രാജ്യത്ത് ഒരു പത്രം കൂടി അച്ചടി നിർത്തുന്നു; ഡിഎൻഎയുടെ അവസാന പതിപ്പ് വ്യാഴാഴ്ച പുറത്തിറങ്ങും
മുംബൈ: സീ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഡിഎൻഎ ദിനപ്പത്രം വ്യാഴാഴ്ചയോടെ അച്ചടി നിർത്തുന്നു. വായനക്കാരുടെ താൽപര്യങ്ങൾ പത്രങ്ങളിൽ നിന്നും ഡിജിറ്റൽ മീഡിയകളിലേക്ക് മാറിയതോടെയാണ് പത്രം അച്ചടി അവസാനിപ്പിക്കുന്നതെന്നാണ് മാനേജ്മെന്റ് നൽകുന്ന വിശദീകരണം. 14 വർഷം മുമ്പാണ് ഡിഎൻഎ പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ദില്ലിയിലും മറ്റു ചില കേന്ദ്രങ്ങളിൽ നിന്നുമുള്ള പത്രത്തിന്റെ അച്ചടി നേരത്തെ തന്നെ നിർത്തിയിരുന്നു.
പാക് അധിനിവേശ കശ്മീരില്‍ നിന്ന് പലായനം ചെയ്തവര്‍ക്ക് നഷ്ടപരിഹാരം 5.5 ലക്ഷം: കേന്ദ്ര പ്രഖ്യാപനം
ഡിഎൻഎയുടെ അവസാന പതിപ്പ് മുംബൈയിൽ നിന്നും അഹമ്മദാബാദിൽ നിന്നും പുറത്തിറങ്ങുമെന്ന് സീ ഗ്രൂപ്പ് അറിയിച്ചു. ചില ബിസിനസ് തിരിച്ചടികളോടെ സീ ഗ്രൂപ്പിനെ നയിക്കുന്ന ചന്ദ്ര കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഡിഎൻഎ ദിനപത്രത്തിന്റെ അച്ചടി നിർത്തലാക്കാനുള്ള പ്രധാന കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണെന്നാണ് സൂചന. ഏകദേശം 7000 കോടിയുടെ കടബാധ്യത സീ ഗ്രൂപ്പിന് നിലവിൽ ഉണ്ടെന്നാണ് കണക്കുകൾ.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ വിപണിയിൽ പ്രിന്റിനും ഡിജിറ്റലിനുമിടയിൽ നേർത്ത ഒരു രേഖ മാത്രമാണ് നിലനിൽക്കുന്നത്. ഞങ്ങളുടെ വായനക്കാർ പ്രത്യേകിച്ച് യുവതലമുറയിൽപ്പെട്ടവർ അച്ചടി മാധ്യമങ്ങളെക്കാൾ വാർത്തകൾക്കായി ആശ്രയിക്കുന്നത് അവരുടെ മൊബൈൽ ഫോണുകളെയാണ്. ഞങ്ങളല്ല, മാധ്യമം മാത്രമാണ് മാറുന്നതെന്നും എഡിറ്ററുടെ കുറിപ്പിൽ പറയുന്നു. ഡിഎൻഎ ഡിജിറ്റൽ യുഗത്തിലേക്ക് കടക്കുകയാണെന്നും പുതിയവും വെല്ലുവിളി നിറഞ്ഞതുമായ ഈ ഘട്ടത്തിൽ വായനക്കാരുടെ പിന്തുണ ഉണ്ടാകണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.
ആഗോള തലത്തിൽ തന്നെ പ്രസിദ്ധമായ നിരവധി മാധ്യമബ്രാൻഡുകൾ അച്ചടി മേഖലയിൽ നിന്നും പിൻവാങ്ങി ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്ന ഘട്ടത്തിലാണ് ഡിഎൻഎയുടെ പ്രഖ്യാപനം. ഡിഎൻഎഒരു വെബ് പോർട്ടലായി തുടരുമെന്നും വീഡിയോ അടിസ്ഥാനമാക്കി യഥാർത്ഥ ഉള്ളടക്കങ്ങൾ വായനക്കാരിലേക്ക് എത്തിക്കാൻ ശ്രമിക്കും. ഇതിനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉടൻ ആരംഭിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ദീർഘകാല വരിക്കാർക്ക് പണം തിരികെ നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം അച്ചടി നിർത്തുന്ന മൂന്നാമത്തെ പത്രമാണ് ഡിഎൻഎ.