'ടിക്കറ്റ് വാഗ്ദാനം നൽകി ബിജെപി എംഎൽഎമാരെ ചാക്കിലാക്കാൻ ഡികെ ശിവകുമാർ ശ്രമിക്കുന്നു'; ബൊമ്മൈ
ബെംഗളൂരു: കെ പി സി സി അധ്യക്ഷൻ ഡികെ ശിവകുമാറിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബി ജെ പി എംഎൽഎമാർക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസിലേക്ക് അവരെ ക്ഷണിക്കുകയാണ് ശിവകുമാർ ചെയ്യുന്നതെന്ന് ബൊമ്മൈ ആരോപിച്ചു. ഇതുവരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാതെ മണ്ഡലത്തിലേക്കാണ് നേതാക്കൾക്ക് വേണ്ടി ടിക്കറ്റ് ഓഫർ ചെയ്യുന്നതെന്നും ബൊമ്മി ആരോപിച്ചു. ഉടൻ തന്നെ ബി ജെ പി തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
'ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്ത 100 മണ്ഡലങ്ങളിലെ ഞങ്ങളുടെ എംഎൽഎമാരെ കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഫോണലൂടെ ബന്ധപ്പെടുന്നുണ്ട്. നിങ്ങൾ ബി ജെ പി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയാൽ സീറ്റ് നൽകാമെന്നാണ് വാഗ്ദാനം', ബൊമ്മൈ പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ നിരാശരാണ്, അവർക്ക് ശക്തരായ സ്ഥാനാർത്ഥികൾ ഇല്ല. അതിനാലാണ് ഞങ്ങളുടെ നേതാക്കളെ അവർ പാർട്ടിയിലേക്ക് ക്ഷണിക്കുന്നത്. യഥാർത്ഥത്തിൽ കോൺഗ്രസ് പാർട്ടി പാപ്പരാണെന്നാണ് ഇത് കാണിക്കുന്നത്', ബൊമ്മൈ ആരോപിച്ചു. കോൺഗ്രസ് 124 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക മാർച്ച് 25 നായിരുന്നു പ്രഖ്യാപിച്ചത്. 100 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കർണാടകയിൽ ആകെ 224 നിയമസഭാ മണ്ഡലങ്ങളുണ്ട്.
മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ വീട് ആക്രമിച്ച സംഭവത്തിന് പിന്നിൽ കോൺഗ്രസ് ഗൂഢാലോചനയാണെന്നും ബൊമ്മൈ ആരോപിച്ചു. ബംജാര സമുദായത്തിൽപ്പെട്ടവരെ കോൺഗ്രസ് തെറ്റിധരിപ്പിക്കുകയായിരുന്നുവെന്നും ബൊമ്മൈ ആരോപിച്ചു.
'അക്രമത്തിന് ഒരു ദിവസം മുമ്പ് കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നിരുന്നു. കല്ലെറിഞ്ഞതിന് പോലീസ് പിടികൂടിയവരെല്ലാം കോൺഗ്രസ് നേതാക്കളാണ്. കൃത്യമായ തെളിവുകളോടെയാണ് ഞാൻ ഇത് പറയുന്നത്. ബഞ്ചാര സമുദായക്കാരെ അവർ പ്രകോപിപ്പിച്ചു. കൃത്യമായ തെളിവുകളോടെയാണ് ഞാൻ ഇക്കാര്യം പറയുന്നത്. അതുകൊണ്ട് തന്നെ തങ്ങൾക്കെതിരായ ആരോപണം ഡികെ ശിവകുമാർ അവസാനിപ്പിക്കണം', ബൊമ്മൈ പറഞ്ഞു.
എസ് ടി പട്ടികയിൽ പ്രത്യേക സംവരണം എന്ന ആവശ്യം അംഗീകരിക്കാത്തതിലുള്ള പ്രതിഷേധമായിരുന്നു അക്രമത്തിൽ കലാശിച്ചത്. എസ് ടി പട്ടികയിൽ പ്രത്യേക സംവരണം വേണമെന്ന് ആവശ്യപ്പെട്ട് സമുദായം വളരെക്കാലമായി ശക്തമായി പ്രതിഷേധം നടത്തുകയായിരുന്നു. സംവരണത്തെ കുറിച്ചുള്ള ജസ്റ്റിസ് എ ജെ സദാശിവ കമ്മീഷൻ റിപ്പോർട്ട് സർക്കാർ തള്ളികളയണമെന്നാണ് ബംഗാര വിഭാഗം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications