'' സവർക്കർ ഗാന്ധിയേയും നെഹ്റുവിനേയും പോലെ, അപമാനിക്കാൻ അനുവദിക്കില്ല'', രാഹുലിനെതിരെ ശിവസേന
മുംബൈ: രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശത്തിൽ മറുപടിയുമായി ശിവസേന. സവർക്കർ മഹാനായ നേതാവാണെന്നും അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. മഹാത്മാ ഗാന്ധിയേയും ജവഹർലാൽ നെഹ്റുവിനേയും ഞങ്ങൾ ബഹുമാനിക്കുന്നു, ദയവായി വീര സവർക്കറിനെ അപമാനിക്കരുത്, ബുദ്ധിയുള്ള ആളുകളോട് കൂടുതലൊന്നും പറയേണ്ടതില്ലല്ലോയെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ദില്ലിയില്‍ പ്രക്ഷോഭം ശക്തം, ജാമിയ മിലിയയില്‍ ജനുവരി 5 വരെ അവധി പ്രഖ്യാപിച്ചു, പരീക്ഷകള്‍ റദ്ദാക്കി!
'റേപ്പ് ഇൻ ഇന്ത്യ' പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാപ്പ് പറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധി എന്നാണെന്നായിരുന്നു ഇതിന് രാഹുൽ നൽകിയ മറുപടി. ദില്ലിയിലെ രാം ലീല മൈതാനത്ത് നടന്ന കോൺഗ്രസിന്റെ ഭാരത് ബച്ചാവോ മഹാറാലിയിലാണ് രാഹുൽ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.
രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയുടെ പ്രതികരണം അറിയാൻ കാത്തിരിക്കുകയാണെന്ന് ബിജെപി ഐടി സെൽ അധ്യക്ഷൻ അജിത് മാളവ്യ പരിഹസിച്ചിരുന്നു. ദീർഘകാലമായി സവർക്കർക്ക് ഭാരത് രത്ന നൽകണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്ന പാർട്ടിയാണ് ശിവസേന.
'' വീർ സവർക്കർ മഹാരാഷ്ട്രയുടെ മാത്രമല്ല രാജ്യത്തിന്റെ മുഴുവൻ രക്ഷകനാണ്, നെഹ്റുവിനേയും ഗാന്ധിയേയും പോലെ സ്വാതന്ത്രത്തിന് വേണ്ടി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. അത്തരത്തിലുള്ള എല്ലാ രക്ഷകരും ബഹുമാനിക്കപ്പെടണം, അതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല' - സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.
30 വർഷം നീണ്ട ബിജെപി ബന്ധം അവസാനിപ്പിച്ചാണ് മഹാരാഷ്ട്രയിൽ ശിവസേന കോൺഗ്രസ്- എൻസിപി സഖ്യത്തിന്റെ പിന്തുണയോടെ അധികാരത്തിൽ എത്തുന്നത്. എന്നാൽ ഇരുപാർട്ടികളും തമ്മിലുള്ള ആശയപരമായ വൈരുദ്ധം തുടക്കം മുതൽ കല്ലുകടിയാകുന്നുണ്ട്. പൗരത്വ ബില്ലിനെ ലോക്സഭയിൽ പിന്തുണച്ച ശിവസേന രാജ്യസഭയിൽ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.