സാമ്പത്തിക തട്ടിപ്പ് കേസ്: ഡികെ ശിവകുമാറിന്റെ കസ്റ്റഡി സെപ്തംബർ 17വരെ നീട്ടി
ദില്ലി: ഹവാല ഇടപാട് കേസിൽ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി സെപ്തംബർ 17 വരെ നീട്ടി. ദില്ലി കോടതിയാണ് ചൊവ്വാഴ്ച വരെ ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടിനൽകിയിട്ടുള്ളത്. മുൻ കർണാടക മന്ത്രിയുടെ ആരോഗ്യനിലയ്ക്കാണ് മുൻഗണന നൽകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് കോടതി നിർദേശിച്ചു. ഡികെയെ ചോദ്യം ചെയ്യുന്നതിന് മുമ്പായി ആരോഗ്യനില പരിശോധിച്ചേ മതിയാവൂ എന്നും ജഡ്ജി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് നിർദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉയർന്ന രക്തസമ്മർദ്ദത്തെക്കുറിച്ച് അഭിഭാഷകരായ അഭിഷേക് മനു സിങ് വി കോടതിയെ ധരിപ്പിച്ചിരുന്നു. ഒമ്പത് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ കോടതിയിൽ അഭിഭാഷകൻ മുഖേന ഡികെ ശിവകുമാർ ജാമ്യാപേക്ഷയും സമർപ്പിച്ചിരുന്നു.
അഞ്ച് ദിവസത്തേക്ക് കൂടി ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ഉന്നയിച്ച ആവശ്യം. ചോദ്യങ്ങളിൽ നിന്ന് ശിവകുമാർ ഒഴിഞ്ഞുമാറുകയാണെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്. 800 കോടിയുടെ ബിനാമി സ്വത്തുക്കളാണ് ഡികെ ശിവകുമാറിനുള്ളതെന്നാണ്അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് കോടതിയിൽ വ്യക്തമാക്കിയത്. നിയമം അനുസരിക്കാൻ തയ്യാറാണെന്നും ഇത് സംബന്ധിച്ച എല്ലാ രേഖകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ സമർപ്പിക്കുമെന്ന് ഡികെ ശിവകുമാറും വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് ബാങ്ക് അക്കൌണ്ടുകൾ മാത്രമാണ് തന്റെ പേരിലുള്ളത്. എന്നാൽ 317 അക്കൌണ്ടുകളാണ് തന്റെ പേരിലുള്ളതെന്നതാണ് എൻഫോഴ്സ്മെന്റ് വാദമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ ഹവാല തട്ടിപ്പ് കേസിൽ ഡികെ ശിവകുമാറിന്റെ മകൾ ഐശ്വര്യയെയും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. ഡികെയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മകളുടെ ചോദ്യം ചെയ്യലില്‍ ശിവകുമാര്‍ തകര്‍ന്നെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റിന് മുമ്പില്‍ ഹാജരായ ഐശ്വര്യയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications