ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് വിടും? ലക്ഷ്യം പുതിയ പാര്‍ട്ടി? ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വഴിയേ.. അഭ്യൂഹം
ബെംഗളൂരു: ഹവാലാ ഇടപാട് കേസില്‍ അറസ്റ്റില്‍ തുടരുകയാണ് കോണ്‍ഗ്രസിന്‍റെ ക്രൈസിസ് മാനേജര്‍ ഡികെ ശിവകുമാര്‍. ഓരോ ദിവസം കഴിയും തോറും ഡികെയ്ക്കെതിരായ കുരുക്കുകള്‍ മുറുക്കുകയാണ് എന്‍ഫോഴേസ്മെന്‍റ് അധികൃതര്‍. അതേസമയം അറസ്റ്റിന് പിന്നാലെ ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് വിട്ട് പോയേക്കുമോയെന്നുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ് കര്‍ണാടകത്തില്‍.കോണ്‍ഗ്രസ് വിട്ട് ഡികെ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാലായില്‍ ബിജെപിയുടെ 'ട്രംപ്' കാര്‍ഡ്; പ്രചരണത്തിനിറങ്ങുന്നത് ത്രിപുര പിടിച്ച നേതാവ്
തന്‍റെ സമുദായമായ വൊക്കാലിംഗ വിഭാഗത്തില്‍ നിന്നുള്ള പിന്തുണയും കോണ്‍ഗ്രസിന്‍റെ അവഗണനയും ഡികെയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് അഭ്യൂഹങ്ങള്‍. വിശദാംശങ്ങളിലേക്ക്
കോണ്‍ഗ്രസ് വിടുമോ?
ഡികെ ശിവകുമാറിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് വൊക്കലിംഗ സമുദായം നടത്തുന്ന പ്രതിഷേധങ്ങള്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സമുദായത്തില്‍ നിന്നുള്ള പിന്തുണ ശക്തമായതോടെ കര്‍ണാടകത്തിലെ ശക്തനായ നേതാവായി ഡികെ മാറുകയാണെന്ന വിലയിരുത്തല്‍ ഉണ്ട്. ഈ പശ്ചാത്തലത്തില്‍ ഡികെ പാര്‍ട്ടി വിടാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തെരുവിലിറങ്ങി വൊക്കാലിംഗ സമുദായം
സംസ്ഥാനത്തെ പ്രധാനവോട്ടുബാങ്കായ വൊക്കലിംഗ സമുദായത്തില്‍പ്പെട്ട നേതാവാണ് ഡികെ ശിവകുമാര്‍. സംസ്ഥാനത്തെ മറ്റൊരു പ്രബല വിഭാഗമായ ലിംഗായത്തുകള്‍ക്കിടയില്‍ സ്വാധീനമുള്ള ബിജെപി ഡികെ ശിവകുമാറിനെതിരെ നടത്തുന്ന നീക്കങ്ങള്‍ രാഷ്ട്രീയത്തേക്കാളുപരി വൊക്കലിംഗ സമുദായത്തിനെതിരായ നീക്കമാണെന്ന് വിലയിരുത്തലിലാണ് സമുദായ നേതാക്കള്‍. ഇതോടെ ഡികെയുടെ അറസ്റ്റില്‍ വൊക്കാലിംഗ വിഭാഗം ഒന്നാകെ തെരുവിലിറങ്ങിയിരുന്നു.
അവഗണന
ഡികെയുടെ പിന്തുണ ഉയരുകയാണെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തിന്‍റെ അനുയായികളും. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന പദവികള്‍ ഡികെയ്ക്ക് ആവശ്യപ്പെടാമെന്ന് നേതാക്കള്‍ പറയുന്നു. സംസ്ഥാന അധ്യക്ഷ പദത്തില്‍ കണ്ണെറിഞ്ഞ് നില്‍ക്കുകയാണ് ഡികെ. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും പാര്‍ട്ടിക്ക് വേണ്ടി ഉറച്ച് നിന്ന നേതാവായിട്ട് കൂടി ഡികെയുടെ ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍റ് പരിഗണിക്കുന്നില്ലെന്നാണ് അനുയായികള്‍ പരാതിപെടുന്നത്.
ജഗന്‍റെ പാത പിന്തുടരുമോ?
ഇനിയും ഡികെയുടെ ആവശ്യം പരിഗണിച്ചില്ലേങ്കില്‍ ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാത ഡികെ പിന്തുടര്‍ന്നേക്കുമെന്നും നേതാക്കള്‍ പറയുന്നു. 2010 ലാണ് ജഗന്‍ മോഹന്‍ കോണ്‍ഗ്രസ് വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്. ആന്ധ്രയുടെ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ജഗന്‍.
കോണ്‍ഗ്രസിന്‍റെ നിലപാട്
ഡികെയുടെ അറസ്റ്റിനെതിരായ വൊക്കലിംഗ സമുദായത്തിന്‍റെ പ്രതിഷേധം കര്‍ണാടക രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ക്കും രാഷ്ട്രീയ മാറ്റങ്ങള്‍ക്കുമാണ് തുടക്കം കുറിച്ചത്. ഈ മാറ്റങ്ങളുടേയെല്ലാം കേന്ദ്ര ബിന്ദു ഡികെയാണെന്നും കര്‍ണാടക രക്ഷണ വേദികെ ജനറല്‍ സെക്രട്ടറി ബി സനീരപ്പ പറയുന്നു. കേസില്‍ നിന്നും പുറത്ത് വന്നാല്‍ അദ്ദേഹത്തിനോടുള്ള പാര്‍ട്ടിയുടെ സമീപനം അനുസരിച്ചാകും ഡികെയുടെ മുന്നോട്ടുള്ള നീക്കങ്ങളെന്ന് ഡികെയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ജഗനെ പോലെ തന്നെ
സ്വന്തം സമുദായങ്ങളില്‍ നിന്ന് വന്‍ പിന്തുണയാണ് ജഗനെ പോലെ തന്നെ ഡികെ ശിവകുമാറിനും ഉള്ളത്. ഡികെയെ പോലെ തന്നെ ജഗനും കോണ്‍ഗ്രസില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിരുന്നില്ല. ജഗന്‍റെ കാര്യത്തില്‍ വരുത്തിയ വീഴ്ച തന്നെ ഡികെയുടെ കാര്യത്തിലും പാര്‍ട്ടി നടത്തുമോയെന്നതാണ് നേതാക്കള്‍ ഉറ്റുനോക്കുന്നതെന്ന് ഡികെയോട് അടുത്ത നേതാക്കള്‍ പറയുന്നു.
സ്വാധീനം ഉറപ്പാക്കും
പുറത്തുവന്നാല്‍ 12 ജില്ലകളിലെ ഗ്രാമങ്ങളില്‍ കേന്ദ്രീകരിച്ച് വന്‍ പരിപാടി നടത്താനൊരുങ്ങുകയാണ് ഡികെ ശിവകുമാര്‍. വൊക്കാലിംഗ സമുദായത്തിന്‍റെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. പിന്നീട് മറ്റ് സമുദായങ്ങളെ ലക്ഷ്യം വെച്ചുള്ള പരിപാടികളും നടത്തുമെന്ന് ഡികെയോട് അടുത്ത നേതാക്കള്‍ വ്യക്തമാക്കി.
സാധ്യത ഇല്ലെന്ന്
അതേസമയം ഡികെ കോണ്‍ഗ്രസ് വിടാനുള്ള യാതൊരു സാധ്യതയുമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അറസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അദ്ദേഹത്തെ പിന്തുണച്ച് എത്തിയതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പ്രാദേശിക കക്ഷികള്‍ക്ക് കര്‍ണാടകത്തില്‍ വേരുറപ്പിക്കാനാകില്ലെന്ന ഉദാഹരണങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ പാരമ്പര്യം ഇല്ല
ജഗന്‍മോഹനെ പോലെയല്ല ഡികെയുടെ സാഹചര്യം. ആന്ധ്രയിലെ ജനപ്രിയ മുഖ്യമന്ത്രിയായ വൈഎസ്ആര്‍ റെഡ്ഡിയുടെ മകനാണ് ജഗന്‍ മോഹന്‍ റെഡ്ഡി. എന്നാല്‍ ഡികെയ്ക്ക് അത്തരത്തിലൊരു രാഷ്ട്രീയ ഗുരുവോ രാഷ്ട്രീയ പാരമ്പര്യമോ അവകാശപ്പെടാന്‍ ഇല്ല. കോണ്‍ഗ്രസ് വിട്ടാല്‍ തന്നെ സംസ്ഥാനത്ത് ശിവകുമാറിന് സ്വന്തം ശക്തിയിൽ ഒരു അടിത്തറ പണിയേണ്ടി വരും, കെപിസിസി ജനറല്‍ സെക്രട്ടറി ബിഎസ് ശിവണ്ണ പറഞ്ഞു.
പ്രതികരിച്ച് സഹോദരന്‍
അതേസമയം ഡികെ ശിവകുമാറിന് ജാമ്യം നേടാനുള്ള വഴികള്‍ മാത്രമാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപിയും സഹോദരനുമായ ഡികെ സുരേഷ് പറഞ്ഞു. അദ്ദേഹത്തിനെ ജാമ്യത്തില്‍ ഇറക്കാനുള്ള തീവ്ര ശ്രമത്തിലാണ്. മറ്റ് കാര്യങ്ങള്‍ പിന്നീട് മാത്രമേ ആലോചിക്കൂവെന്നും ഡികെ സുരേഷ് പ്രതികരിച്ചു.