ഡികെയുടെ ആദ്യ പ്രഖ്യാപനം, കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും; ജാതി സമവാക്യങ്ങളും മാറുന്നു
ബെംഗളൂരു: ഹൈക്കമാന്‍ഡില്‍ നിന്ന് തീരുമാനം വന്നിട്ട് മൂന്ന് മാസം പിന്നിട്ടെങ്കിലും കഴിഞ്ഞ ദിവസമായിരുന്നു കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി ഡികെ ശിവകുമാര്‍ ഔപചാരികമായി ചുമതലയേറ്റത്. കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുതിര്‍ന്ന നേതാക്കളായ മല്ലാകാര്‍ജ്ജുന്‍ ഖാര്‍ഗെ, സിദ്ധരാമയ്യ, ദിനേഷ് ഗുണ്ടറാവു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ബംഗളുരുവിലെ കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങ് ലൈവായി കാണാന്‍ സംസ്ഥാനത്തെ 8700 സ്ഥലങ്ങളിൽ തൽസമയ സംപ്രേക്ഷണം ഒരുക്കിയിരുന്നു.
പതാക കൈമാറി
മുന്‍ പിസിസി അധ്യക്ഷനായ ദിനേഷ് ഗുണ്ടറാവു ശിവകുമാറിന് കോണ്‍ഗ്രസ് പതാക കൈമാറി. ഫോണ്‍കോളിലൂടെ രാഹുല്‍ ഗാന്ധി ശിവകുമാറിന് വിജയാശംസകള്‍ നേരുകയും ചെയ്തു. ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ രക്തസാക്ഷിത്വം വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലിയര്‍പ്പിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍ തുടങ്ങിയത്.
പുനഃനിര്‍മിക്കുന്നതിന്‍റെ തുടക്കം
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനഃനിര്‍മിക്കുന്നതിന്‍റെ തുടക്കമാണ് സത്യപ്രതിജ്ഞാച്ചടങ്ങെന്നാണ് ഡികെ ശിവകുമാര്‍ വ്യക്തമാക്കിയത്. വലിയ നേതാക്കള്‍ പോലും ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ പ്രതിനിധാനം ചെയ്യുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ഇതിനായി കേരളത്തിലെ പാര്‍ട്ടിയെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പലരും കരുതിയത്
കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ആരോപിച്ച് ബിജെപി തനിക്കെതിരെ തിരിഞ്ഞപ്പോള്‍ തന്‍റെ രാഷ്ട്രീയ ജീവിതം അവസാനിച്ചെന്നാണ് പലരും കരുതിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താന്‍ ജയിലില്‍ കഴിയുമ്പോള്‍ തന്നെ സന്ദര്‍ശിച്ച സോണിയ ഗാന്ധി തന്നോട് കൂടെയുണ്ടെന്നും എല്ലാ വിധ പിന്തുണ അറിയിക്കുകയും ചെയ്തു.
അധികാരത്തില്‍ തിരിച്ചെത്തും
സംസ്ഥാനത്ത് കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്തിക്കുമെന്നും സ്ഥാനാരോഹണ ചടങ്ങില്‍ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. ഇതിനായി ഇപ്പോള്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ സമൂലമായി ഉടച്ച് വാര്‍ക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ ജനകീയ അടിത്ത കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈക്കമാന്‍ഡ് തീരുമാനം
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലായിരുന്നു മുന്‍ കെപിസിസി പ്രസിഡന്‍റായി ഗുണ്ടുറാവു സ്ഥാനമൊഴിഞ്ഞത്. ഇതേ തുടര്‍ന്ന് ദീര്‍ഘ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു പുതിയ അധ്യക്ഷനായി ഡികെ ശിവകുമാറിനെ നിയമിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.
നാല് തവണ
കനകപുര മണ്ഡലത്തില്‍ നിന്നും നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഡികെ ശിവകുമാര്‍. പല പ്രതിസന്ധി ഘട്ടങ്ങളിലും പാർട്ടിക്ക് താങ്ങായതിനാല്‍ കോണ്‍ഗ്രസിന്‍റെ ട്രബിൾ ഷൂട്ടറെന്നാണ് ഡികെ ശിവകുമാര്‍ അറിയപ്പെടുന്നത്. ഇത്തരത്തില്‍ പൊളിറ്റിക്കൽ മാനേജ്‌മെന്റിൽ അഗ്രഗണ്യനായ ഡികെയെപ്പോലുള്ള ഒരാൾ പിസിസിയുടെ അധ്യക്ഷ സ്ഥാനത്ത് വരുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആത്മവീര്യമേറ്റും..
Recommended Video
കേഡര്‍ സംവിധാനം
പാര്‍ട്ടിയുടെ കേഡര്‍ സംവിധാനം ശക്തമാക്കുക എന്നതിന് പ്രധാന്യം നല്‍കുന്ന നേതാവ് ഡികെ. മാസ്സ് സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി കേഡര്‍ സ്വഭാവത്തിലേക്ക് മാറിയാല്‍ മാത്രമേ കോണ്‍ഗ്രസിന് ഭാവിയില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിലനില്‍പ്പുണ്ടാകു എന്ന് ഡികെ ശിവകുമാര്‍ നേരത്ത് തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ജാതി സമവാക്യങ്ങളില്‍
ഡികെ വരുന്നതോടെ ഇന്നോളുമുള്ള രീതികളില്‍ നിന്നും സമൂലമായ മാറ്റങ്ങള്‍ സംഘടനാ തലത്തില്‍ ഉണ്ടായേക്കും. നേതാക്കളുടേയും പ്രവര്‍ത്തകരുടേയും അച്ചടക്കം കൂടും. ഡികെയുടെ വരവ് സംസ്ഥാനത്തിലെ ജാതി സമവാക്യങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂലമായ മാറ്റം ഉണ്ടാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
വൊക്കലിംഗ
വൊക്കലിംഗ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ഡികെ ശിവകുമാര്‍. കര്‍ണാടക പിസിസി അധ്യക്ഷപദത്തിലേക്ക് വൊക്കലിംഗ സമുദായാംഗം കൂടിയായി ഡികെ ശിവുകുമാര്‍ എത്തിയതൊരെ വലിയൊരളവില്‍ വൊക്കലിംഗ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്നാണ് പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നത്. ജെഡിഎസിന് നിര്‍ണ്ണായക സ്വാധീനം ഉള്ള മേഖലയായ ഓര്‍ഡ് മൈസൂര്‍ മേഖലയാണ് വൊക്ക ലിംഗ ശക്തികേന്ദ്രങ്ങള്‍.
സ്വന്തമായി അധികാരത്തിലെത്തണം
പാര്‍ട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കാനും അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. പാർട്ടിയിൽ വിവിധ ഗ്രൂപ്പുകള്‍ ഇനിയുണ്ടാവില്ല, ഒറ്റ ഗ്രൂപ്പ് മാത്രമേ ഉണ്ടാകൂ, അത് കോണ്‍ഗ്രസ് ആയിരിക്കുമെന്നും അദ്ദേഹം കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ 224 നിയമസഭാ സീറ്റുകളിലും മികച്ച പോരാട്ടം നടത്താന്‍ സാധിക്കണം. സ്വന്തമായി അധികാരത്തിലെത്താനുള്ള അംഗസഖ്യ പാര്‍ട്ടിക്ക് വേണമെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.