നിങ്ങള്‍ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്; കര്‍ഷക സമരത്തില്‍ കോടതി നടത്തിയ പ്രധാന പരാമര്‍ശങ്ങള്‍
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍കിഷ നിയമങ്ങളില്‍ പ്രതിഷേധിച്ച് ഒന്നരമാസത്തോളമായി രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരത്തില്‍ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ശ്രദ്ധേയമായ ഇടപെടലുകളാണ് ഇന്ന് ഉണ്ടായത്. സമരം നേരിട്ട കേന്ദ്രസര്‍ക്കാറിന്‍റെ നടപടികളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുപ്രീകോടതി കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി മരവിപ്പക്കണമെന്നും പറഞ്ഞു.
കേന്ദ്ര സര്‍ക്കാറും കര്‍ഷക പ്രതിനിധികളും തമ്മില്‍ എട്ട് തവണ ചർച്ചകൾ നടത്തിയെങ്കിലും വിഷയത്തില്‍ പരിഹാരം കാണാന്‍ സാധിച്ചിരുന്നില്ല. ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിൽ പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് പേർ റിപ്പബ്ലിക് ദിനത്തിൽ ദേശീയ തലസ്ഥാനത്തും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും "കിസാൻ പരേഡ്" ലൂടെ തങ്ങളുടെ പ്രക്ഷോഭം ശക്തമാക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കുക എന്നതില്‍ കവിഞ്ഞ് യാതൊരു ഒത്തുതീര്‍പ്പിനും ഇല്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. കേന്ദ്രത്തിന്‍റെ നടപടിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ഇന്ന് കോടതിയും പ്രതികരിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചായിരുന്നു ഇന്ന് ഹര്‍ജി പരിഗണിച്ചത്.
കാർഷിക നിയമങ്ങളെയും പ്രക്ഷോഭത്തെയും കുറിച്ച് സുപ്രീം കോടതി ഇന്ന് നടത്തിയ പ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെ..
"ഞങ്ങൾ കാർഷിക മേഖലയിലും സാമ്പത്തിക ശാസ്ത്രത്തിലും വിദഗ്ധരല്ല. നിങ്ങൾ ഈ നിയമങ്ങൾ നിർത്തിവയ്ക്കുമോ ഇല്ലയോ എന്ന് ഞങ്ങളോട് പറയുക. അല്ലെങ്കിൽ ഞങ്ങൾ അത് ചെയ്യും. എന്താണ് ഇവിടെ അന്തസ്സിന്റെ പ്രശ്നം?" ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ചോദിച്ചു. നിങ്ങൾ പരിഹാരത്തിന്റെ ഭാഗമാണോ അതോ പ്രശ്നത്തിന്റെ ഭാഗമാണോ എന്ന് ഞങ്ങൾക്ക് അറിയില്ലെന്നും കേന്ദ്ര സര്‍ക്കാറിനോടായി സുപ്രീംകോടതി പറഞ്ഞു.
ഒരുപക്ഷേ, സമാധാന ലംഘനമുണ്ടായേക്കാമെന്ന ആശങ്ക നമുക്കുണ്ട്. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ നമ്മള്‍ ഓരോരുത്തരും ഉത്തരവാദികളായിരിക്കും. നമ്മുടെ കൈകളിൽ പരിക്കുകളോ രക്തമോ ആവശ്യമില്ലെന്നും വാദം കേള്‍ക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു.
സർക്കാർ ഈ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ അങ്ങേയറ്റം നിരാശനാണെന്നും സുപ്രീം കോടതി പറഞ്ഞു: "നിങ്ങൾ ഈ വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതായി ഞങ്ങൾ കാണുന്നില്ല". "നിയമങ്ങൾക്ക് മുമ്പ് നിങ്ങൾ എന്ത് കൺസൾട്ടേറ്റീവ് പ്രക്രിയയാണ് പിന്തുടർന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. പല സംസ്ഥാനങ്ങളും പ്രതിഷേധത്തിലാണെന്നും കോടതി പറഞ്ഞു.
എല്ലാവർക്കും പ്രധിഷേഘിക്കാനുള്ള അവകാശമുണ്ട്. അത് ഗാന്ധിജിയുടെ സത്യാഗ്രഹം പോലെ പ്രയോഗിക്കണം. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും മുൻ സർക്കാരുകളെ കുറ്റപ്പെടുത്താൻ കേന്ദ്രത്തിന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
"കഴിഞ്ഞ ഹിയറിംഗിൽ ഞങ്ങൾ ഇതേ കുറിച്ച് ചോദിച്ചെങ്കിലും ഉത്തരമുണ്ടായിരുന്നില്ല. സ്ഥിതി കൂടുതൽ വഷളായി. ആളുകൾ ആത്മഹത്യ ചെയ്തു. എന്തുകൊണ്ടാണ് ഈ കാലാവസ്ഥയിൽ വൃദ്ധരും സ്ത്രീകളും പ്രക്ഷോഭത്തിന്റെ ഭാഗമാകുന്നതെന്നും ചീഫ് ജസ്റ്റിസ് സര്‍ക്കാറിനോടായി ചോദിച്ചു. മുതിർന്ന പൗരന്മാരെയും സ്ത്രീകളെയും കുട്ടികളെയും തിരികെ പോകാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Recommended Video