'ലക്ഷ്മണ രേഖയുണ്ട്, അത് മറികടക്കരുത്'; രാജ്യദ്രോഹ കുറ്റം റദ്ദ് ചെയ്ത സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രമന്ത്രി
ദില്ലി; കേന്ദ്രം പുനഃപരിശോധിക്കും വരെ രാജ്യദ്രോഹ കുറ്റം റദ്ദ് ചെയ്ത വിധിയിൽ സുപ്രീം കോടതിക്കെതിരെ കേന്ദ്രമന്ത്രി കിരൺ റിജ്ജു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നു. എന്നാല്‍ ഒരു ലക്ഷ്മണരേഖയുണ്ടെന്നും അതൊരിക്കലും മറികടക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങൾ കേന്ദ്രസർക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഇക്കാര്യത്തിലെ ഉദ്ദേശശുദ്ധിയെ കുറിച്ചും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ എല്ലാവരും ബഹുമാനിക്കേണ്ട ഒരു 'ലക്ഷ്മണരേഖ' ഉണ്ട്. ഞങ്ങൾ ഇന്ത്യൻ ഭരണഘടയേയും നിലവിലെ നിയമങ്ങളേയും ബഹുമാനിക്കുന്നുണ്ട്', നിയമ മന്ത്രി പറഞ്ഞു.

'കോടതി സര്‍ക്കാരിനെയും നിയമനിര്‍മാണസഭയെയും ബഹുമാനിക്കണം. അതുപോലെ സര്‍ക്കാര്‍ കോടതിയെയും ബഹുമാനിക്കണം.ഞങ്ങൾക്ക് വ്യക്തമായ അതിർവരമ്പുണ്ട്, ലക്ഷ്മണരേഖ ആരും മറികടക്കാൻ പാടില്ല', മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കോടതി വിധി തെറ്റായിപ്പോയോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
അതേസമയം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിക്ഷ നേതാക്കൾ രംഗത്തെത്തി. വിജയം എന്നായിരുന്നു തൃണമൂൽ എംപി മെഹുവ മൊയ്ത്രയുടെ ട്വീറ്റ്. രാജ്യദ്രോഹ കുറ്റത്തിന്റെ സാധുത ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച വ്യക്തികളിൽ ഒരാളായിരുന്നു മെഹുവ. സുപ്രീം കോടതി ഉത്തരവ് ചരിത്രപരമാണെന്നായിരുന്നു കോണ‍്ഗ്രസ് എംപി ടിഎൻ പ്രതാപന്റെ പ്രതികരണം.' ഉള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യാനും ദുരുപയോഗം ചെയ്യാൻ വേണ്ടി നിയമങ്ങൾ ഉണ്ടാക്കാനും കച്ചകെട്ടിയിറങ്ങുന്നവർ ഭരിക്കുന്ന കാലത്ത് ഈ സുപ്രീം കോടതി ഉത്തരവ് ചരിത്രപരമാണ്. കേന്ദ്ര സർക്കാരിനെ വിമർശിച്ചാൽ, പ്രധാനമന്ത്രിയോട് ചോദ്യം ചോദിച്ചാൽ, പ്രതിഷേധിച്ചാൽ, വിയോജിച്ചാൽ രാജ്യദ്രോഹവും യുഎപിഎയും ഉപയോഗിച്ച് ചാപ്പയടിക്കുന്ന എല്ലാ കേന്ദ്ര സംസ്ഥാന ഭരണങ്ങൾക്കും ഇത് തിരുത്താണ്. കിരാത നിയമങ്ങളെല്ലാം പൊളിച്ചെഴുതേണ്ട കാലമാണിത്', അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ബുധനാഴ്ചയാണ് രാജ്യദ്രോഹകുറ്റം ചുമത്താൻ അധികാരം നൽകുന്ന 124 എ വകുപ്പ് പുനഃപരിശോധിക്കുന്നത് വരെ നിയമം മരവിപ്പിച്ച് കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയത്. കേന്ദ്രസർക്കാർ നിയമം പുനഃപരിശോധിക്കുന്നത് വരെ 124 എ വകുപ്പ് പ്രയോഗിക്കരുതെന്നാണ് നിർദ്ദേശം. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതായിരുന്നു വിധി.
ഭരണഘടന ഉയർത്തിപ്പിടിച്ച രാജ്യദ്രോഹ വ്യവസ്ഥകൾ മരവിപ്പിക്കുന്നത് ശരിയായ സമീപനമല്ലെന്നും 124 എ വകുപ്പ് താല്‍ക്കാലികമായി സ്റ്റേ ചെയ്യരുതെന്നുമാണ് കേന്ദ്രം ഇന്ന് സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്. എന്നാൽ കേന്ദ്രത്തിന്റെ ഈ വാദങ്ങൾ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി വിധി.












Click it and Unblock the Notifications