വെല്ലൂരില്‍ തകര്‍ന്നടിഞ്ഞ് ബിജെപി സഖ്യം.... 8000 വോട്ടിന് വെന്നിക്കൊടി നാട്ടി ഡിഎംകെ!!
ചെന്നൈ: തമിഴ്‌നാട്ടില്‍ അടുത്ത ഭരണം ആര് പിടിക്കുമെന്നതിന്റെ സൂചന നല്‍കുന്ന വെല്ലൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് തകര്‍പ്പന്‍ ജയം. ബിജെപിയെ തകര്‍ത്തെറിഞ്ഞാണ് ഡിഎംകെയുടെ കതിര്‍ ആനന്ദ് വമ്പന്‍ ജയം നേടിയത്. 8141 വോട്ടിന്റെ ജയമാണ് ഡിഎംകെയ്ക്ക് ലഭിച്ചത്. അതേസമയം എഐഎഡിഎംകെ സഖ്യത്തോടെ മത്സരിച്ചിട്ടും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ഡിഎംകെയുടെ രാഷ്ട്രീയ വിജയം കൂടിയാണ് വെല്ലൂരില്‍ ഉണ്ടായിരിക്കുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടം കൂടിയാണ് വെല്ലുരില്‍ നടന്നത്. എസി ഷണ്‍മുഖനാണ് അണ്ണാ ഡിഎംകെ, ബിജെപി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ആദ്യ അഞ്ച് റൗണ്ട് വരെ അണ്ണാ ഡിഎംകെ സഖ്യമായിരുന്നു ലീഡ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഡിഎംകെ ലീഡ് നേടി മുന്നേറുകയായിരുന്നു. അതേസമയം ടിടിവി ദിനകരന്റെ അമ്മാ മക്കള്‍ മുന്നേട്ര കഴകവും കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവും ഇത്തവണ മത്സരിച്ചിരുന്നില്ല.
അതേസമയം ദിനകരന്റെ പാര്‍ട്ടി മത്സരിച്ചിരുന്നെങ്കില്‍ വിജയമാര്‍ജിന്‍ ഇനിയും ഉയരാനും സാധ്യതയുണ്ടായിരുന്നു. അണ്ണാ ഡിഎംകെയുടെ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ കരുത്തുള്ളവരാണ് ഇവര്‍. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിചാരിച്ചത്ര നേട്ടമുണ്ടാക്കാന്‍ ഡിഎംകെയ്ക്ക് സാധിച്ചിരുന്നില്ല. അതിന്റെ ക്ഷീണം കൂടിയാണ് വെല്ലൂരില്‍ പാര്‍ട്ടി തീര്‍ത്തത്. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലത്തിന് ശേഷം സ്റ്റാലിന്‍ ഒരിക്കല്‍ കൂടി കരുത്ത് കാണിച്ചിരിക്കുകയാണ്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ഡിഎംകെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസില്‍ ആഘോഷം തുടങ്ങിയിരുന്നു. അതേസമയം ബിജെപി വിരുദ്ധ പ്രചാരണം ശക്തമായി വിജയിച്ചു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഈ മണ്ഡലത്തില്‍ മുസ്ലീം ഭൂരിപക്ഷം കൂടുതലുമാണ്. അതേസമയം മുത്തലാഖ് ബില്ലില്‍ അണ്ണാ ഡിഎംകെ ബിജെപിയെ പിന്തുണച്ചതും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. നേരത്തെ ഇവിടെ വോട്ടിനായി പണം നല്‍കുന്നുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഡിഎംകെ നേതാവില്‍ നിന്നും പണം കണ്ടെത്തിയിരുന്നു.
കണ്ണീർ മുഖമായി കവളപ്പാറ, രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയെന്ന് എംഎൽഎ, സൈന്യം വേണം