള കളിയില്‍ കോണ്‍ഗ്രസ് വിജയം കണ്ടു. എന്നാല്‍ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങിയ ബിജെപി പിന്നീട് അധികാരം തിരിച്ച് പിടിക്കുകയായിരുന്നു.
ഡികെയെ നിയോഗിച്ച് സോണിയ
സിദ്ധരാമയ്യയും പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും സ്ഥാനമൊഴിഞ്ഞ ഇടത്തേക്കാണ് ഡികെ ശിവകുമാറിനെ സോണിയാ ഗാന്ധി നിയോഗിച്ചത്. നിലവില്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ ഡികെയ്ക്ക് കീഴില്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അത് മാത്രം പോര.
ജഗന്റെ വഴിയേ
ജനങ്ങളിലേക്ക് ഇറങ്ങാനാണ് ഡികെയുടെ തീരുമാനം. കൊവിഡ് പ്രതിസന്ധി ഒരു അവസമരമാക്കി ഉപയോഗിക്കാനാണ് ഡികെയുടെ നീക്കം. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയെ ആണ് ഡികെ മാതൃകയാക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് ആന്ധ്രയില്‍ ജഗന് സംഘടിപ്പിച്ച സംസ്ഥാന യാത്രയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിക്കസേര വരെ എത്തിച്ചത്.
ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ഉടനീളം യാത്ര നടത്തുമെന്നാണ് ഡികെ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമായിരിക്കും ഡികെയുടെ സംസ്ഥാന വ്യാപക യാത്ര. കര്‍ണാടകത്തില്‍ ഉടനീളം ശിവകുമാറിന്റെ പ്രതിച്ഛായ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് വര്‍ധിപ്പിക്കുക എന്നതാണ് യാത്രയുടെ ഉദ്ദേശം.
അവരുടെ ശബ്ദം ആവും
ശിവകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ: സംസ്ഥാനത്തുടനീളം താന്‍ സഞ്ചരിക്കും. മരിക്കുന്നതിന് മുന്‍പ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യണം എന്നാണ് ഉപനിഷത്തുകളില്‍ പോലും പറയുന്നത്. ഈ പ്രതിസന്ധി കാരണം ദുരിതത്തിലായ എന്റെ സഹോദരിമാരെയും സഹോദരന്മാരെയും താന്‍ കാണും. താന്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ ശബ്ദം ആവുകയും ചെയ്യും.
എല്ലാവരേയും താന്‍ ചേര്‍ത്ത് പിടിക്കും
എല്ലാ ജാതികളില്‍ നിന്നും സമുദായങ്ങളില്‍ നിന്നും വിഭാഗങ്ങളില്‍ നിന്നും ഉളള ആളുകളെ താന്‍ കാണും. സര്‍ക്കാര്‍ ഒറ്റപ്പെടുത്തിയ എല്ലാവരേയും താന്‍ ചേര്‍ത്ത് പിടിക്കും എന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. ദുരിതത്തിലായവര്‍ക്ക് പറയാനുളളത് തനിക്ക് കേള്‍ക്കണം. മാത്രമല്ല അവരോട് സംസാരിച്ച് പരിഹാരം കണ്ടെത്തുകയും വേണം എന്നും ഡികെ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍
തന്നെ ആവശ്യമുളള സഹോദരീ-സഹോദരന്മാര്ക്കൊപ്പം സമയം ചിലവഴിക്കാനാണ് യാത്രയെന്നും ഡികെ വ്യക്തമാക്കി. അതേസമയം പാര്‍ട്ടിയുടെ പേരിലല്ല ഡികെ യാത്ര നടത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മറിച്ച് വ്യക്തിപരമായിട്ടാണ്. കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ എന്നാണ് കര്‍ണാടകത്തില്‍ ഡികെ അറിയപ്പെടുന്നത്. പൊതുവേ ജനങ്ങള്‍ക്കിടയിലുളള ഹീറോ ഇമേജ് ഉയര്‍ത്തുക എന്നതാണ് ഈ യാത്ര ലക്ഷ്യമിടുന്നത്.