കോൺഗ്രസിനെ കൈ വിട്ട് ഡിഎംകെ, മൻമോഹൻ സിംഗ് തമിഴ്നാട്ടിൽ നിന്ന് രാജ്യസഭയിലേക്ക് എത്തില്ല!
Recommended Video
ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ അംഗബലത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ചാകട്ടെ സഭയില്‍ പാര്‍ട്ടിയുടെ ശബ്ദമായിരുന്ന പലരും ഇക്കുറി തോല്‍പ്പിക്കപ്പെടുകയുണ്ടായി. ലോക്‌സഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുളള പ്രമുഖരുടെ അസാന്നിധ്യം പ്രകടമാണ്.
രാജ്യസഭയിലും കോൺഗ്രസ് ഈ പ്രതിസന്ധി നേരിടുന്നു. മുന്‍ പ്രധാനമന്ത്രി കൂടിയായ ഡോ. മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് പല വഴികളും പയറ്റുന്നുണ്ട്. ഡിഎംകെ അതിന് സഹായിക്കും എന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ ഡിഎംകെയും കോണ്‍ഗ്രസിനെയും മന്‍മോഹന്‍ സിംഗിനേയും കൈവിട്ടിരിക്കുകയാണ്.
കോൺഗ്രസിനൊപ്പം ഡിഎംകെ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയാണ് ഡിഎംകെ മത്സരിച്ചത്. ഡിഎംകെയുടെ കനിവില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് നേട്ടമുണ്ടാക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വ വിഷയത്തില്‍ അടക്കം കോണ്‍ഗ്രസിന് ഡിഎംകെ നേതാവ് സ്റ്റാലിന്റെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ്-ഡിഎംകെ ബന്ധത്തില്‍ വിളളല്‍ വീണതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തമിഴ്നാട്ടിൽ സീറ്റില്ല
ഡിഎംകെ-കോണ്‍ഗ്രസ് സഖ്യമായി മത്സരിച്ചതില്‍ അതൃപ്തി പരസ്യമാക്കി നേതാക്കള്‍ തന്നെ രംഗത്ത് വരികയുമുണ്ടായി. ഇതിനെല്ലാം പുറമേയാണ് മന്‍മോഹന്‍ സിംഗിനെ തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് എത്തിക്കാനുളള കോണ്‍ഗ്രസ് നീക്കത്തിന് ഡിഎംകെ തിരിച്ചടി നല്‍കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന ആറ് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണമാണ് ഡിഎംകെയുടേത്. മൂന്നിലും ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
എംഡിഎംകെ അധ്യക്ഷന്‍ വൈകോയ്ക്കാണ് ഒരു സീറ്റ് ഡിഎംകെ നല്‍കിയിരിക്കുന്നത്. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പി വില്‍സണ്‍, ഡിഎംകെയുടെ ലേബര്‍ പ്രോഗ്രസ്സീവ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം ഷണ്‍മുഖം എന്നിവരാണ് ഡിഎംകെയുടെ മറ്റ് സ്ഥാനാര്‍ത്ഥികള്‍. ഇതോടെ തമിഴ്‌നാട്ടില്‍ നിന്നും മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല എന്നുറപ്പായിരിക്കുകയാണ്.
ഹൈക്കമാൻഡ് നേരിട്ട് ആവശ്യപ്പെട്ടില്ല
ഡിഎംകെയോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രാജ്യസഭാ സീറ്റ് നേരിട്ട് ആവശ്യപ്പെടാത്തത് കൊണ്ടാണ് മന്‍മോഹന്‍ സിംഗിന് സീറ്റ് നല്‍കാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് തമിഴ്‌നാട് നേതൃത്വമാണ് ഡിഎംകെയോട് മന്‍മോഹന് വേണ്ടി സീറ്റ് ആവശ്യപ്പെട്ടത്. മന്‍മോഹന്‍ സീറ്റ് നല്‍കുന്നതില്‍ ഡിഎംകെയ്ക്കുളളില്‍ രണ്ടഭിപ്രായവും ഉണ്ടായിരുന്നു. ഒരു സീറ്റ് വൈകോയ്ക്കും മറ്റൊന്ന് മന്‍മോഹനും നല്‍കിയാല്‍ ഡിഎംകെയ്ക്ക് ഒരു സീറ്റ് മാത്രമേ ഉണ്ടാകൂ എന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.
ഇനി മുന്നിലുളളത് ഒരു വഴി
ഇതോടെ മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് മറ്റ് വഴികള്‍ നോക്കേണ്ടി വരും. രാജസ്ഥാനില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിച്ചേക്കും. എംപിയായിരുന്ന മദന്‍ ലാല്‍ സൈനിയുടെ മരണത്തോടെ ഒഴിവ് വന്ന സീറ്റിലേക്ക് മന്‍മോഹനെ പരിഗണിക്കുകയാണ് ഇനി കോണ്‍ഗ്രസിന് മുന്നിലുളള വഴി. 1991 മുതല്‍ അസമില്‍ നിന്നുളള രാജ്യസഭാംഗമാണ് മന്‍മോഹന്‍ സിംഗ്.
സഖ്യത്തെ ബാധിച്ചേക്കാം
നിലവില്‍ 25 എംഎല്‍എമാര്‍ മാത്രമേ കോണ്‍ഗ്രസിന് അസമിലുളളൂ. 43 അംഗങ്ങളുടെ പിന്തുണയില്ലാതെ മന്‍മോഹന്‍ സിംഗിന് ഇവിടെ നിന്ന് മത്സരിച്ച് ജയിക്കാന്‍ സാധിക്കില്ല. മധ്യപ്രദേശിലും കര്‍ണാടകയിലും പഞ്ചാബിലും അടക്കം കോണ്‍ഗ്രസിന് വിജയസാധ്യത ഉണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ സീറ്റ് ഒഴിവില്ല എന്നതാണ് വെല്ലുവിളി. ഈ സാഹചര്യത്തിലാണ് വിജയസാധ്യത ഉളള ഡിഎംകെ സീറ്റിലേക്ക് കോണ്‍ഗ്രസ് കണ്ണ് വെച്ചത്. എന്നാല്‍ ആ ശ്രമവും തകര്‍ന്നത് കോണ്‍ഗ്രസ്-ഡിഎംകെ ബന്ധത്തെ തന്നെ സാരമായി ബാധിച്ചേക്കാം.
അമ്മ യോഗത്തിൽ അപ്രതീക്ഷിത നീക്കവുമായി മമ്മൂട്ടി, രാജി വെച്ച നടിമാർക്ക് മമ്മൂട്ടിയുടെ പിന്തുണ
യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിക്കരുത്, യുപിയിൽ മാധ്യമപ്രവർത്തകരെ എമർജൻസി വാർഡിലിട്ട് പൂട്ടി!