മുഖ്യമന്ത്രി പദത്തില്‍ നോട്ടമിട്ട് ഡികെ ശിവകുമാര്‍... കര്‍ണാടകത്തില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധി
ബെംഗളൂരു: കര്‍ണാടകത്തില്‍ ഇതുവരെ കാണാത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം വമ്പന്‍ നീക്കങ്ങളുമായി ബിജെപി രംഗത്തിറങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളും സര്‍ക്കാരിനെ വീഴ്ത്താനായി കളത്തിലിറങ്ങിയിട്ടുണ്ട്. ആരാണ് ഇതിന് നേതൃത്വം കൊടുക്കുന്നതെന്ന ആശങ്ക മുഖ്യമന്ത്രി എച്ഡി കുമാരസ്വാമിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് തികച്ചും വ്യക്തമാക്കിയിരിക്കുകയാണ്.
കര്‍ണാടക രാഷ്ട്രീയത്തിലെ ചാണക്യനായി അറിയപ്പെടുന്ന ഡികെ ശിവകുമാറാണ് എല്ലാ പ്രശ്‌നങ്ങളും കാരണമെന്നാണ് രഹസ്യ സൂചന. ഭരണം നിയന്ത്രിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹങ്ങളാണ് പ്രധാന പ്രതിസന്ധി. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ സഖ്യം പോവില്ലെന്നാണ് റിപ്പോര്‍ട്ട്. അതുവരെ തുടര്‍ന്നാല്‍ ബിജെപിക്ക് വലിയ തിരിച്ചടിയായിരിക്കുമെന്ന് യെദ്യൂരപ്പയ്ക്കറിയാം. അതുകൊണ്ട് ബിജെപിയും സര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഡികെയുടെ മോഹങ്ങള്‍
ജെഡിഎസ്സിന് മുഖ്യമന്ത്രി പദം നല്‍കിയതില്‍ കടുത്ത അതൃപ്തിയുണ്ട് ഡികെ ശിവകുമാറിന്. ജെഡിഎസുമായി സഖ്യമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ശിവകുമാറാണ്. എന്നാല്‍ അത് തനിക്ക് തന്നെ തിരിച്ചടിയായെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രി പദത്തിലെത്തുകയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിനായി അദ്ദേഹത്തിന്റെ വിഭാഗം സോഷ്യല്‍ മീഡിയയിലടക്കം വമ്പന്‍ പ്രചാരണമാണ് നടത്തുന്നത്. എന്നാല്‍ കുമാരസ്വാമി കുലുങ്ങിയില്ല. ഇതോടെ സര്‍ക്കാരിനെ വീഴ്ത്താനാണ് ഡികെയുടെ നീക്കം.
ബെലഗാവിയിലെ രാഷ്ട്രീയ നീക്കങ്ങള്‍
ബെലഗാവിയിലെ ശക്തരായ നേതാക്കളാണ് രമേശും സതീഷും. ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ എന്നറിയപ്പെടുന്ന ഇവരുമായുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്നത്. എന്നാല്‍ ഡികെയും ജാര്‍ക്കിഹോളി സഹോദരന്‍മാരുമായുള്ള ഈഗോ പ്രശ്‌നമാണ് ഇതിന് പിന്നില്‍. ആരാണ് വലിയവന്‍ എന്ന പ്രശ്‌നമാണ് ഇവര്‍ക്കിടയിലുള്ളത്.
ബെലഗാവിയില്‍ കലാപം
ഡികെ ശിവകുമാര്‍ തന്റെ സ്വാധീനം കൂടുതല്‍ ബെലഗാവിയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. ഇവിടത്തെ പ്രമുഖ നേതാവായ ലക്ഷ്മിക്കൊപ്പം ചേര്‍ന്നതോടെ ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ ശിവകുമാറുമായി ഇടഞ്ഞു. എന്നാല്‍ ഇത് പരിഹരിക്കാന്‍ ഡികെയ്ക്ക് താല്‍പര്യവുമില്ലായിരുന്നു. ബെലഗാവിയില്‍ രാഷ്ട്രീയ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശിവകുമാറിന്റെ നടപടികള്‍ സര്‍ക്കാരിനെ വീഴ്ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബെല്ലാരിയിലേക്ക്....
ബെലഗാവിയില്‍ നിന്ന് ബെല്ലാരിയിലേക്കാണ് പ്രശ്‌നങ്ങള്‍ പോയി കൊണ്ടിരിക്കുന്നത്. ശിവകുമാറിനാണ് ഈ ജില്ലയുടെ ചുമതലയുള്ളത്. ഈ ജില്ലയില്‍ ശിവകുമാര്‍ പ്രാദേശിക വിഷയങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ദേശീയ നേതൃത്വത്തെ എംഎല്‍എമാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് കൂടുതല്‍ ജനകീയ നേതാവാനുള്ള ശ്രമങ്ങളാണ് ഡികെ നടത്തുന്നത്. ഇത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ തന്നെ തകര്‍ക്കുന്നതാണ്.
ഡികെയുടെ നീക്കങ്ങള്‍
കുമാരസ്വാമിയെ വീഴ്ത്തി മുഖ്യമന്ത്രിയാവുക എന്ന തന്ത്രത്തില്‍ നിന്ന് ഡികെ നടത്തിയ നീക്കങ്ങളെല്ലാം ഹൈക്കമാന്‍ഡിന്റെ അതൃപ്തിക്ക് കാരണമായിരുന്നു. കനകപുരയ്ക്ക് അപ്പുറം താന്‍ വലിയ നേതാവ് തന്നെയാണെന്ന് ഡികെ പറയുന്നുണ്ട്. ദക്ഷിണ കര്‍ണാടകയ്ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന നേതാവല്ല താനെന്നും അദ്ദേഹം പറയുന്നു. അതേസമയം ബെലഗാവിയില്‍ ലക്ഷ്മി ഹെബ്ബാല്‍ക്കറും ജാര്‍ക്കിഹോളി സഹോദരന്‍മാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇത്തരത്തിലുള്ള ഡികെയുടെ ഇടപെടല്‍ കൊണ്ട് സംഭവിച്ചതാണ്.
നീക്കങ്ങള്‍ ഇങ്ങനെ.....
ഉത്തര കര്‍ണാടകയില്‍ അറിയപ്പെടുന്ന നേതാവേയല്ല ഡികെ ശിവകുമാര്‍. എന്നാല്‍ അദ്ദേഹം ആദ്യം ചെയ്തത് ഇവിടെ പ്രശസ്തരല്ലാത്ത നേതാക്കളെ പിന്തുണയ്ക്കുകയാണ്. ഇവരെ എംഎല്‍എമാരാക്കുകയും ചെയ്തു. ലക്ഷ്മി ഇത്തരത്തില്‍ പ്രശസ്തയായിരുന്നു. അവരുടെ പ്രശസ്തി സംസ്ഥാനത്തുടനീളം എത്തിച്ചത് ഡികെയായിരുന്നു. ഇതിന് കൃത്യസമയത്ത് പ്രത്യുപകാരം ലഭിക്കുക എന്ന തന്ത്രമായിരുന്നു അദ്ദേഹത്തിന്റേത്. ഇവരെല്ലാം മുഖ്യമനമന്ത്രി പദത്തിലേക്ക് ഡികെയെ പിന്തുണയ്ക്കുമെന്നാണ് സൂചന.
സമുദായ സ്‌നേഹം
വൊക്കലിഗ വിഭാഗത്തിലെ കരുത്തുറ്റ നേതാവാണ് ഡികെ. പക്ഷേ അതുകൊണ്ട് പിടിച്ചുനില്‍ക്കാനാവില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതിനായി അദ്ദേഹം മറ്റ് വിഭാഗങ്ങളുമായി അടുപ്പം പുലര്‍ത്തിയിരുന്നു. ഉത്തര കര്‍ണാടകയിലെ റെഡ്ഡി വൊക്കലിഗ വിഭാഗത്തെ തന്നെ പിന്തുണയ്ക്കുന്നവരാക്കാനാണ് ഇനിയുള്ള നീക്കം. ഇവര്‍ ഭൂവുടമകളും ശക്തമായ വോട്ടുബാങ്കുമാണ്. അതേസമയം ഡികെയുടെ നീക്കങ്ങളെ തടയാനായി ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ രംഗത്തുണ്ട്.
സിദ്ധരാമയ്യയും കുമാരസ്വാമിയും
കുമാരസ്വാമി മുഖ്യമന്ത്രി പദത്തില്‍ തുടരുന്നതിനോട് സിദ്ധരാമയ്യക്ക് യോജിപ്പില്ല. പക്ഷേ സര്‍ക്കാരിനെ താഴെയിറക്കാന്‍ അദ്ദേഹം ഒന്നും നടത്തുന്നില്ല. പക്ഷേ ഡികെ ഇവരെ രണ്ടുപേരെയും വീഴ്ത്തി മുഖ്യമന്ത്രി പദത്തിലെത്താനാണ് നീക്കം. അതിനുള്ള നീക്കങ്ങള്‍ക്ക് പൂര്‍ത്തിയായി കഴിഞ്ഞു. സിദ്ധരാമയ്യ യൂറോപ്പില്‍ നിന്ന് വരുന്നതിന് മുമ്പ് സര്‍ക്കാരിനെ വീഴ്ത്താനാണ് ഡികെ ലക്ഷ്യമിടുന്നത്. എന്നല്‍ ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ സഹോദരന്‍മാര്‍ സിദ്ധരാമയ്യയെ മുന്‍നിര്‍ത്തിയുള്ള കളികളാണ് നടത്തുന്നത്. പിന്നോക്ക വിഭാഗത്തെയാണ് ഇതിനായി ഉപയോഗിക്കുന്നത്.
ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്
ബിജെപിയുടെ 20 എംഎല്‍എമാര്‍ കോണ്‍ഗ്രസിലെത്തുമെന്ന് ടൂറിസം മന്ത്രി മഹേഷ് പറഞ്ഞു. ബിജെപി സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കുന്നതിന് മുമ്പ് തന്നെ അവരുടെ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങള്‍ നാലു മാസമായി അധികാരത്തിലുണ്ട്. ബിജെപി നേതാക്കള്‍ പലര്‍ക്കും ഭരണത്തിന്റെ ഭാഗമാകാന്‍ ആഗ്രഹവമുണ്ട്. അതിനായി പ്രത്യേക ഓഫറുകളൊന്നും നല്‍കിയിട്ടില്ലെന്നും മഹേഷ് പറഞ്ഞു.
ബിജെപിയുടെ ഓപ്പറേഷന്‍
ബിജെപിയില്‍ നിന്ന് ഒരാള്‍ പോലും കോണ്‍ഗ്രസിലേക്ക് വരില്ലെന്നും 20 എംഎല്‍എമാര്‍ തിരിച്ച ബിജെപിയിലെത്തുമെന്നുമാണ് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.കോണ്‍ഗ്രസിന്റെ 16 എംഎല്‍എമാരുമായി ബിജെപി ചര്‍ച്ച നടത്തി കഴിഞ്ഞു. ഇവരെല്ലാം മറുകണ്ടം ചാടാന്‍ നില്‍ക്കുന്നവരാണ്. മൊത്തം 20 എംഎല്‍എമാര്‍ കൂറുമാറുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം തന്നെ പറയുന്നത്. ഇതില്‍ ജാര്‍ക്കിഹോളി സഹോദരന്‍മാരും ഡികെ ശിവകുമാറിന്റെ വിശ്വസ്തരും ഉണ്ട്.
2019 ലും ബിജെപി തന്നെ! ഞെട്ടിച്ച് സര്‍വ്വേ ഫലം.. 300 സീറ്റുകള്‍ നേടും
അത് കണ്ടപ്പോൾ മറഡോണ അങ്ങ് കെട്ടിപ്പിടിച്ചു! 13 സെക്കന്റിൽ 100 മീറ്റർ... ബോബി ചെമ്മണ്ണൂർ, വൈറൽ വീഡിയോ