'ദൈവത്തെ പഴിക്കേണ്ട, സാമ്പത്തിക തകർച്ച മനുഷ്യ നിർമ്മിത ദുരന്തം', ധനമന്ത്രിക്ക് ചിദംബരത്തിന്റെ മറുപടി
ദില്ലി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ച ദൈവത്തിന്റെ സൃഷ്ടിയാണ് എന്നുളള ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് ചിദംബരം രംഗത്ത് വന്നിരിക്കുന്നത്. മനുഷ്യനുണ്ടാക്കിയ ദുരന്തത്തിന് ദൈവത്തെ പഴിചാരരുത് എന്നാണ് ചിദംബരം തിരിച്ചടിച്ചത്. എന്‍ഡിടിവിയോടാണ് ചിദംബരത്തിന്റെ പ്രതികരണം.
''ദൈവത്തെ പഴി ചാരാതിരിക്കൂ. പകരം നിങ്ങള്‍ ദൈവത്തിന് നന്ദി പറയുകയാണ് വേണ്ടത്. രാജ്യത്തെ കര്‍ഷകരെ ദൈവം അനുഗ്രഹിച്ചു. മഹാമാരിയെന്നത് പ്രകൃതി സൃഷ്ടിയായ ഒരു ദുരന്തമാണ്. പ്രകൃതി ദുരന്തമായ ഒരു മഹാമാരിയെ നിങ്ങള്‍ മനുഷ്യനിര്‍മ്മിതമായ ഒരു ദുരന്തത്തോടാണ് താരതമ്യം ചെയ്യുന്നത്'' എന്നും പി ചിദംബരം ചൂണ്ടിക്കാട്ടി.
സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജിഡിപി 24 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് പി ചിദംബരത്തിന്റെ പ്രതികരണം. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ആദ്യമായാണ് ജിഡിപി ഇത്രയും തകര്‍ച്ച രേഖപ്പെടുത്തുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക രംഗം പുരോഗതിയിലേക്ക് പോവുകയാണ് എന്നുളള മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്റെ വാദങ്ങളെയും ചിദംബരം വിമര്‍ശിച്ചു.
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ ആരെങ്കിലും ഗൗരവത്തിലെടുക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് ചിദംബരം പറഞ്ഞു. ലോക്ക് ഡൗണിന് ശേഷം സാമ്പത്തിക രംഗം മെച്ചപ്പെടും എന്നും വാദം ചിദംബരം തളളിക്കളഞ്ഞു. പ്രധാനമന്ത്രിയുമായി എപ്പോഴാണ് അവസാനമായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സംസാരിച്ചത് എന്ന് ചിദംബരം ചോദിച്ചു. മാസങ്ങളായി വി ഷേപ്പ് കുതിപ്പ് അദ്ദേഹം പ്രവചിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി വെറും തമാശയാണെന്നും പി ചിദംബരം പറഞ്ഞു. വാങ്ങിയും ചിലവഴിച്ചും പാവങ്ങളുടെ കയ്യില്‍ പണം എത്തിച്ചും വേണം ഉപഭോഗം കൂട്ടാനെന്നും മുന്‍ ധനമന്ത്രി പറഞ്ഞു.
'ഓണം ഹിന്ദുക്കളുടേത് മാത്രം'! ട്വിറ്ററിൽ പടർന്ന് വൻ വർഗീയ ക്യാംപെയ്ൻ, തുടക്കം ഐസകിന്റെ ഓണാശംസ!
മുഖ്യമന്ത്രി ആര്? ചെന്നിത്തലയേയും ചാണ്ടിയേയും വെട്ടാൻ മുല്ലപ്പളളി? നിയമസഭയിലേക്ക് മത്സരിച്ചേക്കും!
കളം മാറ്റി പിസി ജോർജ്, പൂഞ്ഞാറിൽ മത്സരിക്കില്ല! നിയമസഭാ തിരഞ്ഞെടുപ്പിലെ 'പ്ലാൻ' വെളിപ്പെടുത്തി പിസി!