രാഹുലേ.... ഇതൊന്നും പോരാ, എതിരാളി ശക്തനാണ് ! മോദിയെ നേരിടാന്‍ വ്യാജ തെളിവോ?
രാഹുലിന്റെ ആരോപണങ്ങള്‍ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയില്‍ പറയുന്ന ആരോപണങ്ങളാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
ദില്ലി : നോട്ട് നിരേധനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം അത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ രാഹുല്‍ ഉന്നയിച്ച അഴിമതി ആരോപണം വ്യാജമാണെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
' 'മോദി കോഴ വാങ്ങിയതിന് തെളിവുകള്‍ !! കോഴയിടപാട് 45 കോടിയുടേത് !! ''
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കുത്തക കമ്പനികളില്‍ നിന്ന് മോദി കോഴ കൈപ്പറ്റിയെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇതിന്റെ തെളിവ് ആദായ നികുതി വകുപ്പിന്റെ പക്കലുണ്ടെന്നും രാഹുല്‍ ബുധനാഴ്ച വ്യക്തമാക്കി. എന്നാല്‍ രാഹുലിന്റെ ആരോപണങ്ങള്‍ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയില്‍ പറയുന്ന ആരോപണങ്ങളാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍.
ഈ ആരോപണങ്ങള്‍ വ്യാജമാണെന്ന് നേരത്തെ തന്നെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രം മോദിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
മോദിയുടെ അഴിമതി
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍ നിന്ന് മോദി കോഴ വാങ്ങിയെന്നാണ് രാഹുലിന്റെ ആരോപണം. രണ്ട് കമ്പനികളില്‍ നിന്നുമായി 45 കോടിയോളം രൂപ കൈപ്പറ്റിയെന്നാണ് രാഹുല്‍ പറയുന്നത്. ഇതിന്റെ തെളിവുകള്‍ ആദായ നികുതി വകുപ്പിന്റെ പക്കലുണ്ടെന്നാണ് രാഹുല്‍ പറയുന്നത്.
കോടതിയുടെ മറുപടി
മോദിയുള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികള്‍ വന്‍ തുക കൈക്കൂലിയായി നല്‍കിയിട്ടുണ്ടെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലെ ആരോപണം. എന്നാല്‍ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വസനീയമല്ലെന്ന് കോടതി വ്യക്തമാക്കുന്നു. ഈ രേഖകള്‍ വച്ച് മാത്രം അന്വേഷണം നടത്താനാകില്ലെന്നും കോടതി. ഇതിനെ തുടര്‍ന്ന് നവംബര്‍ 25ന് ജസ്റ്റിസുമായ ജെഎസ് ഖേഹര്‍, അരുണ്‍ മിശ്ര എന്നിവര്‍ അടങ്ങിയ ബഞ്ച് പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നത് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
വര്‍ഷങ്ങളായി
വന്‍ അഴിമതി ആരോപണം ആണ് നടക്കുന്നതെന്നാണ് ഭൂഷണിന്റെ ആരോപണം. ആദിത്യ ബിര്‍ല ഗ്രൂപ്പ് സഹാറ ഗ്രൂപ്പ് എന്നിവയും രാഷ്ട്രീയക്കാരും തമ്മിലാണ് അഴിമതി നടക്കുന്നതെന്നായിരുന്നു അദ്ദേഹം ആരോപിച്ചിരുന്നത്. 2013 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഗുജറാത്ത് മുഖ്യമന്ത്രിക്ക് വന്‍ തുക ഇരു കമ്പനികളും നല്‍കിയെന്ന് പ്രശാന്ത് ഭൂഷണ്‍ പറയുന്നു. വര്‍ഷങ്ങളോളമായി ഈ ഇടപാട് നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
ജയന്തി നടരാജന് കൈക്കൂലി നല്‍കി
യുപിഎ ഭരണകാലത്ത് 2012 ഫെബ്രുവരിയില്‍ പരിസ്ഥിതി മന്ത്രിയായിരുന്ന ജയന്തി നടരാജന് 7.8 കോടി രൂപ ബിര്‍ല ഗ്രൂപ്പ് നല്‍കിയുരുന്നതായും പ്രശാന്ത് ഭൂഷണ്‍ ആരോപിക്കുന്നു.
വ്യക്തമായ തെളിവ് വേണം
അതേസമയം ഇത്തരം കേസുകള്‍ പരിഗണിക്കാന്‍ കോടതിക്ക് യാതൊരു മടിയുമില്ലെന്നും എന്നാല്‍ വ്യക്തമായ തെളിവ് ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. നിലവില്‍ ഭൂഷണ്‍ നല്‍കിയ തെളിവുകള്‍ പൂര്‍ണമല്ലെന്നും കോടതി. കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ കോടതി ഡിസംബര്‍ 14 വരെ പ്രശാന്ത് ഭൂഷണിന് സമയം അനുവദിച്ചിരുന്നു.എ ന്നാല്‍ അദ്ദേഹം ഇതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഭൂഷണ്‍ കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 16ന് വീണ്ടും കേസ് പരിഗണിച്ച കോടതി ജനുവരി 11 ലേക്ക് കേസ് മാറ്റിയിട്ടുണ്ട്.
പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജി
ആദായ നികുതി വകുപ്പിന്റെ പക്കലുള്ള തെളിവുകള്‍ പ്രകാരം 2013 ഒക്ടോബര്‍ 30ന് 2.5 കോടിയും നവംബര്‍ 12ന് 5 കോടിയും നവംബര്‍ 27ന് 2.5 കോടിയും നവംബര്‍ 29ന് 5കോടിയും സഹാറ ഗ്രൂപ്പില്‍ നിന്ന് മോദി കൈപ്പറ്റിയെന്നാണ് രാഹുല്‍ പറയുന്നത്. 2013 ഡിസംബര്‍ 6ന് 5കോടിയും ഡിസംബര്‍ 19ന് 5 കോടിയും ജനുവരി 13, 28, ഫെബ്രുവരി 22 തീയതികളില്‍ 5 കോടി വീതവും മോദി കൈപ്പറ്റിയെന്നും രാഹുല്‍.