കർണാടകയില്‍ അടുത്ത ലക്ഷ്യം വെച്ച് ഡികെ ശിവകുമാർ: ലോക്സഭയില്‍ 20 സീറ്റുകള്‍ നേടും
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കി കർണാടകയിലെ കോണ്‍ഗ്രസ്. സംസ്ഥാനത്ത് ആകെയുള്ള 28 സീറ്റില്‍ 20 എണ്ണവും നേടുന്നതിനായുള്ള പ്രവർത്തനം നടത്തണമെന്നാണ് പാർട്ടി എം എല്‍ എമാരോടായി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച വിധാന സൗധയിൽ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലാണ് ഇത്തരമൊരു നിർദേശം ഡികെ ശിവകുമാർ മുന്നോട്ട് വെച്ചത്.
"ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകൾ നേടണം. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചെന്ന് കരുതി മിണ്ടാതിരുന്നുകൂടാ. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഈ മുന്നേറ്റം ഉണ്ടാവണം," സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 28ൽ 25 സീറ്റുകൾ ബിജെപി തൂത്തുവാരിയപ്പോൾ മാണ്ഡ്യയില്‍ ബി ജെ പി പിന്തുണച്ച സ്വതന്ത്രയായ സുമതലയും വിജയം നേടി.

സഖ്യത്തില്‍ മത്സരിച്ച കോൺഗ്രസിനും ജെ ഡി എസിനും ഓരോ സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. ഈ സാഹചര്യത്തില്‍ നിന്നും വലിയ മുന്നേറ്റമാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പാർട്ടി പ്രവർത്തകരെ അവഗണിക്കരുതെന്നും തങ്ങളെ അധികാരത്തിലെത്തിച്ച ജനങ്ങളോട് പ്രതികരിക്കണമെന്നും ആവശ്യപ്പെട്ട ശിവകുമാർ, സംസ്ഥാനത്തുടനീളമുള്ള എല്ലാ ജില്ലകളിലും മണ്ഡലങ്ങളിലും കോൺഗ്രസ് ഓഫീസ് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അവരോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി നൽകിയ അഞ്ച് 'ഗ്യാരണ്ടികൾ' നിറവേറ്റുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയും കെ പി സി സി അധ്യക്ഷൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറയാൻ എം എൽ എമാരോട് അവരുടെ മണ്ഡലങ്ങളിൽ പര്യടനം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ സമ്മേളനങ്ങളിൽ സ്ഥിരമായി പങ്കെടുക്കാൻ എംഎൽഎമാരോട് നിയമസഭാ കക്ഷി നേതാവ് കൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യയും ആവശ്യപ്പെട്ടു.
കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഫണ്ട് വിഭജനത്തിന്റെ കാര്യത്തിൽ കർണാടക നേരിടുന്ന 'വിവേചന'ത്തെക്കുറിച്ചും സംസ്ഥാനത്തിന് സംഭവിച്ച അനീതിയെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണം. നിരന്തരം അവരുമായി ബന്ധപ്പെട്ട് നിലവിലെ വിജയത്തിന്റെ ആനുകൂല്യം നിലനിർത്തണമെന്നും സിദ്ധരാമയ്യ എം എല്‍ എമാരോടായി പറഞ്ഞു.
അതേസമയം ഇന്ന് കർണാടകയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിലെന്നപോലെ ജനങ്ങൾ വോട്ട് ചെയ്യുകയും ചെയ്‌താൽ കർണാടകയിലെ 25 ലോക്‌സഭാ സീറ്റുകളിൽ 17ഉം ബി ജെ പിക്ക് നഷ്‌ടമാകുമെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കർണാടകയിലെ ഓരോ ലോക്‌സഭാ സീറ്റിലും വരുന്ന എല്ലാ അസംബ്ലി മണ്ഡലങ്ങളിലും തങ്ങളുടെ സ്ഥാനാർത്ഥികൾ നേടിയ വോട്ടുകൾ കൂട്ടിച്ചേർത്ത് വിവിധ പാർട്ടികൾക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചേക്കാവുന്ന വോട്ടുകളുടെ എണ്ണം കണക്കാക്കിയാണ് ഇത്തരമൊരു റിപ്പോർട്ട്.
ബി ജെ പിയുടെ സീറ്റ് നില 25 ല്‍ നിന്ന് എട്ടായി ചുരുങ്ങുമ്പോള്‍ കോൺഗ്രസിന്റെ എണ്ണം 18 ആയും ജെ ഡി എസിന്റേത് രണ്ടായും ഉയരും. കേന്ദ്രമന്ത്രിമാരായ ഭഗവന്ത് ഖുബ (ബീദാർ), എ. നാരായണസ്വാമി (ചിത്രദുർഗ), മൈസൂർ എംപി പ്രതാപ് സിംഹ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ കൈവശം വച്ചിരിക്കുന്ന സീറ്റുകൾ ബിജെപിക്ക് നഷ്ടമായേക്കാമെന്നും കണക്കുകള്‍ പറയുന്നു.
അതേസമയം, കർണാടകയിൽ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ വോട്ടിംഗ് വളരെ വ്യത്യസ്തമാണ് എന്നതാണ് ശ്രദ്ധേയം. 2009 മുതലുള്ള ഓരോ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി ജെ പി മുൻ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതവും സീറ്റും മെച്ചപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുള്ള വിവരം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications