മരുന്ന് കമ്പനിയുമായി ഒത്തുകളിച്ച് കാന്‍സറിന് വിലകൂടിയ മരുന്ന് നല്കിയ ഡോക്ടര്‍ ദമ്പതികള്‍ അറസ്റ്റിൽ
കുട്ടാക്ക്: കാന്‍സര്‍ രോഗികള്‍ക്ക് പ്രത്യേക കമ്പനിയുടെ വില കൂടിയ മരുന്നുകള്‍ നിര്‍ദേശിച്ചിരുന്ന ഡോക്ടര്‍ ദമ്പതികള്‍ അറസ്റ്റില്‍. ആചാര്യ ഹരിഹര്‍ റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍ ദമ്പതികളെ വെള്ളിയാഴ്ച വിജിലന് ഡയറക്ട്രേറ്റ് ഓഫീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗുണനിലവാരം കുറവും എന്നാല്‍ ഉയര്‍ന്ന വിലയുമുള്ള മരുന്നകളാണ് ഇവര്‍ കാന്‍സര്‍ രോഗികള്‍ക്ക് നിര്‍ദേശിച്ചിരുന്നത്. കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരായ സുരേന്ദ്രനാഥ് സേനാപതി, ഭാര്യ ദീപ്തിറാണി, മരുന്ന് കമ്പനി ഉടമ സുധന്‍സു ദാസ് എന്നയാളെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. സുധന്‍സു ദാസിനെ അറസ്റ്റ് ചെയ്തത് അഴിമതി വിരുദ്ധ ഡിപാര്‍ട്ട്മെന്റാണ്.
ഡോക്ടര്‍ ദമ്പതികള്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ ജെബിഎസ്എല്‍ ഫാര്‍മസ്യൂട്ടികല്‍ എന്ന ദാസിന്റെ കമ്പനിയില്‍ നിന്നുമാത്രമാണ് ലഭിച്ചിരുന്നത്. പരസ്പര ധാരണയില്‍ തട്ടിപ്പ് നടത്തി നിധനരായ രോഗികളില്‍ നിന്നും കൊള്ളലാഭം കൊയ്യുകയായിരുന്നു ഇവര്‍.
കാന്‍സര്‍ രോഗികള്‍ക്കുള്ള പ്രത്യേക പദ്ധതി പ്രകാരം മരുന്നുകള്‍ വാങ്ങുന്നതിന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ പ്രത്യേക കമ്പനിയില്‍ നിന്നു മാത്രം ലഭിക്കുന്ന മരുന്നുകള്‍ വാങ്ങാന്‍ പണം തികയാതെ വന്ന സാഹചര്യത്തില്‍ ചികിത്സ പകുതിയില്‍ അവസാനിപ്പിക്കുകയാണ് രോഗികള്‍ ചെയ്യുന്നത്. നിലവാരമുള്ള മരുന്നുകള്‍ ആശുപത്രിയില്‍ കെട്ടികിടക്കുന്നതും സര്‍ക്കാരിന് വന്‍ നഷ്ടത്തിന് ഇടയാക്കി.
ജെബിഎസ്എല്‍ കമ്പനിയുടെ പേരിലുള്ള മരുന്നുകള്‍ വാങ്ങാന്‍ രോഗികള്‍ മടികാണിച്ചപ്പോള്‍ സംശയം തോന്നാതിരിക്കാന്‍ വ്യാജ വിലാസമാണ് മരുന്നുകളില്‍ കാണിച്ചിരുന്നത്. ആഗസ്റ്റ് 9ന് അഴിമതി വിരുദ്ധ ഡിപാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയില്‍ നിന്നും കുട്ടാക്കിലെ മരുന്ന് നിര്‍മ്മാണ യൂണീറ്റില്‍ നിന്നും 3 കോടിയുടെ തട്ടിപ്പിന്റെ രേഖകള്‍ കണ്ടെത്തി. ശനിയാഴ്ചയാണ് കേസ് കോടതി പരിഗണിക്കുന്നത്.