ഡികെ ശിവകുമാറിന്‍റെ വരവ്; ബിജെപിക്ക് നെഞ്ചിടിപ്പ്, കര്‍ണാടകത്തില്‍ കളിമാറുന്നു
ബെംഗളൂരു: മൂന്ന് മാസത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കര്‍ണാടക അധ്യക്ഷനായി 'ക്രൈസിസ് മാനേജര്‍' ഡികെ ശിവകുമാറിനെ കോണ്‍ഗ്രസ് നേതൃത്വം നിയമിച്ചിരിക്കുന്നത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിനേഷ് ഗുണ്ടുറാവു രാജിവെച്ചതിനെ തുടര്‍ന്നാണ് ഡികെയുടെ നിയമനം. സിദ്ധരാമയ്യ പക്ഷം ഉയര്‍ത്തിയ എല്ലാ എതിര്‍പ്പുകളും മറികടന്നാണ് ഡികെയെ നേതൃത്വം അധ്യക്ഷനാക്കിയതെന്നത് ഏറെ ശ്രദ്ധേയമാണ്.
നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസിനെ സംരക്ഷിച്ച് നിര്‍ത്തിയ ഡികെ നേതൃ പദവി ഏറ്റെടുത്തതോടെ വന്‍ അട്ടിമറികള്‍ തന്നെ കര്‍ണാടകത്തില്‍ ഉണ്ടായേക്കുമെന്നാണ് നേതൃത്വം കണക്കാക്കുന്നത്. അതേസമയം പാര്‍ട്ടിയില്‍ 'അതിശക്തന്‍' ആയുള്ള ഡികെയുടെ ഉയര്‍ച്ച ബിജെപിയെ പിളര്‍ത്തുന്നതിന് തന്നെ കാരണമായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ബെല്ലാരിയില്‍
2018 ല്‍ ബിജെപിയുടെ റിസോര്‍ട്ട് രാഷ്ട്രീയം പൊളിച്ച് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അധികാരത്തിലേറാന്‍ വഴിയൊരുക്കിയത് ഡികെ ശിവകുമാറിന്‍റെ തന്ത്രങ്ങളായിരുന്നു. റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ മാത്രമല്ല 2018 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപിയുടെ ശക്തി കേന്ദ്രത്തില്‍ പാര്‍ട്ടിയുടെ പരാജയം ഉറപ്പാക്കിയത് ഡികെയുടെ നീക്കങ്ങളായിരുന്നു.
എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ്
ബിജെപിയുടെ ശക്തി കേന്ദ്രമായ ബെല്ലാരിയില്‍ ശ്രീരാമലുവിന്‍റെ സഹോദരി ജെ ശാന്തയെയായിരുന്നു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. കോണ്‍ഗ്രസിന് വേണ്ടി വിഎസ് ഉഗ്രപ്പയും രംഗത്തിറങ്ങി. ഡികെയുടെ നീക്കങ്ങള്‍ ഒന്നുകൊണ്ട് മാത്രമായിരുന്നു ബിജെപിയുടെ കോട്ടയില്‍ കോണ്‍ഗ്രസിന് വിജയിക്കാനായത്.
'സുവര്‍ണാവസരമായിരുന്നു'.
ഇതിന് പിന്നാലെ ഡികെയെ സംസ്ഥാന അധ്യക്ഷനായി നിമയമിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിയില്‍ നടക്കവേയായിരുന്നു അനധികൃത പണമിടപാട് കേസില്‍ അദ്ദേഹത്തെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുന്നത്. ഒരു മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ശിവകുമാര്‍ പുറത്തിറങ്ങിയത്. ഇത് ബിജെപിയെ സംബന്ധിച്ച് 'സുവര്‍ണാവസരമായിരുന്നു'.
രണ്ട് സീറ്റില്‍ ഒതുങ്ങി
സഖ്യസര്‍ക്കാരിന്‍റെ പതനത്തിന് പിന്നാലെയുള്ള നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ഡികെയുടെ അസാന്നിധ്യം കോണ്‍ഗ്രസിനെ ക്ഷയിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പോലും ഇത് പ്രകടമായിരുന്നു. അതേസമയം ഇത് ബിജെപിക്ക് ഗുണകരമായി. ബിജെപിക്ക് സ്വാധീനം പോലും ഇല്ലാതിരുന്ന പഴയ മൈസൂര്‍ മേഖലയില്‍ ഉള്‍പ്പെടെ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സാന്നിധ്യമറിയിച്ചു.
രണ്ട് സീറ്റില്‍
തിരഞ്ഞെടുപ്പില്‍ 15 ല്‍ 13 സീറ്റുകളിലും ബിജെപി വിജയിച്ചു. വിമതരെ പാഠം പഠിപ്പിക്കുമെന്ന് വെല്ലുവിളിച്ച് അങ്കത്തിനിറങ്ങിയ കോണ്‍ഗ്രസിന് നാണം കെട്ട പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റുകളായ കെആര്‍ പെട്ടും ചിക്കബെല്ലാപുരയും ബിജെപി പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാനായത് വെറും 2 സീറ്റുകളില്‍ മാത്രമായിരുന്നു.
തന്ത്രങ്ങള്‍ മെനഞ്ഞത്
വൊക്കാലിംഗ വിഭാഗത്തിലേയും ലിംഗായത്ത വിഭാഗത്തിലേയും നേതാക്കളായിരുന്നു ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത്. ഈ തന്ത്രം വിജയിച്ചെന്ന് കണ്ട ബിജെപി നേതൃത്വം വൊക്കാലിംഗ വിഭാഗക്കാരനായ സിഎന്‍ അശ്വത് നാരായണിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കുകയും ചെയ്തു.
നിഷ്പ്രഭമാക്കും
എന്നാല്‍ ബിജെപിയുടെ ഈ നേട്ടങ്ങളെല്ലാം നിഷ്പ്രഭമാക്കാന്‍ പോകുന്നതാണ് വൊക്കാലിംഗ വിഭാഗത്തില്‍ നിന്നുള്ള ഡികെയുടെ വരവെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സമുദായത്തിലെ നിരവധി നേതാക്കള്‍ ഡികെയ്ക്ക് പിന്നില്‍ അണിനിരക്കും. ജെഡിഎസിന്‍റെ തളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ ശക്തമായ വോട്ട് ബാങ്കായ വൊക്കാലിംഗ സമുദായാംഗങ്ങളും കോണ്‍ഗ്രസിലേക്ക് ചേക്കേറും.
അടുത്ത മുഖ്യന്‍
ഡികെ അധ്യക്ഷനാകുന്നതോട് കൂടി ഒരു വിഭാഗം ജെഡിഎസ് നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് നേരത്തേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പ്രത്യേകിച്ച് മൈസൂര്‍ മേഖലയില്‍ നിന്നുള്ളവര്‍.വൊക്കാലിംഗ സമുദായംഗമാണ് ഓള്‍ഡ് മൈസൂര്‍ മേഖലയില്‍ ജെഡിഎസിന്‍റെ വോട്ട് ബാങ്ക്.കര്‍ണാടകത്തിലെ ഏറ്റവും ശക്തനായ കോണ്‍ഗ്രസ് നേതാവാണ് ഡികെയെന്നിരിക്കെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മുഖ്യമന്ത്രിയായേക്കുമെന്നും നേതാക്കള്‍ കണക്ക് കൂട്ടുന്നു.
നിര്‍ണായക ശക്തി
അതേസമയം വോട്ടര്‍മാരുടെ സ്പന്ദനം അറിയുന്ന ശക്തമായ ജന പിന്തുണയുള്ള ഡികെ എത്തുന്നതോടെ കോണ്‍ഗ്രസിന് നിര്‍ണായക ശക്തിയാകാന്‍ കഴിയുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു. അതേസമയം ഡികെയുടെ വരവ് ജെഡിഎസ്-കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നും ഇത് ബിജെപിക്ക് ഗുണകരമാകുമെന്നും നേതാക്കള്‍ പറഞ്ഞു.