കോണ്‍ഗ്രസിന് 40 ലേറെ സീറ്റുകള്‍ നല്‍കും; തമിഴ്നാട്ടില്‍ അധികാരം പിടിക്കുമെന്നുറച്ച് ഡിഎംകെ സഖ്യം
ചെന്നൈ: 2021 ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് ഭരണ പക്ഷവും പ്രതിപക്ഷവും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമായതിനാല്‍ തങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ഡിഎംകെ നേതാക്കള്‍ അവകാശപ്പെടുന്നത്. ഭരണപക്ഷത്ത് മുന്നണിയിലും അണ്ണാഡിഎംകെയിലും പ്രശ്നങ്ങള്‍ പുകഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഇത് പരാജയത്തിന്റെ ആക്കം കൂട്ടുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസാണ് ഡിഎംകെയുടെ പ്രധാന കൂട്ടുകക്ഷി. എത്രയും പെട്ടെന്ന് പാര്‍ട്ടികള്‍ക്കിടയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് മുന്നണിയുടെ നീക്കം.
234 ല്‍ 136
2021 മെയിലാണ് തമിഴ്നാട് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. അതിനാല്‍ എപ്രില്‍-മെയ് മാസങ്ങളില്‍ തന്നെ തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്നാണ് കരുതുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 ല്‍ 136 സീറ്റ് നേടിയായിരുന്നു ജയലളിത തുടര്‍ ഭരണം നേടിയത്. 227 സീറ്റിലും അന്ന് മത്സരിച്ചത് അണ്ണാ ഡിഎംകെയായിരുന്നു.
ഡിഎംകെയ്ക്ക് 89
പ്രതിപക്ഷത്ത് കോണ്‍ഗ്രസ് ഉള്‍പ്പടേയള്ള കക്ഷികളുമായി ചേര്‍ന്ന് മത്സരിച്ച ഡിഎംകെയ്ക്ക് 89 സീറ്റിലായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്. 2011 ലെ 62 ല്‍ നിന്നും സീറ്റുയര്‍ത്താന്‍ കഴിഞ്ഞെങ്കിലും 2ജി അടക്കമുള്ള വിവാദങ്ങള്‍ ഡിഎംകെയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. തനിച്ച് മത്സരിച്ച ബിജെപിക്ക് അന്ന് കേവലം ഒരു സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍
കഴിഞ്ഞ തവണത്തെ അവസ്ഥ ഇതാണെങ്കിലും നിലവിലെ തമിഴ്നാട് രാഷ്ട്രീയം ഡിഎംകെയ്ക്ക് ഏറെ അനുകൂലമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം ഇത് തെളിയിക്കുന്നു. ആകെയുള്ള 39 സീറ്റില്‍ 38 ഉം സ്വന്തമാക്കാന്‍ ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് സാധിച്ചിരുന്നു. ബിജെപിയെ ഒപ്പം കൂട്ടിയെങ്കിലും തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് കേവലം ഒരു സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാന്‍ സാധിച്ചത്.
വ്യക്തമായ മേല്‍ക്കൈ
ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് വ്യക്തമായ മേല്‍ക്കൈ നേടാന്‍ സാധിച്ചു. ആകെയുള്ള 234 സീറ്റില്‍ 138 എണ്ണത്തിലാണ് ഡിഎംകെയ്ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇതേ സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന് 49 സീറ്റിലും ഇടത് പാര്‍ട്ടികള്‍ക്ക് 24 സീറ്റിലും ലീഗിന് 5 സീറ്റിലും മേല്‍ക്കൈ നേടാന്‍ സാധിച്ചു.
അണ്ണാ ഡിഎംകെയ്ക്ക്
അങ്ങനെ നോക്കുമ്പോള്‍ ഇരുന്നൂറിലെ സീറ്റുകളില്‍ സഖ്യത്തിന് ആധിപത്യം നേടാന്‍ സാധിച്ചു. മറുവശത്ത് അണ്ണാ ഡിഎംകെയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേവലം 12 നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് മേല്‍ക്കൈ നേടാനായത്. ബിജെപിയുടേത് ഇത് ഒരു സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ ഇതേ സഖ്യത്തില്‍ മത്സരിച്ച പിഎംകെയ്ക്ക് 3 സീറ്റിലും വിസികെയ്ക്ക് 2 സീറ്റിലുമായിരുന്നു ആധിപത്യം നേടാന്‍ സാധിച്ചത്.
അനുകൂലമായ തരംഗം
ഈ കണക്കുകളില്‍ മാറ്റം വരാമെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും സഖ്യത്തിന് അനുകൂലമായ തരംഗം നിലനില്‍ക്കുകയാണെന്ന് ഡിഎംകെ നേതാക്കള്‍ അവകാശപ്പെടുന്നു. ജയലളിതയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടി പിളര്‍ന്നു. ഇപ്പോള്‍ പനീര്‍ ശെല്‍വം, എടപ്പാടി പളനിസ്വാമി എന്നിവരുടെ ഗ്രൂപ്പ് പോരും അണ്ണാഡിഎംകെയെ കൂടുതല്‍ ക്ഷയിപ്പിച്ചിരിക്കുകയാണ്.
ഭിന്നത
ഇതോടൊപ്പം തന്നെയാണ് ബിജെപിയുമായുള്ള ബന്ധത്തിലും ഭിന്നത രൂക്ഷമാവുന്നത്. വരുന്ന തെരഞ്ഞെടുപ്പ് ഡിഎംകെയും ബിജെപിയും തമ്മിലുള്ള പോരാട്ടമാണെന്നും സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സഖ്യത്തില്‍ തുടരാമെന്നും ബിജെപി തമിഴ്നാട് ഉപാധ്യക്ഷന്‍ തുറന്നടിച്ചു. ഇതിന് മറുപടിയായി എന്‍ഡിഎ സഖ്യത്തില്‍ മത്സരിക്കുമോ എന്ന് തന്നെ തീരുമാനിച്ചിട്ടില്ലെന്നാണ് അണ്ണാ ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കള്‍ മറുപടി നല്‍കിയത്.
അനുകൂലമാവും
ഈ സാഹചര്യങ്ങളെല്ലാം തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് ഡിഎംകെ കണക്ക് കൂട്ടുന്നു. എത്രയും പെട്ടെന്ന് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാമെന്നാണ് നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 41 സീറ്റിലാണ് സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണയും അത്രയും സീറ്റുകള്‍ ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
ഇടത് പാര്‍ട്ടികള്‍ കൂടി
എന്നാല്‍ കഴിഞ്ഞ തവണ ഇല്ലാതിരുന്ന ഇടത് പാര്‍ട്ടികള്‍ കൂടി ഇത്തവണ സഖ്യത്തിന്‍രെ ഭാഗമായതിനാല്‍ ഇത്രയും സീറ്റുകള്‍ തന്നെ വിട്ടുനല്‍കാന്‍ തയ്യാറാവുമോയെന്ന് അറിയില്ല. എന്നിരുന്നാലും 40 സീറ്റുകള്‍ വിട്ടു നല്‍കുന്നത് സംബന്ധിച്ച് ഡിഎംകെയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടായിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
അനുയോജ്യമായ മണ്ഡലങ്ങള്‍
ഓരോ പാര്‍ട്ടിക്കും ഏതൊക്കെ മണ്ഡലങ്ങള്‍ എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അവസാന നിമിഷം തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി സഖ്യക്ഷികളോട് തങ്ങള്‍ക്ക് മത്സരിക്കാന്‍ അനുയോജ്യമായ മണ്ഡലങ്ങളെ കുറിച്ച് ഇപ്പോള്‍ തന്നെ ധാരണയുണ്ടാക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എട്ടിടത്ത്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 41 സീറ്റുകളിൽ എട്ടിടത്ത് മാത്രമേ കോൺഗ്രസിന് വിജയിക്കാന്‍ സാധിച്ചുള്ളു. ഇത്തവണ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് ഡിഎംകെ ആഗ്രഹിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചതായി ടിഎൻസിസി പ്രസിഡന്റ് കെഎസ് അലഗിരി വ്യാഴാഴ്ച തിരുപ്പൂരിൽ അറിയിച്ചു.
രാഹുല്‍ മാത്രമല്ല, അധ്യക്ഷ സ്ഥാനത്തേക്ക് 3 പേര്, കോണ്‍ഗ്രസില്‍ 24 മണിക്കൂറില്‍ മാറ്റം വരും!!